കാണാം, പഠിക്കാം, ഗിഗ്ഗിന്‍സ് ഫാം രീതി
കാണാം, പഠിക്കാം, ഗിഗ്ഗിന്‍സ് ഫാം രീതി
Thursday, January 2, 2020 2:47 PM IST
കണ്ണൂര്‍ തില്ലങ്കേരി കാഞ്ഞിരാട് ഷര്‍ളി നിവാസില്‍ കാര്‍ഷികക്കാഴ്ചകള്‍ അനവധിയാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് ഗിഗ്ഗിന്‍സ് ഫാം വില്ല. കേരളത്തില്‍ ആദ്യമായി ഒരു കൃഷിയിടത്തില്‍ ഗിഗ്ഗിന്‍സ് ഫാം വില്ല സ്ഥാപിക്കുന്നത് കെ.എം. ഷിംജിത്തിന്റെ ഈ വീട്ടിലാണ്. പിരമിഡ് ആകൃതിയില്‍ ഒരുസെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന കൂടാരമാണിത്. നിരവധി വര്‍ഷങ്ങളുടെ പരീക്ഷണത്തിനൊടുവില്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. ഗിഗ്ഗിന്‍ ത്യാഗരാജ് തയാറാക്കിയ പദ്ധതിയാണിത്. സ്ഥലമില്ലാത്തവര്‍ക്ക് ഒരു സെന്റില്‍ ആടും കോഴിയും മുയലും മീനും പച്ചക്കറികളും ഒരുമിച്ച് പരിപാലിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണിത്. പ്രതിമാസം 25,000 രൂപ കിട്ടുമെന്നാണ് കൃഷി വി ജ്ഞാന കേന്ദ്രം പറയുന്നത്. ഏഴു ലക്ഷം രൂപയുടെ പ്രോജക്റ്റില്‍ 25 ശതമാനം ഉടമ നല്‍കണം. ഗിഗ്ഗിന്‍സ് ഫാം വില്ലയുടെ നിര്‍മാണത്തിന് 3,85,000 രൂപയാണ് ചെലവ്. ഇതിന്റെ ഇരുപത്തഞ്ച് ശതമാനം ഷിംജിത്ത് നല്‍കിക്കഴിഞ്ഞു. ഇരുപത് ആട്, മുപ്പത് മുയല്‍, 500 കോഴി, നൂറിലേറെ മീനുകള്‍ എന്നിവ വളര്‍ത്താവുന്നതാണ് ഫാം വില്ല. ഇതിന്റെ രണ്ടു ചെരിവുകളിലെ തട്ടുകളിലും ഗ്രോബാഗില്‍ പച്ചക്കറികൃഷി നട ത്താം. ഇതെല്ലാം ഒരുക്കി മൂന്നു വര്‍ഷത്തെ ചെലവും വഹിക്കുമെന്ന ധാരണ നടപ്പായില്ല. വില്ലയുടെ പണി പൂര്‍ത്തിയായെങ്കിലും പ്രളയവും മറ്റും കാരണം അധികം മുന്നോട്ടു പോകാനായില്ല. എന്നാല്‍ ഇതില്‍ ആടുകളും ഗ്രോബാഗില്‍ പച്ചക്കറിയും വളരുന്നു. എഴുപത്തഞ്ചു ശതമാനം സബ്‌സിഡി ലഭിച്ചാല്‍ ഈ രീതി ലാഭകരമാണെന്ന് ഷിംജിത്ത് പറയുന്നു. കൃഷി മാത്രമുദ്ദേശിക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. നല്ല രീതിയില്‍ പരിചരിച്ചാല്‍ മാസം പതിനായിരം രൂപ നേടാന്‍ പ്രയാസമില്ലെന്നാണ് ഷിംജിത്തിന്റെ അഭിപ്രായം.

സമ്പൂര്‍ണ കര്‍ഷകനാണ് ഷിംജി ത്ത്. ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു തിരിഞ്ഞ ഇദ്ദേഹം ജൈവ കൃഷിയുടെ പ്രചാരകന്‍ കൂടിയാണ്. സ്‌കൂള്‍ പഠനകാലം മുതല്‍ പിതാവിനൊപ്പം കൃഷിയില്‍ സജീവമായിരുന്നു. രോഗപ്രതിരോധരംഗത്ത് പാരമ്പര്യരീതികള്‍ പിന്‍തുടരണമെന്ന പക്ഷക്കാരനാണ് ഷിംജിത്ത്. മാടാര്‍ മഞ്ഞളും കരിയിഞ്ചിയുമടക്കം ഇരുനൂറില്‍പരം ഔഷധച്ചെടികള്‍ തന്റെ കൃഷിയിടത്തില്‍ സംരക്ഷിക്കുന്നു. കൂടാതെ ഇന്ത്യയില്‍ തന്നെ അപൂര്‍വമായ പതിമൂന്നിനം നെല്ലും കൃഷി ചെയ്യുന്നു. 150 നെല്ലിനങ്ങളുടെ ശേഖരവും ഇദ്ദേഹത്തിനു സ്വന്തം. ഇവയുടെ ഗുണങ്ങളറിഞ്ഞ് അവ നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കിയാല്‍പ്പി ന്നെ ആശുപത്രി കയറേണ്ടിവരില്ലെന്ന് ഷിംജിത്ത് പറയുന്നു. സമ്പൂര്‍ണ ആരോഗ്യം നേടാന്‍ സാധിക്കുന്ന ഒരു വൈദ്യശാലയാണ് ഷിംജിത്തിന്റെ ജൈവകൃഷിയിടം. ഇതുകാണാനും പഠിക്കാനും വിദേശങ്ങളില്‍ നിന്നു വരെ വിദ്യാര്‍ഥികളെത്തുന്നു. കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും ഷിംജിത്തിന്റെ വീട്ടിലെത്തി കൃഷിരീതികള്‍ മനസിലാക്കിയിരുന്നു.

വ്യത്യസ്തതയുടെ നെല്‍കൃഷി

ഷിംജിത്തിന്റെ കൃഷിയിടത്തില്‍ നെല്ലിനങ്ങളുടെ വ്യത്യസ്തകാണാം. രക്തശാലി, തുളസിബോഗ്, ജീരകശാല, ആസാംബ്ലാക്ക്, ചോമാല, കൊയ്യോള, റെഡ്ജാസ്മിന്‍ തുടങ്ങി പതിമൂന്നിനങ്ങള്‍ കൃഷിചെയ്യുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു പിടി നെല്ലുവീതം ശേഖരിച്ച് കൃഷിചെയ്ത് അതില്‍ നിന്നു വിത്തുകളുണ്ടാക്കുന്ന രീതിയാണ് അവലംബിക്കുന്നത്. കരയിലും വയലിലുമായി ഒന്നരയേക്കര്‍ സ്ഥലത്തെ പച്ചപുതപ്പിക്കുകയാണ് പരമ്പരാഗത നെല്ലിനങ്ങള്‍. ഭാരതത്തിലെ ഏറ്റവും ചെറിയ നെല്ലിനമായ തുളസിബോഗും മൂല്ലപ്പൂവിന്റെ മണമുള്ള ബ്ലാക്ക് ജാസ്മിനും കൃഷ്ണകൗമുദിയും ചെടിക്കും ഫലത്തിനും ചുവപ്പു കലര്‍ന്ന ബ്രൗണ്‍ നിറമുള്ള നസര്‍ ബാത്തും നമ്മുടെ പഴയ നാടന്‍ നെല്ലിനങ്ങളുമെല്ലാം ആരോഗ്യമേകുന്ന ഭക്ഷ്യവസ്തുക്കളാണ്. പരിമിതമായ സ്ഥലത്ത് ഓരോ ഇനവും ചെറിയ തോതില്‍ കൃഷിചെയ്യുന്നു. നെല്ലായിട്ട് വില്‍പ്പനയില്ല. അവ ഉത്പന്നങ്ങളാക്കി വില്പന നടത്തുന്നതിനാല്‍ കൂടുതല്‍ നേട്ടം ഉണ്ടാകുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ആയുര്‍വേദ വിധിപ്രകാരം പ്രത്യേക ഇനം അരികള്‍ തേടി എത്തുന്നവരുണ്ട്. അവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. കരി ബസ്മതിയുടെ അരിവില്‍ക്കുന്നത് കിലോ യ്ക്ക് ആയിരം രൂപ നിരക്കിലാണ്.

ഔഷധസസ്യങ്ങള്‍

തില്ലങ്കേരി മചൂര്‍മലയുടെ താഴ്‌വാരത്തുള്ള വിശാലമായ കൃഷിയിടം. ഇവിടത്തെ അഞ്ചേക്കറില്‍ സമ്മിശ്രക്കൃഷിയാണ്. ഇവയ്ക്കിടയില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ച് ഔഷധസസ്യങ്ങള്‍ നട്ടിരിക്കുന്നു. നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ കണ്ടുവരുന്നതും വംശനാശം നേരിടുന്നതുമായ നിരവധി ഇനങ്ങള്‍ ഇവിടെയുണ്ട്. വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നില്ല. ഓരോന്നിന്റെയും രണ്ടു മൂന്നു തൈകള്‍ നട്ടു പരിപാലിക്കുന്നു. തൈകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുമുണ്ട്.

രുദ്രാക്ഷം, അണലിവേഗം, കുന്തിരിക്കം, കമണ്ഡലു, ആരോഗ്യപച്ച, അഗ്നിപുത്ര, ഗരുഡപച്ച, കറ്റാര്‍വാഴയുടെ പതിനഞ്ചോളം ഇനങ്ങള്‍, വ്യത്യസ്ത ഇനം തുളസികള്‍ തുടങ്ങി നിരവധി അപൂര്‍വ ഇനങ്ങള്‍ ഇവിടെക്കാണാം. അഞ്ചു വര്‍ഷം മുമ്പാണ് ഔഷധകൃഷി ആരംഭിക്കുന്നത്. നാട്ടുവൈദ്യന്മാരില്‍ നിന്നും ഔഷധത്തോട്ടങ്ങളിലെത്തിയും മലയോരമേഖലകള്‍ സന്ദര്‍ശിച്ചും ശേഖരിച്ച തൈകള്‍ ഇന്നൊരു വരുമാനമാര്‍ഗം കൂടിയാണ്. കരിമഞ്ഞളിന്റെ ആറിനങ്ങളും കസ്തൂരിമഞ്ഞളിന്റെ മഞ്ഞ, ചുവപ്പ്, വെള്ള ഇനങ്ങളുമുണ്ട്. ഇവയുടെ തൈയും പൊടിയും അത്യാവശ്യക്കാര്‍ക്ക് നല്‍കുന്നു. അവയെല്ലാം തന്നെ പേരിനു മാത്രമാണ് കൃഷി. ഇതോടൊപ്പം ഇന്ത്യയില്‍ 35,000 രൂപ വരെ ഒരു തൈക്ക് വില വരുന്ന വാടാര്‍ മഞ്ഞളുമുണ്ട്. മഞ്ഞളിനോടൊപ്പം ചുവപ്പ്, മഞ്ഞ, നീല നിറത്തിലുള്ള ഇഞ്ചികളും കരിയിഞ്ചി, മലയിഞ്ചി എന്നിവയും കൃഷിയിടത്തില്‍ പരിപാലിക്കുന്നു. നാടന്‍ മഞ്ഞളും ഇഞ്ചിയും ഒരേക്കര്‍ പാട്ടഭൂമിയില്‍ കൃഷി ചെയ്യുന്നു.



സമ്മിശ്രക്കൃഷി

സമ്മിശ്രക്കൃഷിയില്‍ പിതാവിന്റെ രീതികളും തന്റേതായ അറിവുകളും പ്രയോഗിക്കുന്നു. കുടുംബത്തിലെ 20 ഏക്കറിലെ കൃഷി സഹോദരങ്ങളും ചേര്‍ന്നാണ് നടത്തുന്നത്. മുഴുവന്‍ സമയവും കൃഷിയിടത്തിലുള്ളത് ഷിംജിത്താണ്. മറ്റുള്ളവര്‍ ഒഴിവുദിനങ്ങളിലെത്തും. തെങ്ങ്, കമുക്, കശുമാവ്, റബര്‍ തുടങ്ങിയവിളകളോടൊപ്പം ജാതിയും കൊക്കോയുമുണ്ട്. കൂടാതെ കപ്പ,വാഴ,പച്ചക്കറി എന്നിവയും സജീവമായി ചെയ്യുന്നു. നേന്ത്രന്‍, പൂവന്‍, നെയ്പൂവന്‍, റോബസ്റ്റ തുടങ്ങിയ പതിനഞ്ച് ഇനത്തില്‍പ്പെട്ടവാഴകള്‍, 1500 നേന്ത്രവാഴകള്‍, 1000 പൂവന്‍ വാഴകള്‍ എന്നിവ കൃഷിയിടത്തെ ആകര്‍ഷകമാക്കുന്നു.

പയര്‍, വെണ്ട, വെള്ളരി, വഴുതന, പാവല്‍, പച്ചമുളക്, ചീര തുടങ്ങിയവയും ജൈവരീതിയില്‍ വിളയിക്കുന്നു. ചാണകവും ആട്ടിന്‍കാഷ്ട വും പച്ചിലകളുമാണ് പ്രധാനവളം. ഇടയ്ക്ക് കോഴിക്കാഷ്ടവും നല്‍കും. കാസര്‍ഗോഡ് കുള്ളന്‍ പശുവിന്റെ ചാണകവും മൂത്രവുമാണ് പ്രധാനവളം. ഇത് വളമാക്കി വില്പന നടത്തുന്നുമുണ്ട്. അഞ്ചു പശുക്കളാണുള്ളത്. ലാഭം കുറഞ്ഞാലും നഷ്ടമുണ്ടായിട്ടില്ല. പീനട്ട് ബട്ടര്‍, വിവിധതരം നാരകം, ബട്ടര്‍ ഫ്രൂട്ട്, ചന്ദനം, പാഷന്‍ ഫ്രൂട്ട് തുടങ്ങിയവയെല്ലാം ഈ കൃഷിയിടത്തെ കൂടുതല്‍ ആകര്‍ഷമാ ക്കുന്നു.
സ്വന്തമായി രൂപകല്പന ചെയ്ത കൂടുകളില്‍ തേനീച്ചകളെയും വളര്‍ത്തുന്നു. വലിപ്പമുള്ള ചിരട്ടകള്‍ പരസ്പരം കോര്‍ത്ത് ഒരുക്കുന്ന കൂടാണിത്. മൂന്നു നാളികേരത്തിന്റെ ചിരട്ടകളാണ് ഒരു കൂടിനു വേണ്ടത്. ഉറിപോലെ ഒരുക്കുന്ന ചിരട്ടകളുടെ അടിയിലെ ചിരട്ടയാണ് പ്രവേശന കവാടം. ഈ ചിരട്ടയിലാണ് ചെറുതേനീച്ചകളെ നിക്ഷേപിക്കുന്നത്. മുകളിലെ ചിരട്ടകളിലേക്ക് പ്രവേശിക്കാന്‍ ചെറിയ ദ്വാരങ്ങളുണ്ട്. ഒരു തവണ ഉപയോഗിച്ച ചിരട്ടകള്‍ തേനെടുത്തശേഷം വീണ്ടും ഉപയോഗിക്കാം.

വില്പന

സ്വന്തം കൃഷിയിടത്തിലെ ജൈവ അവശിഷ്ടങ്ങളും മീന്‍ കുളത്തിലെ ജലവും ഉപയോഗിച്ച് ചെലവ് ചുരുക്കിയുള്ള കൃഷി. മണ്ണിരകമ്പോസ്റ്റ് യൂണിറ്റുമുണ്ട്. നാടന്‍ വളപ്രയോഗരീതിയില്‍ മികച്ചവിളവാണ് ലഭിക്കുന്നത്. വിളവെടുക്കുന്നവ ഇടനിലക്കാരില്ലാതെ മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കുന്നു. കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി തുടങ്ങിയ മേഖലകളിലെ ജൈവപച്ചക്കറി വിപണന കേന്ദ്രങ്ങള്‍ വഴിയാണ് പ്രധാന വില്പന. ഗുണമേന്മ അറിഞ്ഞ് കൃഷിയിടത്തിലെത്തിയും സാധനങ്ങള്‍ വാങ്ങുന്നവരുണ്ട്. ഇതിനാല്‍ നഷ്ടം ഉണ്ടാകുന്നില്ല.

കാട്ടുപന്നി ആക്രമണമുണ്ടെങ്കിലും എല്ലാറ്റിനെയും തരണം ചെയ്ത് കൃഷിയില്‍ മുന്നേറുന്ന ഈ യുവകര്‍ഷകന് സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരവും മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ജൈവവൈവിധ്യബോര്‍ഡിന്റെതുള്‍പ്പെടെ 80 അംഗീകാരങ്ങളും ഷിംജിത്തിനെത്തേടിയെത്തിയിട്ടുണ്ട്. ഭാര്യ സുനിലയും മക്കളായ ആദികിരണും ആദിസൂര്യയും കൃഷിയില്‍ സഹായത്തിനുണ്ട്. തന്റേതായ കാര്‍ഷിക ആരോഗ്യഅറിവുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഇദ്ദേഹം എപ്പോഴും തയാറുമാണ്. ഫോണ്‍: 9447361535

മത്സ്യവും താറാവും

കൃഷിയിടത്തിലെ അരയേക്കര്‍ കരിങ്കല്‍ ക്വാറിയിലാണ് മത്സ്യംവളര്‍ത്തല്‍. നല്ല വേനല്‍ക്കാലത്തു പോലും ഇവിടെ പത്തടിവെള്ളമുണ്ടാകും. ഗൗര, രോഹു, കട്‌ല, കാര്‍പ്പ് മത്സ്യങ്ങളെയാണ് ഇട്ടിട്ടുള്ളത്. അഞ്ചു കിലോയ്ക്ക് മുകളിലുള്ള മീനുകള്‍ വരെ കുളത്തിലുണ്ട്. ഇടയ്ക്ക് മത്സ്യത്തീറ്റകള്‍ നല്‍കുന്നതാണ് ഇതില്‍ ചെലവു വരുന്നത്. മാംസത്തിനും മുട്ടയ്ക്കുമായി പതിനഞ്ച് താറാവുകളെയും ക്വാറിയിലെ ജലാശയത്തില്‍ വളര്‍ത്തുന്നു. ദിവസത്തില്‍ ഒരു പ്രാവശ്യം തീറ്റ. നാടന്‍ കോഴികളേയും ഈ കൃഷിയിടത്തില്‍ കാണാം.

നെല്ലി ചെങ്ങമനാട്‌