ട്രോളിംഗ് നിരോധനം 61 ദിവസമാക്കാനുള്ള കേന്ദ്ര തീരുമാനം എതിര്‍ക്കും: മന്ത്രി ബാബു
ട്രോളിംഗ് നിരോധനം 61 ദിവസമാക്കാനുള്ള  കേന്ദ്ര തീരുമാനം എതിര്‍ക്കും: മന്ത്രി ബാബു
Wednesday, May 6, 2015 11:36 PM IST
തിരുവനന്തപുരം: ട്രോളിംഗ് നിരോധനം 61 ദിവസമാക്കാനുള്ള കേന്ദ്ര തീരുമാനത്തെ സംസ്ഥാന സര്‍ക്കാരും മത്സ്യത്തൊഴിലാളികളും എതിര്‍ക്കുമെന്നു ഫിഷറീസ് മന്ത്രി കെ.ബാബു. മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായി നട ത്തിയ ചര്‍ച്ചയ്ക്കിടയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

ട്രോളിംഗ് നിരോധന കാലയളവ് 47 ദിവസമായി നിലനിര്‍ത്തണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം. സംസ്ഥാനത്തിന്റെ അധികാര പരിധി 12 നോട്ടിക്കല്‍ മൈലില്‍ നിന്ന് 100 നോട്ടിക്കല്‍ മൈലാക്കി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി പറഞ്ഞു.

ട്രോളിംഗ് നിരോധന കാലയളവ് ഉയര്‍ത്തിയ തീരുമാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ചു പ്രധാനമന്ത്രിയെ കാണുന്ന കാര്യം ഇന്നത്തെ മന്ത്രിസ ഭായോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ പിന്നീടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.

ട്രോളിംഗ് നിരോധന കാലയളവ് മുന്‍ കാലങ്ങളിലേതുപോലെയാക്കാന്‍ നടപടി വേണമെന്നു മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു.

ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന മണ്‍സൂണ്‍ സമാശ്വാസം 1800 ല്‍ നിന്ന് 2700 രൂപയാക്കി ഉയര്‍ത്തിയതായി മന്ത്രി അറിയിച്ചു. മുന്‍ കാലങ്ങളിലേതുപോലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് രണ്ടാഴ്ചത്തെ സൌജന്യ റേഷന്‍ നല്‍കും. ട്രോളിംഗ് നിരോധന കാലയളവു വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ 24നു കേന്ദ്ര സര്‍ക്കാരിനു സംസ്ഥാന സര്‍ക്കാര്‍ കത്തെഴുതിയിരുന്നു. ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി മേയ് 15 മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.

നിരീക്ഷണത്തിന്റെ ഭാഗമായ ഫിഷറീസ് വകുപ്പിന് ബോട്ട് വാടകയ്ക്ക് എടുത്തു നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മണ്ണെണ്ണ പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കാ നും യോഗത്തില്‍ ധാരണയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.