കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍പ്രായം 58
കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍പ്രായം 58
Thursday, July 30, 2015 1:14 AM IST
കൊച്ചി: ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ (കെഎസ്ആര്‍ടിസി) ശിപാര്‍ശ തള്ളി കഴിഞ്ഞ ഏപ്രില്‍ എട്ടിനു സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പെന്‍ഷന്‍ കൂട്ടാനുള്ള നിര്‍ദേശം പുനഃപരിശോധിച്ച് ഒരു മാസത്തിനകം തീരുമാനം എടുക്കണമെന്നു ജസ്റീസ് വി. ചിദംബരേഷ് ഉത്തരവിട്ടു.

പെന്‍ഷന്‍പ്രായം കൂട്ടണമെന്ന ആവശ്യം കണ്ടില്ലെന്നു നടിക്കരുത്. രാജ്യത്ത് ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം കേരളത്തിലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 56 ആയിരിക്കുന്നതു കേരളത്തിലും ജാര്‍ഖണ്ഡിലും മാത്രമാണ്. തമിഴ്നാട്ടില്‍ 58 വയസാണ്. കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ 60 വയസാണ്. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍പ്രായം കൂട്ടണമെന്ന അപേക്ഷയില്‍ സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ സമയമായെന്നു വ്യക്തം. പെന്‍ഷന്‍ പ്രാ യം കൂട്ടിയാല്‍ കെഎസ്ആര്‍ടിസിക്കു ധനലാഭം ഉണ്ടാകും. ഈ തുക കോര്‍പറേഷന്റെ പുനരുദ്ധാരണ പാക്കേജിനായി ഉപയോഗിക്കാമെന്ന വാദവും പരിഗണനാര്‍ഹമാണ്.

ഈ ഹര്‍ജിയിലെ ഉത്തരവിനു വിധേയമായിരിക്കും പെന്‍ഷന്‍ പ്രായവുമായി ബന്ധപ്പെട്ട തുടര്‍നടപടികളെന്നു ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നു കോടതി നിര്‍ദേശിച്ചു.


കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം 56ല്‍നിന്ന് 58 ആക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ മാര്‍ച്ച് 22നു കെഎസ്ആര്‍ടിസി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് നിലവിലെ സാമ്പത്തിക ബാധ്യത കണക്കിലെടുത്തു ശിപാര്‍ശയ്ക്ക് അംഗീകാരം നല്‍കി. ഈ ശിപാര്‍ ശ സര്‍ക്കാര്‍ തള്ളിയതിനെതിരേയാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലെത്തിയത്. ശിപാര്‍ശ കേരള സര്‍വീസ് റൂള്‍സിനു വിരുദ്ധമാണെന്നും അനുവദിക്കാനാവില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഇതു ഹൈക്കോടതി തള്ളി.

പെന്‍ഷന്‍പ്രായം കൂട്ടണമെന്ന ആവശ്യം സര്‍വീസ് റൂള്‍സിനു വിരുദ്ധമാണെങ്കില്‍ തന്നെ കെഎസ്ആര്‍ടിസി ചട്ടത്തിനു വിരുദ്ധമല്ലെന്നു കോടതി പറഞ്ഞു. സര്‍വീസ് റൂള്‍സിനു വിരുദ്ധമായ പല കാര്യങ്ങളും സര്‍ക്കാര്‍ മുമ്പു കെഎസ്ആര്‍ടിസിക്കു വേണ്ടി നടപ്പാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ക്ഷാമ ബത്ത, മറ്റ് അലവന്‍സുകള്‍ എന്നിവ സര്‍വീസ് റൂള്‍സ് അനുസരിച്ചല്ല നടപ്പാക്കിയിട്ടുള്ളത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ക്ക് അന്തിമ വാക്കല്ല സര്‍വീസ് റൂള്‍സെന്നും കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.