കോവിഡിനെത്തുടർന്നുണ്ടായ തളർച്ചയുടെയും പിന്നോട്ടുപോക്കിന്റെയും റിവേഴ്സ് ഗിയർ ഉപേക്ഷിച്ച് വാഹനവിപണി. വൈറസ് വ്യാപനത്തിനു മുന്‍പുണ്ടായിരുന്ന തലത്തിലേക്ക് രാജ്യത്തെ വാഹന വിൽപന എത്തുന്നതിന്റെ സൂചനകളാണ് വിപണിയിൽ പ്രകടമാകുന്നത്. ഏപ്രിൽ, മേയ്, ജൂണ്‍ മാസങ്ങളിലെ വാഹനവില്പനയിലുണ്ടായിരുന്ന കനത്ത മുരടിപ്പ് ജൂലൈയിൽ പൊയ്പ്പോയെന്ന് ഒട്ടുമിക്ക വാഹന നിർമാതാക്കളും സമ്മതിക്കുന്നു. ചെറുകാറുകളും എസ്യുവികളുമെല്ലാമുൾപ്പെടുന്ന യാത്രാവാഹനങ്ങളുടെ വില്പന പഴയവഴിയിലെത്തിയിരിക്കുന്നുവെന്ന് കണക്കുകളും വ്യക്തമാക്കുന്നു.
രാജ്യത്ത് 1,97,523 യൂണിറ്റ് യാത്രാ വാഹനങ്ങൾ ജൂലൈയിൽ വിറ്റതായാണു റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂലൈയിലാകട്ടെ 2,00,790 യൂണിറ്റുകളും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവാണുള്ളതെങ്കിലും ഈ വർഷം ജൂണിലെ 1,05,617 യൂണിറ്റ് വില്പനയേക്കാൾ ഏറെ മുന്‍പിലാണ് ജൂലൈയിലെ വില്പനയെന്ന് ഒട്ടും മടിക്കാതെതന്നെ പറയാനാകും.
രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി ജൂലൈയിൽ 1,08,064 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ജൂലൈയിൽ വിറ്റ 1,09,264 യൂണിറ്റുകളിൽനിന്നു ഇക്കുറിയുള്ള ഇടിവ് 1.1 ശതമാനം മാത്രം. മാത്രമല്ല കന്പനിയുടെ ആഭ്യന്തര വില്പന ഈ വർഷം ജൂലൈയിൽ 1.3 ശതമാനം വർധിച്ച് 1,01,307 യൂണിറ്റാകുകയും ചെയ്തു. 2019 ജൂലൈയിൽ ഇത് 1,00,006 യൂണിറ്റായിരുന്നു.
ആൾട്ടോ, വാഗണ്‍ ആർ ഉൾപ്പെടെയുള്ള വിഭാഗത്തിന്റെ വില്പനയിലും വലിയ വർധനവുണ്ട്; 49.1 ശതമാനം. ഈ വിഭാഗത്തിൽ കഴിഞ്ഞ വർഷം ജൂലൈയിൽ 11,577 യൂണിറ്റുകൾ വിറ്റപ്പോൾ ഇക്കുറി 17,258 യൂണിറ്റുകളാണ് കന്പനി വിറ്റത്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ ഹ്യുണ്ടായ്ക്കും ജൂലൈ തിരിച്ചുവരവിന്റെ മാസമായിരുന്നു. ആകെ 41,300 യൂണിറ്റുകളാണ് ഹ്യുണ്ടായ് ജൂലൈയിൽ വിറ്റത്(ആഭ്യന്തര വിപണിയിലെ വില്പന:38,200 യൂണിറ്റുകൾ).
കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ചുള്ള കുറവ് രണ്ടു ശതമാനം മാത്രം. ജൂണിൽ 21,320 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണ് കന്പനി ജൂലൈയിൽ വില്പന ഇരട്ടിയോളം നേടിയതെന്നും ശ്രദ്ധേയം.
ടാറ്റാ മോർട്ടോഴ്സിനാകട്ടെ ജൂലൈ തിരിച്ചുവരവിന്റെ മാത്രമല്ല കുതിപ്പിന്റെയും മാസമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ജൂലൈയിൽ 10,485 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഇക്കുറി 15,012 യൂണിറ്റുകളാണ് ടാറ്റാ വിറ്റതത്രേ. ഇതോടെ കന്പനിയുടെ വില്പനയിലെ വർധന 43 ശതമാനമായെന്നും ജൂലൈയിൽ കന്പനിയുടെ വിപണി പങ്കാളിത്തത്തിൽ വർധനയുണ്ടായെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
മഹീന്ദ്രയ്ക്ക് ജൂലൈയിൽ 11,025 യൂണിറ്റ് യാത്രാവാഹനങ്ങൾ വില്‍ക്കാനായി. കഴിഞ്ഞ വർഷം 16,831 യൂണിറ്റുകൾ വിറ്റിരുന്നു. കുറവ്; 34 ശതമാനം. അതേസമയം ജൂണിനെ അപേക്ഷിച്ചുള്ള കന്പനിയുടെ വില്പനയിലെ വർധന 36.5 ശതമാനമാണ്. ടൊയോട്ട കിർലോസ്കർ 5,386 യൂണിറ്റുകൾ ജൂലൈയിൽ വിറ്റു. ജൂണിലെ അപേക്ഷിച്ച് മൊത്തവില്പനയിലുള്ള വർധനവ് 40 ശതമാനമാണ്.
അലക്സ് ചാക്കോ