വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം
Sunday, April 19, 2015 11:32 PM IST
കോട്ടയം: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കുമളിയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന കോട്ടയം നീണ്ടൂര്‍ നരിക്കുന്നേല്‍ ഷാജി ഫ്രാന്‍സിസിനാണു നഷ്ടപരിഹാരം അനുവദിച്ചത്. 2013 ജൂണിലാണു ഷാജി ഫ്രാന്‍സിസിനു അപകടമുണ്ടായത്. ഭാര്യയുമൊത്തു പള്ളിയിലേക്കു ബൈക്കില്‍ സഞ്ചരിക്കവേ പിറകില്‍നിന്നു വന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയുമായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജിലും വൈക്കം സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലുമായി ചികിത്സ തേടിയെങ്കിലും സുഖപ്പെട്ടില്ല. അപകടത്തിനു ശേഷം 87 ശതമാനം ശാരീരിക ന്യൂനത കണ്െടത്തിയതോടെ ഷാജിയുടെ ഭാര്യ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ കോടതിയെ സമീപിക്കുകയായിരുന്നു.


കൈവിരലിന്റെയോ മറ്റു ശരീര ഭാഗത്തിന്റെയോ ഭാഗികമായ കുഴപ്പം ശാരീരിക ന്യൂനതയായി കണക്കാക്കരുതെന്നു കമ്പനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, 87 ശതമാനം ന്യൂനത 100 ശതമാനമായി കണക്കാക്കി ഭാവിചികിത്സയ്ക്കു 2.25 ലക്ഷം രൂപയുള്‍പ്പടെ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്ളൈംസ് ട്രൈബ്യൂണല്‍ ജോര്‍ജ് മാത്യു വിധിച്ചു. തുക ഒരു മാസത്തിനകം കോടതിയില്‍ കെട്ടിവയ്ക്കണം. വാദി ഭാഗത്തിനു വേണ്ടി അഡ്വ.പി.പി ജോസഫ്, അഡ്വ.എ.ആര്‍ കലേഷ് കുമാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.