കണ്ണൂർ: കള്ളവോട്ടും അക്രമവും ബൂത്ത് പിടിത്തവുമില്ലാതെ സമാധാനപരമായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുകളിൽ കണ്ണൂരിൽ സിപിഎം വ്യാപകമായി കള്ളവോട്ടു ചെയ്യുന്നുവെന്ന ആരോപണവുമായി ആദ്യം രംഗത്തു വന്നത് കോൺഗ്രസായിരുന്നു.
എന്നാൽ, ഇക്കുറി തെരഞ്ഞെടുപ്പ് കഴിഞ്ഞവേളയിൽ യുഡിഎഫ് സ്ഥാനാർഥിയായ കെ. സുധാകരൻ ജില്ലയിൽ കള്ളവോട്ട് നടന്നിട്ടില്ലെന്ന പ്രസ്താവനയുമായി രംഗത്തുവരികയും ചെയ്തു. വോട്ടെടുപ്പ് പൂർത്തിയായതോടെ കണക്കുകൂട്ടലുകളിലാണ് മുന്നണികൾ.
കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നില്ലെങ്കിലും അതിനടുത്ത് വരുമെന്നാണ് യുഡിഎഫ് സ്ഥാനാർഥിയായ കെ.സുധാകരൻ പറയുന്നത്. എന്നാൽ, കണ്ണൂർ ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കുമെന്നും വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ പറയുന്നത്. വിജയം അവകാശപ്പെടുന്നില്ലെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ വോട്ട് കിട്ടുമെന്നും എൻഡിഎ സ്ഥാനാർഥി സി.രഘുനാഥും പറയുന്നു. കണക്കുകൂട്ടലുകളുമായി മുന്നണികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ നടക്കും.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ പോളിംഗ് ശതമാനം കുറഞ്ഞതും മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 2019ൽ 83.21 ശതമാനമായിരുന്നു കണ്ണൂർ ലോക്സഭാമണ്ഡലത്തിലെ പോളിംഗ്. ഇത്തവണ 77.21 ശതമാനം പോളിംഗാണ് കണ്ണൂർ ലോക്സഭാമണ്ഡലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റൽ വോട്ടുകൾ കണക്കാക്കിയിട്ടില്ല.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തോളം അടുത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയായ കെ. സുധാകരൻ ജയിച്ചത്. സിപിഎം ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ വ്യക്തമായ ലീഡ് നേടിയാണ് സുധാകരൻ വിജയിച്ചത്. എന്നാൽ, ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ മട്ടന്നൂർ, ഇരിക്കൂർ, തളിപ്പറന്പ്, അഴീക്കോട്, കണ്ണൂർ, ധർമടം, പേരാവൂർ മണ്ഡലങ്ങളാണ് കണ്ണൂർ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്.
യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ പേരാവൂരും ഇരിക്കൂറും വോട്ടിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇരിക്കൂറും പേരാവൂരിലും 2019 ലെ തെരഞ്ഞെടുപ്പിൽ 80.94 ശതമാനവും 81.33 ശതമാനവുമായിരുന്നു പോളിംഗ്. എന്നാൽ, ഇക്കുറി കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് ഇരിക്കൂറാണ് (72.50). പേരാവൂരിൽ 73.54 ശതമാനവും. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളായ മട്ടന്നൂർ, തളിപ്പറന്പ്, ധർമടം എന്നിവിടങ്ങളിൽ 80 ശതമാനത്തിൽ മുകളിലായിരുന്നു 2019 ൽ പോളിംഗ് നടന്നതെങ്കിലും. ഇക്കുറി തളിപ്പറന്പിൽ മാത്രമാണ് 80 ശതമാനത്തിൻമേലെ പോളിംഗ് നടന്നത്.
ഇടത് കേന്ദ്രങ്ങളിൽ പോളിംഗ് കൂടിയപ്പോഴാണ് കെ. സുധാകരൻ റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചത്. കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ 75 ശതമാനത്തിൽ താഴെയാണു പോളിംഗ്. പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും വിജയപ്രതീക്ഷകളിലാണ് മുന്നണികൾ.
പോളിംഗില്‍ വനിതാ മുന്നേറ്റം
കണ്ണൂർ: വോട്ടെടുപ്പിൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കരുത്തുകാട്ടി വനിതാ വോട്ടര്‍മാര്‍.79.15 ശതമാനം സ്ത്രീകളാണ് കണ്ണൂർ ലോക്സഭാമണ്ഡലത്തിൽ വോട്ട് ചെയ്യാനെത്തിയത്. 75.07 ശതമാനം പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി.
ആകെ 6,46,181 പുരുഷ വോട്ടര്‍മാരില്‍ 4,85,112പേരും 7,12,181 സ്ത്രീ വോട്ടര്‍മാരില്‍ 5,63,726 പേരും വോട്ട് ചെയ്തു. പുരുഷൻമാർ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് അഴീക്കോട് മണ്ഡലത്തിലാണ്. 80.44 ശതമാനമാണ് രേഖപ്പെടുത്തിയത്. മട്ടന്നൂർ നിയോജക മണ്ഡലമാണ് വോട്ട് രേഖപ്പെടുത്തിയ സ്ത്രീകളുടെ എണ്ണത്തില്‍ മുന്നില്‍ - 83.48 ശതമാനം.
83.24 ശതമാനം ധർമടത്തും രേഖപ്പെടുത്തി. മണ്ഡലത്തിൽ ആറ് ട്രാൻസ്ജൻഡർമാരാണ് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ വോട്ട് ചെയ്തു.
രണ്ട് പേർ അഴീക്കോടും ഒരാൾ ധർമടത്തുമാണ് വോട്ട് രേഖപ്പെടുത്തിയത്. കണ്ണൂർ ലോക്സഭാമണ്ഡലത്തിൽ 13,58,368 വോട്ടർമാരിൽ10,48,868 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.