Tuesday, May 7, 2024 12:12 AM IST
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റണിൽ ആണ് ജനനം. 1993ൽ റസൽ റസ്റ്റി യേറ്റ്സ് എന്ന നാസ ഉദ്യോഗസ്ഥനെ വിവാഹം ചെയ്തതോടെ ആൻഡ്രിയ യേറ്റ്സ് ആയി. അഞ്ചു കുട്ടികളിൽ ഏറ്റവും ഇളയവളായിരുന്ന ആൻഡ്രിയ സ്കൂൾതലം മുതൽ പഠനത്തിൽ സമർഥയും മികച്ച നേതൃപാടവം തെളിയിച്ചവളും ആയിരുന്നു.
ഹൂസ്റ്റണിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത് സയൻസ് സെന്ററിൽനിന്നു നഴ്സിംഗിൽ മികവോടെ ബിരുദം. ടെക്സസിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി ചെയ്യുമ്പോഴാണ് ആൻഡ്രിയ, എൻജിനിയർ ആയ റസ്റ്റി യേറ്റ്സ്മായി പരിചയത്തിലാകുന്നത്. 1993ൽ വിവാഹിതരാകുമ്പോൾ ആൻഡ്രിയയുടെ ആഗ്രഹവും ലക്ഷ്യവും മുഴുവൻ നല്ല ഒരമ്മയാവുക എന്നതായിരുന്നു.
1994 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ അവർക്ക് മിടുമിടുക്കരായ അഞ്ചു കുഞ്ഞുങ്ങൾ പിറന്നു. നോഹ്, പോൾ, ജോൺ, ലൂക്ക്, മേരി. വളരെ സ്നേഹമയിയായ അമ്മയായിരുന്നു ആൻഡ്രിയ. കുഞ്ഞുങ്ങൾക്കു വേണ്ടി മാത്രം എല്ലാം മാറ്റിവച്ച് ജീവിച്ചവൾ. ഉയർന്ന ഉദ്യോഗസ്ഥനായ ഭർത്താവും ആരോഗ്യവും ഓമനത്തവും ഉള്ള അഞ്ച് കുഞ്ഞുങ്ങളും. ആൻഡ്രിയ അവളുടെ സ്വപ്നജീവിതം ജീവിക്കുകയായിരുന്നു.
രാജ്യം നടുങ്ങിയ ദിനം
2001 ജൂൺ 20ന് രാജ്യത്തെ ആകമാനം നടുക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്ത ഒരു വാർത്ത ടെക്സസിൽനിന്നു പുറത്തുവന്നു. ആൻഡ്രിയ എന്ന യുവതി തന്റെ അഞ്ച് കുഞ്ഞുങ്ങളെയും വീട്ടിലെ ബാത് ടബ്ബിൽ മുക്കിക്കൊന്നു. കൊലപാതകത്തിനു ശേഷം കുഞ്ഞുങ്ങളെ ഓരോരുത്തരെയായി എടുത്തു കിടക്കയിൽ കിടത്തി. മൂത്ത മകൻ പോളിനു മരിക്കുമ്പോൾ ഏഴ് വയസ്. മേരിക്ക് ആറ് മാസവും. കുഞ്ഞുമേരിയെ എടുത്തു ജോണിന്റെ കൈയിൽ കിടത്തിയിരുന്നു. ആദ്യം മുറിയിൽ കയറിയ അന്വേഷണ ഉദ്യോഗസ്ഥൻ കരുതിയത് ജോണിന്റെ കൈയിൽ ഒരു സുന്ദരി പാവക്കുട്ടി ഇരിക്കുന്നുവെന്നാണ്, അവളെ തൊട്ടുനോക്കുന്നതു വരെ.
ചേതനയറ്റ അഞ്ചു കുരുന്നുകളെ കണ്ട് അന്വേഷണ ഉദ്യോഗസ്ഥർ പോലും പകച്ചുപോയത്രെ, എന്തു ചെയ്യണമെന്നറിയാതെ. കൊലപാതകത്തിനു ശേഷം പോലീസിനെയും ജോലിസ്ഥലത്തായിരുന്ന ഭർത്താവിനെയും വിളിച്ചുവരുത്തിയത് ആൻഡ്രിയതന്നെ ആയിരുന്നു.
വിചാരണയിലെ ട്വിസ്റ്റുകൾ
ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ, അതും ഒരാളെയല്ല അഞ്ചു പേരെ എങ്ങനെ ഇത്ര ദാരുണമായി കൊല്ലാൻ കഴിയും? അങ്ങനെ ചിന്തിക്കാൻ പോലും കഴിയും? അങ്ങനെയെങ്കിൽ അവർ എത്രമാത്രം ക്രൂര ആയിരിക്കും!
ആൻഡ്രിയയ്ക്കെതിരേ ജനരോഷം ഇരമ്പി. പക്ഷേ, ആൻഡ്രിയ ആകട്ടെ യാതൊരു കുറ്റബോധവും തന്റെ പ്രവൃത്തിയിൽ പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല കുഞ്ഞുങ്ങളെ കൊന്നത് അവരുടെ നന്മയ്ക്കു വേണ്ടിയാണ്, അവർ നരകത്തിൽ പോകുന്നതു തടയാൻ വേണ്ടിയാണെന്നു വിചിത്രമായ ന്യായീകരണവും നടത്തി.
2002 മുതൽ 2006 വരെ നടന്ന വിചരണകളും വിധികളും ആഗോളതലത്തിൽ ശ്രദ്ധേയമാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. തുടക്കത്തിൽ ആൻഡ്രിയയുടെ വധശിക്ഷയ്ക്കു വേണ്ടി വാദിച്ച പ്രോസിക്യൂഷന്റെ വാദം ജൂറി തള്ളിയിരുന്നു. പകരം ജീവപര്യന്തം തടവിന് 2002ൽ വിധിക്കപ്പെട്ടു. ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞ വിചാരണകളും വിധികളും ആണ് ആൻഡ്രിയയുടെ കാര്യത്തിൽ വീണ്ടും സംഭവിച്ചത്. ഇതിനിടയിൽ ആൻഡ്രിയ മനോരോഗ ചികിത്സയ്ക്കു വിധേയയായിരുന്നു.
പ്രോസിക്യൂഷന്റെ ഭാഗത്തും ഡിഫൻസ് ഭാഗത്തും മനോരോഗ വിദഗ്ധർ അടങ്ങുന്ന സംഘം ഉണ്ടായിരുന്നു. 2006ൽ മാനസിക രോഗാവസ്ഥയുടെ അടിസ്ഥാനത്തിൽതന്നെ കുറ്റവിമുക്തയാക്കാനുള്ള അപേക്ഷ വീണ്ടും സമർപ്പിക്കാൻ ആൻഡ്രിയയ്ക്ക് അവസരം ലഭിച്ചു. കുറ്റകൃത്യം ചെയ്ത സമയത്ത് ആൻഡ്രിയയുടെ മനോനില ഗുരുതരമായ വിധം തകരാറിലായിരുന്നുവെന്നു തെളിയിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ അവർ കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്തു. അഞ്ചു കുഞ്ഞുങ്ങളെ ദാരുണമായി കൊല ചെയ്ത സ്ത്രീയെ വെറുതെ വിടുന്നത് എന്തൊരു അനീതിയാണെന്നു നമുക്കു തോന്നാം. അതു മനസിലാക്കണമെങ്കിൽ അവരുടെ മാനസികാരോഗ്യത്തെക്കുറിച്ചു പഠിക്കണം.
ആൻഡ്രിയയുടെ വിചാരണ വേളയിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു പദമാണ് "Postpartum psychosis’. എന്താണ് പോസ്റ്റ്പാർട്ടം സൈക്കോസിസ് എന്നതിലേക്കു കടക്കുന്നതിനു മുൻപ് ആമുഖമായി സ്ത്രീകളുടെ മാനസിക ആരോഗ്യത്തെക്കുറിച്ചു ചില കാര്യങ്ങൾ അറിയുന്നത് നന്നാവുമെന്നു കരുതുന്നു.
സ്ത്രീകളും മാനസിക ആരോഗ്യവും
വൈകാരികവും സാമൂഹികവും മനഃശാസ്ത്രപരവുമായ സുസ്ഥിരതയാണ് ഇവിടെ മാനസിക ആരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷന്മാരേക്കാൾ മാനസിക ആരോഗ്യത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ കൂടുതൽ ആണ്. ഏതാണ്ട് മൂന്നിരട്ടി.
അതിനു കാരണങ്ങൾ ഏറെയുണ്ട്. പ്രത്യേകിച്ചു സാമൂഹികവും ശരീരികവും ആയ കാരണങ്ങൾ. കുട്ടിക്കാലം മുതൽക്കേ അനുഭവിക്കുന്ന ലിംഗപരമായ വ്യത്യാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വേർതിരിവുകൾ, പക്ഷപാതങ്ങൾ, അടിച്ചമർത്തലുകൾ, അമിതമായ നിയന്ത്രണങ്ങൾ, അരക്ഷിതത്വം, ലൈംഗിക ദുരുപയോഗങ്ങൾ എന്നിവ തുടങ്ങി, ജീവിതത്തിൽ ഒരേ സമയം വിവിധ റോളുകൾ കൈകാര്യം ചെയ്യേണ്ടി വരുന്ന അവസ്ഥകൾ വരെ (ഉദാ: ഓഫീസ് ജോലി, വീട്ടുകാര്യങ്ങൾ, കുട്ടികളെ നോക്കൽ ) ഇതിനു കാരണമാകുന്നു. ഇവ കൂടാതെ ഹോർമോൺ സംബന്ധമായ മാറ്റങ്ങളും. ജൈവശാസ്ത്രപരമായ കാരണങ്ങളെക്കുറിച്ചു പറയുമ്പോൾ മൂന്നു സമയങ്ങളിൽ/ സന്ദർഭങ്ങളിൽ ആണ് സ്ത്രീകൾ മാനസിക സമ്മർദങ്ങളിലൂടെയും മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെയും കടന്നുപോകുന്നത്. ആർത്തവം, പ്രസവം, ആർത്തവവിരാമം. ഇവയിൽ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം നമുക്ക് ഇവിടെ ചർച്ച ചെയ്യാം.
ഗർഭകാലഘട്ടം
ഗർഭകാലഘട്ടം തന്നെ സ്ത്രീകൾക്ക് ഏറെ സമ്മർദം നൽകുന്നതാണ്. പ്രസവത്തോടുകൂടി വിവിധ കാരണങ്ങൾകൊണ്ട് അത് ഉച്ഛസ്ഥായിയിലെത്തുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും എത്തിക്കുന്നു.
അമ്മ എന്ന പുതിയ റോളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതിലുള്ള ആശങ്കകൾ മുതൽ, ജീവിത പങ്കാളിയുമായുള്ള അടുപ്പം കുറഞ്ഞുപോകുമോ സ്നേഹം നഷ്ടപ്പെടുമോ എന്നൊക്കെയുള്ള ചിന്തകൾ, മാതൃത്വത്തെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചുമുള്ള തെറ്റായ സങ്കല്പങ്ങൾ, പെർഫെക്ഷനിസം, അമ്മ എന്ന റോളിനെക്കുറിച്ച് എത്തിപ്പിടിക്കാൻ കഴിയാത്ത നിലവാരത്തിലുള്ള ഡിമാൻഡുകൾ സ്വയമോ മറ്റുള്ളവരോ വയ്ക്കുന്നത്, ഉറക്കമില്ലായ്മ, മറ്റുള്ളവരിൽനിന്നു വേണ്ടത്ര പിന്തുണയും സഹായവും കിട്ടാത്ത അവസ്ഥ, വിവിധ ജോലികൾ ഒന്നിച്ചു ചെയ്യേണ്ടി വരുന്നത്, ഹോർമോൺ വ്യതിയാനങ്ങൾ, നിലവിൽ മറ്റേതെങ്കിലും മാനസികരോഗത്തിന്റെ അവസ്ഥകൾ നിലനിൽക്കുന്നത് അങ്ങനെ നിരവധി കാരണങ്ങൾ പ്രസവത്തോട് അനുബന്ധിച്ചുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്കു കാരണമാകാം.
മൂന്നു പ്രശ്നങ്ങൾ
പ്രധാനമായും മൂന്നു മാനസിക പ്രശ്നങ്ങളാണ് പ്രസവാനന്തരം സ്ത്രീകളിൽ ഉണ്ടാകുന്നത്.
1. പോസ്റ്റ്പാർട്ടം ബ്ലൂ/ ബേബി ബ്ലൂ.
2. പോസ്റ്റ്പാർട്ടം ഡിപ്രഷൻ (പ്രസവാനന്തര വിഷാദം)
3. പോസ്റ്റ്പാർട്ടം സൈക്കോസിസ്
മൂന്നിലും പൊതുവായ ലക്ഷണങ്ങൾ കാണാമെങ്കിലും അവയുടെ തീവ്രതയും ദൈർഘ്യവും ചില ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.
(കൗൺസലിംഗ് സൈക്കോളജിസ്റ്റ് ആണ് ലേഖിക).
(തുടരും).