ട്രെയിന്‍ യാത്രികന്റെ 15 ലക്ഷം മുളകുപൊടി വിതറി കൊള്ളയടിച്ചു
Wednesday, May 27, 2015 12:24 AM IST
കണ്ണൂര്‍: ട്രെയിനില്‍ യാത്രക്കാരനെ മുളകുപൊടി വിതറി ആക്രമിച്ചു 15 ലക്ഷം രൂപ കൊള്ളയടിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. 4.30ന് പുറപ്പെടുന്ന കണ്ണൂര്‍-ബംഗളൂരു സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യാന്‍ ജനറല്‍ കോച്ചില്‍ കയറിയിരുന്ന മംഗളൂരു ബണ്ട്വാള്‍ സ്വദേശി സത്യതീര്‍ഥയുടെ (56) 15 ലക്ഷം രൂപയടങ്ങിയ ബാഗാണു മൂന്നംഗ സംഘം കൊള്ളയടിച്ചത്.

രണ്ടാം പ്ളാറ്റ്ഫോമില്‍ ആര്‍പിഎഫ് സ്റേഷനു മുന്നിലായി നിര്‍ത്തിയ ട്രെയിനിന്റെ വാതില്‍ തുറന്നയുടന്‍ സത്യതീര്‍ഥ കംപാര്‍ട്ടുമെന്റില്‍ കയറിയിരിക്കുകയും പണമടങ്ങിയ ബാഗ് സീറ്റില്‍ വയ്ക്കുകയും ചെയ്തു. ഈസമയം നീല ഷര്‍ട്ട് ധരിച്ച ഒരാളെത്തി സത്യതീര്‍ഥയുടെ അടുത്തിരുന്നു. തുടര്‍ന്നു മറ്റു രണ്ടുപേര്‍ കൂടി എത്തുകയും മുളകുപൊടി വിതറി തലയ്ക്കടിച്ചു മര്‍ദിക്കുകയുമായിരുന്നു. സത്യതീര്‍ഥയുടെ നിലവിളി കേട്ട് യാത്രക്കാരും സ്റേഷന്‍ അധികൃതരും റെയില്‍വേ പോലീസും എത്തുമ്പോഴേക്കും ബാഗ് കൈക്കലാക്കിയ സംഘം റെയില്‍വേസ്റേഷന്റെ കിഴക്കേകവാടത്തിന്റെ ഭാഗത്തേക്ക് ഓടിമറഞ്ഞു. മംഗളൂരുവിലെ പ്ളാസ്റിക് കവര്‍ കമ്പനിയിലെ ജീവനക്കാരനാണു സത്യതീര്‍ഥ. പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ കടകളില്‍ വിതരണം ചെയ്ത പ്ളാസ്റിക് കവറിന്റെ കളക്ഷന്‍തുകയാണു കൈവശമുണ്ടായിരുന്നത്.


മുളകുപൊടി വിതറിയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. സത്യതീര്‍ഥയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി നിരീക്ഷിച്ചാണു കവര്‍ച്ച നടത്തിയതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞു ഡിവൈഎസ്പി ജെ. സന്തോഷ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി റെയില്‍വേ എസ്ഐ രവീന്ദ്രന്‍ പറഞ്ഞു. ൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിടുന്ന ട്രെയിനുകളില്‍ അക്രമസംഭവങ്ങള്‍ ഇതാദ്യമല്ല. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് യുവതിയെ ട്രെയിനില്‍ തീയിട്ടു കൊലപ്പെടുത്തിയ സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.