ചെങ്ങറ എസ്റേറ്റിലെ പാലം: ആരോപണം ശരിയല്ലെന്നു സര്‍ക്കാര്‍
Saturday, May 30, 2015 12:22 AM IST
കൊച്ചി: ചെങ്ങറ എസ്റേറ്റിലെ പാലം പണിയുന്നതിനു സര്‍ക്കാര്‍ അനുവാദം നല്‍കിയെന്ന ആരോപണം ശരിയല്ലെന്നും സമരരംഗത്തുള്ള ആദിവാസികളാണു പാലം പണിതതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഹാരിസണ്‍സ് മലയാളം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരാണു ചെങ്ങറയില്‍ അനധികൃതമായി ഭൂമി കൈയേറിയിരിക്കുന്നത്. അവരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. പത്തനംതിട്ട ജില്ലാ കളക്ടറും പോലീസ് മേധാവിയും പ്രശ്നം പരിഹരിക്കുന്നതിനു പരമാവധി ശ്രമം നടത്തി. പോലീസ് നടപടിയിലൂടെ ഒഴിപ്പിച്ചാല്‍ നിരവധി പേരുടെ ജീവന്‍ നഷ്ടമാകുമെന്ന ആശങ്കയുള്ളതിനാലാണ് അത്തരം നടപടി സ്വീകരിക്കാതിരുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസികള്‍ നടത്തുന്ന സമരത്തില്‍ പോലീസ് ഇടപെടുന്നതു ക്രമസമാധാനം പ്രശ്നം ഉണ്ടാക്കും. ക്രമസമാധാനം ഉറപ്പാക്കി മാത്രമേ നടപടി സ്വീകരിക്കാവൂ എന്നു കോടതി മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെങ്ങറ എസ്റേറ്റുമായി ബന്ധപ്പെട്ടു കോടതിയെ തെറ്റിദ്ധരിപ്പിച്ചു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണു ഹാരിസണ്‍സ് ശ്രമിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.