Friday, June 11, 2021 12:15 AM IST
വർഷകാലത്തിന്റെ വരവ് പ്രകൃതിയെ മാറ്റിമറിക്കും. വിളകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്കു വെള്ളവും കർഷകർക്കു പ്രതീക്ഷയുമായാണ് ആദ്യ മഴയെത്തുന്നത്. രാജ്യത്തെ മൊത്തം വിളവിസ്തൃതിയുടെ 55 ശതമാനം ഭൂമിയിൽ കൃഷി ചെയ്യുന്ന 60 ശതമാനം കർഷകരും ജലസേചന ആവശ്യങ്ങൾക്കായി മഴവെള്ളത്തെയാണ് ആശ്രയിക്കുന്നത് എന്ന വസ്തുത മഴയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. കൂടാതെ രാജ്യത്തെ 64 ശതമാനം കന്നുകാലി സമ്പത്തും 74 ശതമാനം ചെമ്മരിയാടുകളും 78 ശതമാനം ആടുകളും മഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിനാൽ മുഴുവൻ ഗ്രാമവും ഒത്തുചേർന്ന്, വർഷകാലത്തെ വരവേൽക്കാനുള്ള തയാറെടുപ്പ് ഒരു പുണ്യകർമമായിത്തന്നെ അനുഷ്ഠിച്ചിരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ മാലിന്യങ്ങൾ നീക്കം ചെയ്ത് കുളങ്ങൾ വൃത്തിയാക്കുന്നു. വയലുകളുടെ ബണ്ട് കോരി നിലമൊരുക്കുന്നു.
ജനസംഖ്യ വർധിച്ചുവരുന്നതിനാൽ മൊത്തത്തിലുള്ള ജലത്തിന്റെ ആവശ്യകത പതിന്മടങ്ങ് വർധിച്ചു. ഈ ആവശ്യത്തിന്റെ ഭൂരിഭാഗവും നിറവേറ്റുന്നത് ഭൂഗർഭജലമാണ്. ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യ മറ്റേതൊരു രാജ്യത്തെക്കാളും ഭൂമിക്കടിയിൽനിന്ന് പമ്പ് ചെയ്യുന്ന ജലത്തെ ആശ്രയിക്കുന്നു - ഇത് ആഗോള ഭൂഗർഭജലത്തിന്റെ നാലിലൊന്ന് വരുമെന്നാണ് കണക്ക്. ഇന്ത്യയിലെ 135 കോടി ജനങ്ങളിൽ 80 ശതമാനവും കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഭൂഗർഭജലത്തെ ആശ്രയിക്കുന്നു. ഭൂഗർഭജലനിരപ്പ് അപകടകരമായ തോതിൽ കുറയുന്നതിന് ഇതു കാരണമായിട്ടുണ്ട്.
ആഗോള ജനസംഖ്യയുടെ 18 ശതമാനം നമ്മുടെ രാജ്യത്ത് അധിവസിക്കുന്നു. പക്ഷേ ഭൂമിയുടെ രണ്ടു ശതമാനവുംആഗോള ശുദ്ധജല വിഭവത്തിന്റെ നാലു ശതമാനവും മാത്രമാണ് നമുക്കുള്ളത്. ഇന്ത്യയിൽ ശരാശരി 1,170 മില്ലിമീറ്റർ വാർഷിക മഴ ലഭിക്കുന്നു. ഇതിന്റെ 80-90 ശതമാനവും ലഭിക്കുന്നത് മൺസൂൺ സമയത്താണ്. അതിനാൽ, മഴ വെള്ളം സംഭരിക്കേണ്ടത് തികച്ചും അനിവാര്യമായിത്തീർന്നിരിക്കുന്നു.
മേൽക്കൂരയിൽനിന്നുള്ള മഴവെള്ളം
മഴയുടെ പകുതി സംഭരിച്ചാൽ പോലും ഇന്ത്യയിലെ ഓരോ ഗ്രാമത്തിനും സ്വന്തം ഗാർഹിക ജല ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് ആർ. അഗർവാളും സംഘവും 2001 ൽ പുറത്തിറക്കിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം ഒരാൾക്ക് 50 ലിറ്റർ എന്ന കണക്കിൽ, 250 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മേൽക്കൂരയിലെ മഴവെള്ള സംഭരണം അഞ്ചു പേരുള്ള ഒരു കുടുംബത്തിന് വർഷം മുഴുവനും ജലം ലഭ്യമാക്കുമെന്ന് മറ്റൊരു പഠനത്തിൽ പരാമർശിക്കുന്നു.
മഴവെള്ളം സംഭരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ മോദി സർക്കാർ, ജലദൗർലഭ്യമുള്ള 256 ജില്ലകളെ ഉൾപ്പെടുത്തി 2019 ൽ ജൽ ശക്തി അഭിയാൻ (JSA) എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. ഇക്കഴിഞ്ഞ മാർച്ച് 22 ന് പ്രധാനമന്ത്രി, "എവിടെ, എപ്പോൾ പെയ്താലും മഴ വെള്ളം സംഭരിക്കുക" എന്ന പേരിൽ ജൽ ശക്തി അഭിയാനിന്റെ രണ്ടാംഘട്ട ദേശവ്യാപക പ്രചാരണത്തിനു തുടക്കം കുറിച്ചു. ബൃഹത്തായ എല്ലാ പൊതു-സ്വകാര്യ സംരംഭങ്ങളുടെയും പ്രവർത്തനങ്ങളെ ഈ ദിശയിലേക്ക് സമന്വയിപ്പിക്കുക എന്നതാണു ലക്ഷ്യം. മഴവെള്ളം സംഭരിക്കുന്നതിനായി കൈകോർത്തു പ്രവർത്തിക്കാൻ പ്രതിരോധം, ഗ്രാമവികസനം, പരിസ്ഥിതി-വനം, കൃഷി, നഗരവികസനം, റെയിൽവേ, എയർപോർട്ട് അതോറിറ്റി, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, സർവകലാശാലകൾ എന്നിവയുമായി ഞങ്ങളുടെ മന്ത്രാലയം ഏകോപനം നടത്തിയിട്ടുണ്ട്.
കോവിഡിന്റെ തീവ്ര രണ്ടാം തരംഗമുണ്ടായിട്ടും ഈ പദ്ധതി, മിതമായതും എന്നാൽ ശ്രദ്ധേയവുമായ നേട്ടങ്ങൾ കൈവരിച്ചു. 3,671 കോടി രൂപ ചെലവിൽ 1.12 ലക്ഷം ജലസംരക്ഷണ, മഴവെള്ള സംഭരണ (ആർഡബ്ല്യുഎച്ച്) സംവിധാനങ്ങളുടെ നിർമാണം നടത്തിയതായും 1.35 ലക്ഷം അധിക സംവിധാനങ്ങളുടെ നിർമാണം പുരോഗമിക്കുന്നതായും കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,660 കോടി രൂപ ചെലവഴിച്ച്, 24,332 പരമ്പരാഗത സംവിധാനങ്ങളും നിലവിലുള്ള ജലാശയങ്ങളും നവീകരിച്ചു. അധികമായി 30,969 സംവിധാനങ്ങൾ ഉടൻ പുനരുജ്ജീവിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു. നഗര വികസന മന്ത്രാലയം, 897 ആർഡബ്ല്യുഎച്ച് സംവിധാനങ്ങൾ നവീകരിക്കുകയും, പുതുതായി 1.01 ലക്ഷം സംവിധാനങ്ങൾ നിർമിക്കുകയും ചെയ്തു.
കാർഷിക മേഖലയിലും
പുതിയ സംവിധാനങ്ങളുടെ നിർമാണത്തിൽ മാത്രമായി പരിമിതപ്പെടുത്താതെ, വിളകളുടെ വൈവിധ്യവത്കരണം, വനവത്കരണം, ജല ഉപയോഗ കാര്യക്ഷമതയെക്കുറിച്ചുള്ള വിവരങ്ങൾക്കു പ്രചാരണം നൽകുക എന്നിവയും പദ്ധതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉചിതമായ വിളയെക്കുറിച്ചും കാര്യക്ഷമമായ ജല ഉപയോഗത്തെക്കുറിച്ചും പതിനായിരത്തോളം കർഷകർക്ക് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ വഴി, കൃഷി വകുപ്പ് പരിശീലനം നൽകി. അനുയോജ്യമായ വിളയിലേക്കു മാറാൻ കർഷകരെ പ്രേരിപ്പിക്കുന്നതിനായി 3,604 വിത്ത് പാക്കറ്റുകളും, 44,952 തൈകളും വിതരണം ചെയ്തു.
യുവാക്കളുടെ പങ്കാളിത്തം
യുവാക്കളുടെ ഊർജസ്വലത പ്രയോജനപ്പെടുത്താതെ ഇത്തരമൊരു ബൃഹദ് പ്രചാരണ പരിപാടിക്കു വിജയിക്കാനാവില്ല. യുവാക്കളെ ഒരു പ്രധാന പങ്കാളിയാക്കുന്നതിന്, ശക്തമായ ബോധവത്കരണ പദ്ധതി നടപ്പിലാക്കുന്നതിനായി 623 ജില്ലകളിൽ നെഹ്റു യുവ കേന്ദ്രയുടെ സമർപ്പിത സംഘം അണിനിരന്നു. 700 സംസ്ഥാന/ജില്ലാതല എൻവൈകെഎസ് കോ-ഓർഡിനേറ്റർമാർക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ, ഇവർ വഴി സംഘടിപ്പിച്ച 16 ലക്ഷത്തോളം പ്രവർത്തനങ്ങളിൽ 2.27 കോടി ആളുകൾ ഇതുവരെ പങ്കെടുത്തിട്ടുണ്ട്.
രണ്ടാം മോദി ഗവൺമെന്റിൽ ജലസംരക്ഷണത്തിന ു മുൻഗണന നൽകുക എന്നത് നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടായിരുന്നു. അദ്ദേഹം ജൽശക്തി മന്ത്രാലയം സ്ഥാപിക്കുകയും ജെഎസ്എ-1-ന് തുടക്കം കുറിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയാണ് മുന്നിൽനിന്നു നയിക്കുന്നത്. ഈ പ്രചാരണത്തിന്റെ വിജയത്തിനായി സജീവമായി പങ്കെടുക്കാനും സംഭാവന നൽകാനും അദ്ദേഹം എല്ലാ ഗ്രാമ സർപഞ്ചുകൾക്കും മുഖ്യമന്ത്രിമാർക്കും കത്തെഴുതിയിട്ടുണ്ട്.
പങ്കാളിത്തത്തിലൂടെയുള്ള ഈ ആത്മാർഥമായ പരിശ്രമത്തിലൂടെ, “ജൽ ആന്ദോളനെ”, “ജൻ” ആന്ദോളനാക്കി മാറ്റാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
രത്തൻ ലാൽ കട്ടാരിയ(കേന്ദ്ര ജൽ ശക്തി വകുപ്പ് സഹമന്ത്രി)