റോഡുകളുടെ അറ്റകുറ്റപ്പണി നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി
റോഡുകളുടെ അറ്റകുറ്റപ്പണി നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി
Tuesday, June 30, 2015 12:15 AM IST
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി നവംബര്‍ ഒന്നിനു മുമ്പ് പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.

റോഡുകളുടെ അറ്റകുറ്റപ്പണി തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ദേശീയ പാത അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും നടപടികള്‍ സ്വീകരിക്കണമെന്നും ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ സുനില്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മൂന്നു മാസം മുമ്പെങ്കിലും റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, റോഡ് സേഫ്ടി കമ്മീഷണര്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍, ദേശീയപാത വികസന വകുപ്പ് ചീഫ് എന്‍ജിനീയര്‍, തദ്ദേശസ്വയംഭരണ വകുപ്പ്, ദേവസ്വംബോര്‍ഡ് എന്നിവര്‍ ഉചിതമായി നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ശബരിമല സ്പെഷല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.


സംസ്ഥാന സര്‍ക്കാരും ദേവസ്വംബോര്‍ഡും റോഡിലെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ടു നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് ഹര്‍ജി പരിഗണിക്കവെ കോടതിയെ അറിയിച്ചിരുന്നു. ശബരിമലയിലേയക്കുള്ള റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നല്‍കിയ മുന്‍ ഉത്തരവുകള്‍ ഈ സീസണിലും നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.