പഠിക്കാം പുതുകൃഷിരീതി - നടക്കാം കാലത്തിനൊത്ത്
പഠിക്കാം പുതുകൃഷിരീതി - നടക്കാം കാലത്തിനൊത്ത്
Monday, February 3, 2020 3:25 PM IST
ആഗോളതാപനത്തിനും കാലാവസ്ഥാ മാറ്റത്തിനും സാക്ഷ്യംവഹിക്കുകയാണ് ലോകം. ഇതിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ 25 ശതമാനത്തിലേറെയും പുറംതള്ളപ്പെടുന്നത് കൃഷിയിലും അനുബന്ധ മേഖലകളില്‍ നിന്നുമാണ്. രാസവളങ്ങള്‍ അമിതമായി പ്രയോഗിക്കുന്ന ഇന്നത്തെ കൃഷിരീതി തുടര്‍ന്നുപോയാല്‍ 2050 ആകുമ്പോഴേക്കും ആഗോള ഹരിഗൃഹവാതക വിസര്‍ജനത്തിന്റെ 50 ശതമാനവും കൃഷിയില്‍ നിന്നായിരിക്കും. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടായി പിന്തുടരുന്ന വ്യാവസായിക ഊര്‍ജിത കൃഷി പരിസ്ഥിതിക്കു ണ്ടാക്കിയ നാശം വലുതാണ്.

കാലാവസ്ഥാവ്യതിയാനം ഉയര്‍ത്തുന്ന ഭീഷണി

കാലാവസ്ഥാവ്യതിയാനം ഉയര്‍ത്തുന്ന ഭീഷണി നേരിടണമെങ്കില്‍ അടുത്ത 10 വര്‍ഷത്തിനകം കാര്‍ഷിക മേഖല വന്‍തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകണം. ആഗോള ഉടമ്പടികളിലൂടെ കാര്‍ഷിക പ്രതിസന്ധികളെ അതിജീവിക്കാനാവില്ല. അതിന് കര്‍ഷകരുടെ പുരയിടങ്ങളിലും പ്രാദേശികാടിസ്ഥാനത്തിലും ശ്രമം വേണം. കൃഷിലാഭകരമാക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും പരിസ്ഥിതിസൗഹൃദ കൃഷിരീതികള്‍ പ്രാവര്‍ത്തികമാക്കണം. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകരുടെ ഭാവിവരുമാനത്തില്‍ കാലാവസ്ഥാ വ്യതിയാനം വന്‍ ഇടിവുണ്ടാക്കും. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കാലാവസ്ഥാവ്യതിയാനം ഓസ്‌ട്രേലിയയിലെ കര്‍ഷകരുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 22 ശതമാനം കുറവുണ്ടാക്കിയെന്ന് ഓസ്‌ട്രേലിയന്‍ കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ കാലാവസ്ഥാവ്യതിയാനം 20 മുതല്‍ 40 ശതമാനം വരെ ഇടി വുണ്ടാകുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സാധാരണ നടപടിക്രമങ്ങള്‍ കൊണ്ട് കൃഷിയെ രക്ഷിക്കാനാവില്ല. ഇതിന് കാര്‍ഷിക- പരിസ്ഥിതി വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള അഗ്രോ ഇക്കോളജിക്കല്‍ കൃഷിയിലേക്കു ചുവടുമാറണം.

അഗ്രോ ഇക്കോളജിക്കല്‍ കൃഷി

പരിസ്ഥിതി സൗഹൃദമായ അഗ്രോ ഇക്കോളജിക്കല്‍ കൃഷിയിലേക്കു മാറുന്നതിന് ആഗോളതലത്തില്‍ ഓരോവര്‍ഷവും 30,000 മുതല്‍ 35,000 കോടി വരെ ഡോളര്‍ നിക്ഷേപിക്കേണ്ടിവരുമെന്നാണ് ഫുഡ് ആന്‍ഡ് ലാന്‍ഡ് യൂസ് കോയിലീഷന്‍(എഫ്ഒഎല്‍യു) എന്ന ആഗോളസംഘടന കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ കൃഷിക്കു നല്‍കുന്ന സബ്‌സിഡികളുടെ ഒരു ഭാഗം തിരിച്ചുവിട്ടാല്‍ ഈ തുക കണ്ടെത്താം.

രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം ഘട്ടം ഘട്ടമായി കുറച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു രാജ്യം ചൈനയാണ്. 2020 നു ശേഷം രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും നല്‍കി വരുന്ന സബ്‌സിഡി വര്‍ധിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് ചൈന. കര്‍ഷകരെ പഠിപ്പിക്കാനായി സുസ്ഥിര കൃഷി രീതിയിലുള്ള 40 വലിയ പ്രദര്‍ശനതോട്ടങ്ങളും ചൈന തയാറാക്കിയിട്ടുണ്ട്. നെല്ല്, ഗോതമ്പ്, മക്കച്ചോളം എന്നീ ധാന്യവിളകളില്‍ രാസവളത്തിന്റെ അളവ് 15 ശതമാനത്തോളം കുറച്ചിട്ടും ഉത്പാദനക്ഷമത 11 ശതമാനം വര്‍ധിപ്പിക്കാന്‍ ചൈനയ്ക്കു സാധിച്ചതായി ഒരു ഗവേഷണ ലേഖനത്തില്‍ പറയുന്നു.

അഗ്രോ ഇക്കോളജി

കാര്‍ഷിക-പരിസ്ഥിതി വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള കൃഷി പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ഒരു നൂറ്റാണ്ടു മുമ്പേതന്നെ 'അഗ്രോ ഇക്കോളജി' എന്ന പദം പ്രയോഗത്തിലുണ്ട്. സുസ്ഥിര കൃഷിരീതികള്‍, മണ്ണിനെയും ജലത്തെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്ന ജൈവ കൃഷി രീതികള്‍ എന്നിവയെല്ലാം വര്‍ഷങ്ങളായി പ്രചാരത്തിലുള്ളവയാണ്. പലപേരുകളില്‍ നിലവിലുള്ള ജൈവകൃഷിരീതികളൊന്നും കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിച്ചുകൊണ്ട് രൂപപ്പെടുത്തിയിട്ടുള്ളതല്ല. എന്നാല്‍ അഗ്രോ ഇക്കോളജിക്കല്‍ കൃഷിരീതികള്‍ പ്രാദേശികമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന പരിസ്ഥിതി ഘടകങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് താഴെ നിന്നും മുകളിലേക്ക് വളര്‍ത്തിയെടുക്കുന്ന കൃഷിരീതിയാണ്.

അതായത് കര്‍ഷകരില്‍ നിന്നുത്ഭവിച്ച് കര്‍ഷകശാസ്ത്രജ്ഞര്‍ ചിട്ടപ്പെടുത്തുന്ന രീതി. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ നേരുടുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതില്‍ പ്രാദേശിക പരിഹാരം കണ്ടെത്തുന്നു. വര്‍ഷങ്ങളുടെ അനുഭവസമ്പത്തിലൂടെ കര്‍ഷകര്‍ വികസിപ്പിച്ചെടുത്ത സുസ്ഥിര ജൈവകൃഷിരീതികളും ശാസ്ത്രവും ഉത്പാദകരുടെ പ്രാദേശികമായ അറിവും സംയോജിപ്പിക്കുന്നു. സുസ്ഥിരമല്ലാത്ത കൃഷി രീതികളെ അഗ്രോഇക്കോളജിക്കല്‍ ഫാമിംഗ് പ്രോത്സാഹിപ്പിക്കുന്നില്ല.

ഭൂവിനിയോഗ രീതികളിലുള്ള മാറ്റത്തില്‍ നിന്നാണ് കൃഷിയില്‍ നിന്നുള്ള ഹരിത ഗൃഹവാതകങ്ങളില്‍ പകുതിയുടെയും ഉത്ഭവം- കാലാവസ്ഥാ വ്യതിയാനവും ഭൂവിനിയോഗവും സംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ഐപിസിസി (കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍) പുറത്തിറക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് ഇതു പറയുന്നത്. ജനസംഖ്യവര്‍ധിക്കുന്നതോടെ കൂടുതല്‍ ഭക്ഷ്യോത്പാദനത്തിനായി കൂടുതല്‍ കാടുകള്‍ വെട്ടിത്തെളിക്കേണ്ടിവരും. തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടും. പുല്‍മേടുകള്‍ മാറ്റപ്പെടും. കൂടുതല്‍ രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കേണ്ടിവരും. ആഗോള വ്യാപകമായി ലഭ്യമായ ശുദ്ധജലത്തിന്റെ 75 ശതമാനവും ഉപയോഗിക്കുന്നത് കൃഷിയിലാണ്. ഊര്‍ജിത ജലസ്രോതസുകളെ വറ്റിച്ചു, ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമായി താഴ്ത്തി, ജലസ്രോതസുകളെ നാം മലിനമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന കൊടുംവരള്‍ച്ച കൂടുതല്‍ പ്രദേശങ്ങളെ മരുഭൂമിക്കു സമാനമായ കാലാവസ്ഥയിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ആര്‍ദ്രത കൂടിയ ഉഷ്ണമേഖലാകാലാവസ്ഥയില്‍ നിന്ന് ഈര്‍പ്പം കുറഞ്ഞ വരണ്ട കാലാവസ്ഥയിലേക്കുള്ള മാറ്റത്തിലാണ് കേരളം ഇപ്പോള്‍.

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി മണ്ണ് രൂപം കൊള്ളുന്നതിനേക്കാളും 10 മുതല്‍ 100 വരെ ഇരട്ടി വേഗത്തില്‍ മണ്ണൊലിപ്പിലൂടെ മണ്ണ് നഷ്ടപ്പെടുന്നതായി ഐപിസിസി പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞു പാളികള്‍ മൂടിയ പ്രദേശങ്ങളും മരുഭൂമിയും ഒഴിച്ചു നിര്‍ത്തിയാല്‍ ലഭ്യമായ കരഭൂമിയുടെ 50 ശതമാനവും കൃഷിക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഊര്‍ജിത കൃഷി മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തി ഉത്പാദനക്ഷമമല്ലാതാക്കി മാറ്റി. ഫാക്ടറിഫാം മാതൃകയിലുള്ള ഊര്‍ജിത കന്നുകാലിവളര്‍ത്തലും കൃഷിയില്‍ നിന്നുള്ള ഹരിതഗൃഹവാതക വിസര്‍ജനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ആഗോള താപനിലയിലുള്ള വര്‍ധനവ് വ്യാവസായിക കാലഘട്ടത്തിനു മുമ്പത്തേക്കാള്‍ ഒന്നര ഡിഗ്രിയിലധികം കൂടാതെ പിടിച്ചുനിര്‍ത്താനാണ് ആഗോള തലത്തിലെ ശ്രമം. എന്നാല്‍ പാരീസ് കാലാവസ്ഥ ഉടമ്പടിയിലെ ലക്ഷ്യങ്ങള്‍ സാധിച്ചാലും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനില 2.7 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഇത് ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുക കൃഷിയിലുമായിരിക്കും.


വ്യാവസായിക രാജ്യങ്ങള്‍ കൃഷിക്കു നല്‍കുന്ന വന്‍ സബ്‌സിഡിയും ഊര്‍ജിത കൃഷിയിലൂടെയുള്ള പരിസ്ഥിതി വിനാശത്തിന് വേഗം കൂട്ടുന്നു. യൂറോപ്, അമേരിക്ക, പെസഫിക് എന്നിവിടങ്ങളിലെ 35 രാജ്യങ്ങള്‍ ചേര്‍ന്ന ഒഇസിഡി ( കൃഷിക്കു വേണ്ടി 2016-17 ല്‍ നല്‍കിയ സബ്‌സിഡി 23,500 കോടി ഡോളറായിരുന്നു. ഇതിന്റെ ഒരു ശതമാനം തുക പോലും പരിസ്ഥിതി സൗഹൃദ കൃഷിരീതികള്‍ക്കുവേണ്ടി നല്‍കപ്പെട്ടില്ല. വ്യാവസായിക രാജ്യങ്ങളിലെ കാര്‍ഷിക സബ്‌സിഡികളുടെ 80 ശതമാനവും പോകുന്നത് കുത്തക അഗ്രിബിസിനസ് കമ്പനികളുടെ കൈകളിലേക്കാണ്. കയറ്റുമതിക്കു വേണ്ടിയുള്ള കൃഷിക്കും ജൈവോര്‍ജ വിളകള്‍ക്കും ഫാക്ടറിഫാമുകള്‍ക്കും മറ്റുമായാണ് ഈ തുക വിനിയോഗിച്ചത്.

പരാമാവധി വൈവിധ്യവത്കരണമാണ് അഗ്രോ ഇക്കോളജിക്കല്‍ കൃഷിയുടെ അടിസ്ഥാന ഘടകം. ഏകവിള സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ഊര്‍ജിത കൃഷി കാലാവസ്ഥാ വ്യതിയാനം നേരിടാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും പര്യാപ്തമല്ല. കൃഷിയിടങ്ങളില്‍ പരമാവധി ജൈവവൈവിധ്യം നിലനിര്‍ത്തിക്കൊണ്ട് പരമാവധി ഇനങ്ങളെ കാലാവസ്ഥയ്ക്കിണങ്ങും വിധം ക്രമീകരിക്കണം. ഇടവിള, വിളപരിക്രമണം, ബഹുവിള കൃഷി, സംയോജിത കൃഷി, മത്സ്യം വര്‍ത്തല്‍ തുടങ്ങിയവയിലൂടെ പരമാവധി സ്പീഷിസുകളെ കൃഷിയിടത്തില്‍ സജീകരിക്കണം. ഏതെങ്കിലും ഒരു സംരംഭം പരാജയപ്പെട്ടാല്‍ മറ്റു സംരംഭങ്ങളില്‍ നിന്നും വരുമാനം കണ്ടെത്താന്‍ കര്‍ഷകര്‍ക്കാകണം. പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിങ്ങനെ പോഷക സുരക്ഷിതത്വം ഉറപ്പാക്കുന്ന വിളകളും കൃഷിയിടത്തിലുണ്ടാകണം. ബഹുവര്‍ഷ വൃക്ഷവിളകളെയും വാര്‍ഷിക, ഹ്രസ്വകാല ഭക്ഷ്യവിളകളെയും കന്നുകാലികളെയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് കേരളത്തില്‍ നിലനിന്നിരുന്ന വീട്ടുവളപ്പിലെ കൃഷി സമ്പ്രദായം ഒരു ഉദാഹരണമാണ്. കൃഷിയിടങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ അഗ്രോഇക്കോളജിക്കല്‍ കൃഷിക്കാകും.

സാഹചര്യങ്ങള്‍ക്കനുസൃതമായ പ്രത്യേക കാര്‍ഷിക വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കോളജിക്കല്‍ കൃഷി. പരമ്പരാഗത കൃഷിരീതികളിലേതുപോലെ കൃത്യമായ, മുന്‍കൂട്ടി തയാറാക്കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ കൂട്ടായി, ആവശ്യമായ വിജ്ഞാനം സൃഷ്ടിക്കുകയും അത് പങ്കിടുകയും ചെയ്യും. ശാസ്ത്രീയ ഗവേഷണ ഫലങ്ങളോടൊപ്പം കര്‍ഷകരുടെ പരമ്പരാഗത വിജ്ഞാനവും പ്രായോഗിക ജ്ഞാനവും കൂട്ടിയോജിപ്പിച്ചു കൊണ്ടാകും കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക. ഇതൊരു പങ്കാളിത്ത പ്രക്രിയയാണ്. ഗവേഷണ സ്ഥാപനങ്ങള്‍ മുകളില്‍ നിന്നു താഴേക്കു കൊടുക്കുന്ന സാങ്കേതിക വിദ്യകളേക്കാള്‍ കര്‍ഷകര്‍ കൂട്ടായെടുക്കുന്ന തീരുമാനങ്ങളായിരിക്കും കൂടുതല്‍ ഫലപ്രദം.

ഇക്കോളജിക്കല്‍ കൃഷിയില്‍ രാസവള, രാസകീടനാശിനി, പുറമെ നിന്നുള്ള ജൈവവളം എന്നിവയെല്ലാം ഒഴിവാക്കും. വെള്ളം, സസ്യപോഷകങ്ങള്‍ എന്നിവയെല്ലാം സ്വാഭാവികമായ പുനഃചംക്രണത്തിലൂടെ വിളകളുടെ ഉത്പാദനത്തിന് ക്രമീകരിച്ചു കൊടുക്കുന്നു. ഇക്കോഫാമുകള്‍ക്ക് കീട-രോഗങ്ങളോട് കൂടുതല്‍ പ്രതിരോധശേഷിയുണ്ടാകും. കൊടുംങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളോട് കൂടുതല്‍ മെച്ചത്തില്‍ പൊരുതി നില്‍ക്കും. മാനുഷികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒന്നാണ് ഈ കൃഷിരീതി.

2020 മുതലുള്ള 10 വര്‍ഷങ്ങള്‍ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതില്‍ അതീവ നിര്‍ണായകമാണ്. സുസ്ഥിരമായ കൃഷിക്കു വേണ്ടി പരിസ്ഥിതിയും ജൈവവൈവിധ്യവും പുനഃസ്ഥാപിക്കാനും ഭക്ഷ്യസുരക്ഷ ഭക്ഷ്യോത്പാദനം, പോഷക സുരക്ഷ എന്നിവ ഉറപ്പാക്കാനും നിലവിലുള്ള കൃഷിരീതികളില്‍ നിന്ന് അഗ്രോഇക്കോളജിയിലേക്കുള്ള ചുവടുമാറം അനിവാര്യമാണെന്നാണ് ലോക ഭക്ഷ്യകാര്‍ഷിക സംഘടന പറയുന്നത്. കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന നിലവിലുള്ള ഊര്‍ജിത കൃഷി കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും ഒരു പോലെ ഹാനികരമാണ്. കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും കാര്‍ഷിക പരിസ്ഥിതി വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഗവേണ സ്ഥാപനങ്ങളും കാര്‍ഷിക പരിസ്ഥിതി വിജ്ഞാന ഗവേഷണങ്ങള്‍ കൂടുതലായി എറ്റെടുക്കാന്‍ തയാറാകണം. എങ്കിലേ കാലാവസ്ഥാ വ്യതിയാനത്തിലും നമ്മുടെ അന്നം മുട്ടാതിരിക്കൂ.

എന്താണ് ഇക്കോളജിക്കല്‍ ഫാമിംഗ്

ഇക്കോളജിക്കല്‍ ഫാമിംഗില്‍ കൃഷിയിടവും പരിസരപ്രദേശവും ഒരു പാരിസ്ഥിതിക യൂണിറ്റാണ്. മാറുന്ന കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന വിധം ഏകവര്‍ഷ വിളകള്‍, ബഹുവര്‍ഷ വിളകള്‍, വൃക്ഷങ്ങള്‍, കന്നുകാലികള്‍, മത്സ്യം, മണ്ണ്, ജലം തുടങ്ങിയ ഘടകങ്ങള്‍, ഭൂപ്രകൃതി എന്നിവയെയെല്ലാം സംയോജിപ്പിക്കുന്നു. ഇത്തരം സംയോജനത്തിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠതയും ജലവും സംരക്ഷിക്കപ്പെടുന്നു. മണ്ണൊലിപ്പും മണ്ണിന്റെ മലിനീകരണവും തടയുന്നതോടൊപ്പം രാസവള പ്രയോഗം കൂടാതെ തന്നെ മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കാനാണ് ശ്രമം. മണ്ണിന്റെ ജൈവാശംവും ഈര്‍പ്പവും നിലനിര്‍ത്തുന്നു. കൃഷിക്കും കുടിവെള്ളത്തിനും ശുദ്ധമായ ജലം ഉറപ്പാക്കുന്നു. കോണ്ടൂര്‍ രേഖകളെ അടിസ്ഥാനമാക്കിയുള്ള കൃഷി, നീര്‍മറി പ്രദേശവികസനം, മണ്ണുസംരക്ഷണം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. കൃഷിയില്‍ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങളെ സുസ്ഥിരമായി നിലനിര്‍ത്തുകയും അവയുടെ കാര്യക്ഷമത കൂട്ടുകയുമാണ് ഇക്കോളജിക്കല്‍ ഫാമിംഗിന്റെ ലക്ഷ്യം.

ഡോ. ജോസ് ജോസഫ്
മുന്‍ ഡയറക്ടര്‍, വിജ്ഞാന വ്യാപന വിഭാഗം, കേരള കാര്‍ഷിക സര്‍വകലാശാല
ഫോണ്‍: 93871 00119.