പോത്തുകുട്ടന്മാരെ വളര്‍ത്താം; കൈ നിറയെ കാശുണ്ടാക്കാം
പോത്തുകുട്ടന്മാരെ വളര്‍ത്താം; കൈ നിറയെ കാശുണ്ടാക്കാം
Thursday, February 23, 2023 4:24 PM IST
ഏറെ സാധ്യതകളുള്ള സംരഭമാണ് മാംസാവശ്യത്തിനുള്ള പോത്ത് വളര്‍ത്തല്‍. ചുരുങ്ങിയ മുതല്‍മുടക്ക് മതിയെന്ന പ്രത്യേകതയുമുണ്ട്. രുചികരവും മൃദുവും ഉയര്‍ന്ന മാംസ്യ തോതുമുള്ള പോത്തിറച്ചിയില്‍ കൊഴുപ്പും കൊളസ്‌ട്രോളും മാട്ടിറച്ചിയേക്കാള്‍ കുറവാണ് എന്നത് ഇതിന്റെ പ്രിയം വര്‍ധിപ്പിക്കുന്നു.

വളര്‍ത്താന്‍ പറ്റിയ ഇനം

കുട്ടനാടന്‍ എരുമകള്‍ മാത്രമാണു കേരളത്തിന്റെ സ്വന്തം. ഇവയ്ക്ക് ഉത്പാദനശേഷി കുറവാണു താനും. എന്നാല്‍, ഉത്പാദനശേഷി കൂടിയ മുറ ഇനങ്ങളുടെ ബീജം ഉപയോഗിച്ചു നാടന്‍ എരുമകളുടെ ഉത്പാദനശേഷി കൂട്ടാം. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ എരുമ ജനുസാണു മുറ.

വളര്‍ച്ചാ നിരക്ക് കൂടുതലായതിനാല്‍ മാംസാവശ്യത്തിനായി വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ ഇനം. ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളാണ് ഇവയുടെ ഉത്ഭവസ്ഥാനം. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ 600-800 കിലോ തൂക്കം വരും. ഗുജറാത്തിന്റെ സ്വന്തം ജാഫറബാദി ജനുസാണ് മറ്റൊരു വലിയ എരുമ. ഇവയ്ക്ക് ആയിരത്തോളം കിലോ തൂക്കം വരുമെങ്കിലും വളര്‍ച്ചാ നിരക്ക് കുറവാണ്.

തൊഴുത്ത്

ആധുനിക നിലവാരത്തിലുള്ള തൊഴു ത്തുകളൊന്നും പോത്തുകള്‍ക്കു വേണ്ട. കിഴക്ക് പടിഞ്ഞാറ് ദിശയില്‍ വെള്ളക്കെട്ടുണ്ടാവാത്ത സ്ഥലത്തു വേണം തൊഴുത്തുകള്‍ നിര്‍മിക്കേണ്ടത്. ഭൂനിരപ്പില്‍ നിന്ന് ഒരടി ഉയര ത്തില്‍ കോണ്‍ക്രീറ്റ് ചെയ്തു തറയൊ രുക്കണം. ഒരു മീറ്ററിനു മൂന്നു സെന്റി മീറ്റര്‍ എന്ന അനുപാതത്തില്‍ തറക്ക് ചരിവ് നല്‍കണം.

പൂര്‍ണ വളര്‍ച്ച യെത്തിയ ഒരു പോത്തിന് 0.75 മീറ്റര്‍ വീതമുള്ള തീറ്റത്തൊട്ടി, നില്‍ക്കാനും കിടക്കാനും 1.8 -2.2 മീറ്റര്‍ നീളമുള്ള സ്ഥലം, 0.35 മീറ്റര്‍ വീതിയുള്ള മുത്രച്ചാല്‍, അതിന് പിന്നില്‍ ഒരു മീറ്റര്‍ നീളമുള്ള വരാന്ത എന്നിവയുള്‍പ്പെടെ 4.3 മീറ്റര്‍ നീളവും, 1.3 മീറ്റര്‍ വീതിയിലും, 5.5- 6 .5 ചതുരശ്ര മീറ്റര്‍ വിസ് തൃതിയുള്ള സ്ഥലം തൊഴുത്തില്‍ വേണ്ടിവരും.

തീറ്റത്തൊട്ടിക്ക് മുന്‍ പിലായി ഒരു മീറ്റര്‍ വീതിയില്‍ തീറ്റ നല്‍കാനുള്ള പാത നല്‍കണം. മൂന്നു മാസം വരെയുള്ള പോത്തിന്‍ കിടാ ക്കള്‍ക്കു തൊഴുത്തില്‍ 2.5 ചതുരശ്ര മീറ്റര്‍ സ്ഥലവും മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ളവയ്ക്കു 3.5 ചതുരശ്ര മീറ്റര്‍ സ്ഥലവും തൊഴുത്തില്‍ നല്‍കണം. തറ നിരപ്പില്‍ നിന്ന് 0. 15 മീറ്റര്‍ ഉയര്‍ത്തി 0.75 മീറ്റര്‍ വീതിയില്‍ ഇരുമ്പ് കമ്പികൊണ്ട് വേര്‍തിരിച്ചു തീറ്റത്തൊട്ടി ഒരുക്കാം .

തൊഴുത്തിന്റെ വശങ്ങളിലുള്ള ഭിത്തി കള്‍ക്ക് മൂന്നടിയില്‍ അധികം ഉയരം പാടില്ല. പോത്തുകളുടെ എണ്ണ മനുസരിച്ച് ഒറ്റവരിയായോ രണ്ട് വരിയായോ തൊഴുത്ത് പണികഴി പ്പിക്കാം. രണ്ടു വരിയായാണ് തൊഴുത്ത് ഒരുക്കുന്നതെങ്കില്‍ പോത്തുകളെ മുഖാമുഖം കെട്ടുന്ന രീതിയില്‍ നിര്‍മിക്കുന്നതാണ് നല്ലത്.

രണ്ട് വരികള്‍ ക്കുമിടയില്‍ 2.5 മീറ്റര്‍ ഇടയകലം നല്‍കാം. തറ നിരപ്പില്‍ നിന്ന് നാലു മീറ്റര്‍ ഉയരത്തില്‍ വേണം മേല്‍ക്കൂര. ഓലമേഞ്ഞതിന് മുകളില്‍ സില്‍പോ ളിന്‍ വിരിച്ചോ അലൂമിനിയം ഷീറ്റു കൊണ്ടോ മേല്‍ക്കൂരയൊരുക്കാം.

പേത്തു വളര്‍ത്തല്‍ മൂന്നു രീതിയില്‍

1. തൊഴുത്തില്‍ പാര്‍പ്പിച്ചു തീറ്റ നല്‍കുന്ന രീതി

പച്ചപ്പുല്ലും, വൈക്കോലും, കാലിത്തീ റ്റയും തൊഴുത്തില്‍ നല്‍കുന്ന വളര്‍ ത്തുന്ന രീതിയാണിത്. ഒപ്പം കാര്‍ഷിക ഉത്പന്നങ്ങളും അവശിഷ്ടങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തും. മേയാന്‍ സ്ഥലമില്ലാത്ത ഇടങ്ങളിലാണ് ഈ രീതി സ്വീകരിക്കുന്നത്.

2. തൊഴുത്തില്‍ രാത്രിവാസം മാത്രം

രാത്രിയില്‍ മാത്രം തൊഴുത്തില്‍ പാര്‍പ്പിക്കുകയും ദിവസേന 8-10 മണിക്കൂര്‍ നേരം മേയാന്‍ വിടുകയും ചെയ്യുന്ന രീതിയാണിത്. കുറഞ്ഞ അളവില്‍ പിണ്ണാക്ക്, തവിട്, സമീകൃത കാലിത്തീറ്റ എന്നിവയാണ് തീറ്റ.

3. മേയാന്‍ വിടുന്ന രീതി

പോത്തുകുട്ടികളെ വളര്‍ത്താന്‍ സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് ഈ രീതി സ്വീകരിക്കാം. തരിശു ഭൂമിയിലും പുറമ്പോക്കിലും പാതയോരങ്ങളി ലുമൊക്കെ പോത്തുകളെ വളര്‍ത്താം. എന്നാല്‍, വളര്‍ച്ചാ നിരക്ക് കുറവാ യിരിക്കും.

പോത്തിന്‍കുട്ടികളെ തെരഞ്ഞെടുക്കുമ്പോള്‍

ആറ് മാസമെങ്കിലും പ്രായമെത്തിയ ആരോഗ്യമുള്ള നല്ല ഇനം പോത്തിന്‍ കിടാക്കളെ വാങ്ങുന്നതാണ് ഉത്തമം. അഞ്ച്,പത്ത് പോത്തുകളില്‍ തുടങ്ങി ഘട്ടംഘട്ടമായി വിപുലപ്പെടുത്തുന്ന രീതിയാണ് നല്ലത്. മുറ ഇനത്തില്‍ പ്പെട്ട പോത്തിന്‍ കിടാക്കളെയോ, മുറ പോത്തുകളുമായി ക്രോസ് ചെയ്തുണ്ടായ സങ്കരയിനം പോത്തിന്‍ കുട്ടികളെയോ തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

സാധാരണ മുറ ഇനം പോത്തിന്‍ കിടാങ്ങള്‍ക്ക് ആറാം മാസത്തില്‍ 60-70 കിലോ തൂക്കമുണ്ടാകും. ഒരു വര്‍ഷമായാല്‍ 150 കിലോ യിലെത്തും.

പഞ്ചാബില്‍ നിന്നുള്ള നീലിരവി, ഗുജറാത്തിലെ ജാഫറാബാദി, സുര്‍ ത്തി, മുറയെയും സുര്‍ത്തിയെയും ക്രോസ് ചെയ്തുണ്ടാക്കുന്ന മെഹ്‌സാന, ആന്ധ്രയില്‍ നിന്നുള്ള ഗോദാ വരി തുടങ്ങിയവയും വളര്‍ത്താന്‍ പറ്റിയ ഇനങ്ങളാണ്.

പരിപാലനവും തീറ്റയും

പോത്തിന്‍ കുട്ടികളുടെ മരണ നിരക്ക് കൂടുതലായതിനാല്‍ ജനിച്ച് അര മണിക്കൂറിനകം രോഗപ്രതിരോധ ശേഷി നല്‍കുന്ന കന്നിപ്പാല്‍ (കൊള സ്ട്രം) നല്‍കണം. കന്നിപ്പാലില്‍ ആവശ്യമായ പ്രോട്ടീന്‍, കൊഴുപ്പ്, വൈറ്റമിന്‍ എ, രോഗപ്രതിരോധശേഷി നല്‍കുന്ന ഇമ്യൂണോ ഗ്ലോബുലിന്‍ എന്നിവ കൂടിയ അളവിലുണ്ട്.


ആദ്യത്തെ നാല് ദിവസം മൂന്നു മുതല്‍ നാലു വരെ ലിറ്റര്‍ കന്നിപ്പാല്‍ പല തവണകളായി നല്‍കണം. തുടര്‍ന്നു രണ്ട് മാസം വരെ ശരീര തൂക്കത്തില്‍ 1/10 ഭാഗമായ 2.53 ലിറ്റര്‍ പാല്‍ നല്‍കാവുന്നതാണ്. ഈ സമയത്ത് പ്രോട്ടീന്‍ കൂടുതലുള്ള കാഫ് സ്റ്റാര്‍ട്ടര്‍ തീറ്റയും പച്ചപ്പുല്ലും കുറേശ്ശെ നല്‍കാം.

മൂന്നാം മാസം മുതല്‍ പാലിന്റെ അളവ് 1.5 ലിറ്ററായി ചുരുക്കണം. അതോ ടൊപ്പം കാഫ് സ്റ്റാര്‍ട്ടര്‍ തീറ്റയുടെയും പച്ചപ്പുല്ലിന്റെയും അളവ് കൂട്ടണം. ആറാം മാസത്തില്‍ ഒരു കിലോ കാഫ് സ്റ്റാര്‍ട്ടറും 10 കിലോ പച്ചപ്പുല്ലും നല്‍കാം. വൈക്കോല്‍ ആവശ്യാനു സരണം കൊടുക്കണം.

ആറ് മാസം പ്രായമെത്തിയ പോത്തിന്‍ കുട്ടികള്‍ക്ക് 50-60 കിലോ തൂക്ക മെങ്കിലും ഉണ്ടായിരിക്കണം. വിരകളുടെ ശല്യം ഒഴിവാക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിരമരുന്നുകള്‍ നല്‍കണം.

ആറ് മാസം കഴിഞ്ഞാല്‍ ശരീരഭാര ത്തിന്റെ അടിസ്ഥാനത്തില്‍ സമീകൃത കാലിത്തീറ്റ നല്‍കാം. 100 കിലോ വരെയുള്ള ഭാരത്തിന് 1.5 കിലോ തീറ്റയും 10 കിലോ പച്ചപ്പുല്ലും യഥേഷ്ടം വൈക്കോലും വെള്ളവും നല്‍കാം. 200 കിലോ തൂക്കത്തിന് 2.5 കിലോ തീറ്റ + 10 കിലോ പച്ചപ്പുല്ല് + യഥേഷ്ടം വൈക്കോല്‍, വെള്ളം. 200 കിലോയ്ക്കു മുകളില്‍ 3 കിലോ തീറ്റ + 10 കിലോ പച്ചപ്പുല്ല് + യഥേഷ്ടം വൈക്കോല്‍, വെള്ളം എന്നിങ്ങനെ നല്‍കാം.

ആറ് മാസം പ്രായമുള്ളതും 60-70 കിലോ തൂക്കമുള്ളതുമായ പോത്തിന്‍ കുട്ടികളെയാണ് വളര്‍ത്താനായി വാങ്ങേണ്ടത്. ശരിയായ അളവില്‍ സമീകൃത കാലിത്തീറ്റ നല്‍കി വളര്‍ ത്തിയാല്‍ ദിവസേന ശരാശരി 500 ഗ്രാം വരെ തൂക്കം വര്‍ധിക്കും. 22-24 മാസം പ്രായത്തില്‍ 300-350 കിലോ തൂക്കം വരികയും ഇറച്ചിക്കായി ഉപയോഗി ക്കുകയും ചെയ്യാം. ഒരു കിലോ സമീകൃത കാലിത്തീറ്റയ്ക്ക് പകരം 10 കിലോ പച്ചപ്പുല്ല് ഉള്‍പ്പെടുത്താം.

സമീകൃത കാലിത്തീറ്റ മിശ്രിതങ്ങള്‍

മിശ്രിതം 1

കടലപ്പിണ്ണാക്ക് - 35%
പുളുങ്കുരുപ്പൊടി - 15%

ഉണക്കകപ്പ - 27%
അരിത്തവിട് - 20%
ധാതുലവണ മിശ്രിതം - 2%
കറിയുപ്പ് - 1%

മിശ്രിതം 2

കടലപ്പിണ്ണാക്ക് - 25%
പരുത്തിക്കുരു - 17%
ചോളം/അരി - 22%
പുളുങ്കുരുപ്പൊടി -15%
അരി തവിട് -18%
ധാതുലവണ മിശ്രിതം - 2%
കറിയുപ്പ് -1%

വേണം ശ്രദ്ധ

* തൊഴുത്ത് ദിവസവും ജൈവ മാലിന്യങ്ങള്‍ നീക്കി ബ്ലീച്ചിംഗ് പൗഡ റോ കുമ്മായമോ ചേര്‍ത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കണം.

* ശരീരത്തില്‍ നിന്നും ബാഹ്യപരാദ ങ്ങളെ അകറ്റാനായി വേപ്പെണ്ണ, പൂവ്വത്തെണ്ണ തുടങ്ങിയവയും പൈറ ത്രോയിഡ് ഗണത്തില്‍പ്പെട്ട ഫ്‌ളു മത്രിന്‍, ഡെല്‍റ്റാമെത്രിന്‍, സൈപെര്‍ മെത്രിന്‍ തുടങ്ങിയ രാസപരാദ നാശി നികളും ഉപയോഗിക്കാം.

* ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ വളക്കു ഴിയില്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം. വളക്കുഴിയില്‍ സംഭരി ക്കുന്ന ചാണകം ജൈവവളമായി പ്രയോജനപ്പെടുത്താം. മൂത്രവും തൊഴുത്ത് കഴുകുന്ന വെള്ളവും സ്ലറി ടാങ്കില്‍ സംഭരിച്ച് പിന്നീട് തീറ്റപ്പുല്‍ കൃഷിക്കായി ഉപയോഗപ്പെടുത്താം.

* ഉന്മേഷക്കുറവ്, വിളര്‍ച്ച, മെലിച്ചില്‍, തീറ്റയോട് മടുപ്പ്, ഇടവിട്ടുള്ള വയറിളക്കം എന്നിവയെല്ലാം വിരബാധ യുടെ ലക്ഷണങ്ങളാണ്. പോത്തിന്‍ കുട്ടികളുടെ വളര്‍ച്ചനിരക്ക് കുറയു ന്നതിനും അകാല മരണത്തിനും വിരബാധ വഴിയൊരുക്കും. ചാണക പരിശോധനയിലൂടെ വിരകളുടെ സാന്നിധ്യം ഉറപ്പിക്കാം. ആറ് മാസം പ്രായമെത്തുന്നതുവരെ മാസത്തില്‍ ഒരു തവണ വിരമരുന്ന് നല്‍കണം. പിന്നീട് ഒന്നര വയസു വരെ 2 മാസം ഇടവിട്ട് വിരമരുന്ന് നല്‍കിയാല്‍ മതിയാവും.

* ധാതുലവണ മിശ്രിതങ്ങളും ജീവകങ്ങളും നല്‍കുന്നതിലൂടെ ഇവ യുടെ വളര്‍ച്ചയും തൂക്കവും കൂടു തല്‍ ത്വരിതപ്പെടുത്താം.

* ആറുമാസം പ്രായമെത്തുമ്പോള്‍ കുളമ്പിനും കുരളടപ്പനും എതിരേയുള്ള പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കണം. ആറുമാസത്തെ ഇടവേള കളില്‍ കുളമ്പ് രോഗത്തിനും ഒരു വര്‍ഷം കൂടുമ്പോള്‍ കുരളടപ്പന്‍ രോഗത്തിനുമുള്ള പ്രതിരോധകുത്തി വയ്പുകള്‍ ആവര്‍ത്തിക്കണം.

വളര്‍ച്ച വേഗത്തിലാവാന്‍ 'വല്ലോയിംഗ്'

പകല്‍ സമയങ്ങളില്‍ വെള്ളത്തി ലോ ചതുപ്പിലോ മുങ്ങിക്കിടന്നു ശരീരം തണുപ്പിക്കുന്നതു പോത്തുകളുടെ സ്വഭാവമാണ്. വല്ലോയിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീര താപനില നിയന്ത്രിക്കാനും ശരീര സമ്മര്‍ദം കുറയ്ക്കാനുമാണിത്.

ഫാമുകളോട് ചേര്‍ന്നു ജലാശയങ്ങളോ വെള്ളക്കെട്ടുകളോ ഉണ്ടെങ്കില്‍ അതോ അല്ലെങ്കില്‍ മുങ്ങിക്കിടക്കാന്‍ പാക ത്തില്‍ കൃതിമ ജലാശയങ്ങളോ കോണ്‍ക്രീറ്റ് ടാങ്കുകളോ നിര്‍മിക്കണം. അതുമല്ലെങ്കില്‍ ദിവസം മുന്നോ നാലോ തവണ നന്നായി നനയ്ക്കണം.
ഫോണ്‍: 9947452708

ഡോ. എം. ഗംഗാധരന്‍ നായര്‍
മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ്