പത്തനംതിട്ട: യുഡിഎഫ് അണികളിലും പ്രവർത്തകരിലും ആവേശം വിതറി പ്രിയങ്കാ ഗാന്ധി. പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെഞ്ഞെടുപ്പ് പ്രചാരണാർഥമാണ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്നലെ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുത്തത്.
ഉച്ചകഴിഞ്ഞ് 1.50 ഓടെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററിൽവന്നിറങ്ങിയ പ്രിയങ്കാ ഗാന്ധി പൂങ്കാവ്, വാഴമുട്ടം, കൊടുന്തറ, അഴൂര്‍ വഴി റോഡ് മാർഗം ജില്ലാ സ്റ്റേഡിയത്തില്‍ 2.40 ന് എത്തിച്ചേർന്നു.
പ്രമാടത്ത് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ നേതൃത്വത്തിൽ പ്രിയങ്കാ ഗാന്ധിയെ സ്വീകരിച്ചു. ജില്ലാ സ്റ്റേഡിയത്തിൽ കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും സ്ഥാനാർഥിക്കൊ പ്പ മുണ്ടായിരുന്നു. സ്ത്രീകളും യുവാക്കളും ഉൾപ്പെടെയുള്ള സംഘം ആവേശത്തോടെ മുദ്രാവാക്യം മുഴക്കിയും ആര്‍പ്പുവിളികളുമായാണ് പ്രിയങ്കയെ എതിരേറ്റത്.
പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഉച്ചമുതൽക്കേ വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നു. കൊടും ചൂടിനെ അവഗണിച്ചും നൂറുകണക്കിന് ആളുകളാണ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്.
കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, യുഡിഎഫ് ജില്ലാ ചെയര്മാന് വർഗീസ് മാമ്മന്‍, കണ്‍വീനര്‍ എ. ഷംസുദ്ദീന്, പ്രഫ. പി.ജെ. കുര്യൻ, രാഹൂൽ മാങ്കൂട്ടത്തിൽ, പന്തളം സുധാകരൻ, കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി, സാമുവൽ കിഴക്കുപുറം, എ. സുരേഷ്കുമാർ, ടി.എം. ഹമീദ്, സനോജ് മേമന, കെ. ഇ. അബ്ദുറഹ്മാൻ, പി. മോഹൻരാജ്, അനീഷ് വരിക്കണ്ണാമല, ജോർജ് മാമ്മൻ കൊണ്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ആന്റോ ആന്റണി ചുണ്ടൻവള്ളം ആറന്മുള പള്ളിയോട ശില്പവും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു എന്നിവർ ചേർന്ന് ആറൻമുള കണ്ണാടിയും പ്രിയങ്കാ ഗാന്ധിക്കു സമ്മാനിച്ചു.
പ്രിയങ്ക നേരത്തേ എത്തി, സ്റ്റേഡിയം നിറയാൻ കാത്തുനിന്നു
പത്തനംതിട്ട: നേരത്തേ പറഞ്ഞിരുന്ന സമയത്തിൽനിന്ന് അരമണിക്കൂർ നേരത്തേ പ്രിയങ്കാ ഗാന്ധിയെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്ടർ പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇറങ്ങിയപ്പോൾ ഡിസിസി നേതാക്കളെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്.
ഉച്ചകഴിഞ്ഞ് 1.45 ഓടെ ഹെലികോപ്ടർ പത്തനംതിട്ടയ്ക്കു മുകളിലൂടെ പറക്കുന്പോൾ സമ്മേളനവേദിയായ ജില്ലാ സ്റ്റേഡിയത്തിൽ കാൽലക്ഷം പേർക്കിരിക്കാനായി തയാറാക്കിയ പന്തലിന്റെ മുൻഭാഗത്തെ കസേരകളിൽ മാത്രമേ ആളുണ്ടായിരുന്നുള്ളൂ. പ്രിയങ്കയെ സ്വീകരിക്കാനായി പ്രമാടത്തുണ്ടായിരുന്ന നേതാക്കളുമായി സംസാരിച്ച് കുറെ സമയം അവിടെ കാത്തുനിൽക്കാൻ അഭ്യർഥിച്ചു. തുടർന്ന് എസ്പിജി ഉദ്യോഗസ്ഥരുമായി ഇക്കാര്യം പങ്കുവച്ചു.
പ്രിയങ്കയുമായി സംസാരിച്ചശേഷം സ്റ്റേഡിയത്തിൽ തന്നെ കാത്തുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 2.30 ഓടെയാണ് പന്തൽ നിറഞ്ഞത്. പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രവർത്തകരുമായുള്ള വാഹനങ്ങൾ നേരിട്ടുതന്നെ സ്റ്റേഡിയം പരിസരത്തേക്ക് എത്തിച്ച് ആളിറക്കാൻ പോലീസും അനുമതി നൽകി.
ആളുകൾ എത്തിയെന്നു ബോധ്യപ്പെട്ടതിനു പിന്നാലെയാണ് പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹം പ്രമാടത്തുനിന്ന് പുറപ്പെട്ടത്. 2.50 ഓടെ വേദിയിലെത്തി. വേദിക്കു പിന്നിൽ യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു.
35 മിനിട്ടോളം പ്രിയങ്കാ ഗാന്ധി പ്രസംഗിച്ചു. ദേശീയ രാഷ് ട്രീയത്തിൽ ബിജെപി നയങ്ങളെ അതിനിശിതമായി വിമർശിച്ചും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയുമായിരുന്നു പ്രസംഗം. ഇടയ്ക്ക് കേരളമുഖ്യമന്ത്രിയെയും വെറുതെവിട്ടില്ല.
തന്റെ സഹോദരനെ നിശിതമായി വിമർശിക്കുന്ന പിണറായി വിജയൻ ബിജെപിക്കെതിരേ നിശബ്ദനാകുന്നതായി പ്രിയങ്ക ആരോപിച്ചു. കേരളം രാഹുൽഗാന്ധിക്കു രണ്ടാംവീടു പോലെയാണെന്നും കേരളീയരെക്കുറിച്ച് അദ്ദേഹത്തിനു വലിയ അഭിപ്രായമാണെന്നും പറഞ്ഞു പ്രിയങ്കാ ഗാന്ധി പത്തനംതിട്ടയുടെ പ്രകൃതിരമണീയതയെയും പുകഴ്ത്തി.
എല്ലാ വിഭാഗം ജനങ്ങളും ഏറെ സന്തോഷത്തോടെ കഴിയുന്ന ഈ മണ്ണിൽ എല്ലാ ആഘോഷങ്ങളും ഒന്നിച്ചു തന്നെയാണ് നടത്തുന്നതെന്ന് ആന്റോ ആന്റണി പറഞ്ഞിട്ടുള്ളത് പ്രിയങ്ക അനുസ്മരിക്കുകയും ചെയ്തു.
പരിഭാഷകയായി ജ്യോതി വിജയകുമാർ
പത്തനംതിട്ട: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ജ്യോതി വിജയകുമാറാണ്. കോൺഗ്രസ് നേതാവ് ഡി. വിജയകുമാറിന്റെ മകളായ ജ്യോതി അഭിഭാഷക കൂടിയാണ്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ പ്രസംഗങ്ങൾ മുന്‍പും ജ്യോതി പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പ്രിയങ്കയുടെ പ്രസംഗത്തിന്റെ ഉൾക്കാന്പുകൾ അതേ രീതിയിൽ പ്രതിഫലിക്കുന്നതായിരുന്നു പരിഭാഷ. വാക്കുകളുടെ അർഥം ഒട്ടും ചോരാതെ എളുപ്പം മനസിലാകുന്ന തരത്തിൽ കൂട്ടിച്ചേർക്കലോടുകൂടിയുള്ള പരിഭാഷ ശ്രോതാക്കൾക്കും ആകർഷകമായി. ജ്യോതിയുടെ പരിഭാഷാ ശൈലിയെ പ്രിയങ്കാഗാന്ധിയും അഭിനന്ദിച്ചു.
ഭിന്നശേഷിക്കാരനായ കുട്ടിയെ ഷാൾ അണിയിച്ച് പ്രിയങ്ക
പത്തനംതിട്ട: ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രവർത്തകർ വീൽചെയറിൽ വേദിയിലെത്തിച്ചു.
ഭിന്നശേഷിക്കാരനായ ആന്റണിയെ വീൽചെയറിലിരുത്തി മാതാവ് നീതുവാണ് സ്റ്റേഡിയത്തിലെത്തിച്ചത്.
പ്രിയങ്കാ ഗാന്ധിയെ കാണണമെന്ന മകന്റെ ആഗ്രഹത്തെത്തുടർന്നായിരുന്നു ഇത്. തിരക്കു കാരണം പ്രിയങ്കയെ കാണാനാകില്ലെന്നു കണ്ടതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീൽചെയർ ഉയർത്തി. ഇതു ശ്രദ്ധയിൽപ്പെട്ട പ്രിയങ്കാ ഗാന്ധി ആന്റണിയെ വേദിയിലേക്കു കൊണ്ടുവരാൻ നിർദേശിക്കുകയായിരുന്നു.
പ്രസംഗം ഏതാനും മിനിട്ട് നിർത്തിയശേഷം ആന്റണിയെ വേദിയിലേക്കു പ്രിയങ്ക തന്നെ സ്വീകരിച്ചു. അവരുടെയടുത്തേക്ക് ചെന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ആശ്വസിപ്പിച്ച് കൈയിലിരുന്ന ഷാൾ അണിയിക്കുകയും ചെയ്തു.
ആന്റണിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. സെറിബ്രൽ പൾസിയും അപസ്മാരവുമുള്ള മകൻ ആന്റണി മാതാവ് നീതുവിന്റെ മാത്രം സംരക്ഷണയിലാണ്. നട്ടെല്ല് നിവരാത്തതിനാൽ വീൽചെയറിലാണ് കഴിയുന്നത്.