ഡെയറി ഫാം സംരംഭകര്‍ അറിയാന്‍
ഡെയറി ഫാം സംരംഭകര്‍ അറിയാന്‍
Wednesday, July 29, 2020 11:41 AM IST
പരമ്പരാഗത രീതികളില്‍ നിന്നു വളരെ വ്യത്യസ്തമാണ് ഇന്ന് പശുവളര്‍ത്തല്‍. ഒന്നോ രണ്ടോ പശുക്കള്‍ എന്ന രീതിയില്‍ നിന്നുള്ള മാറ്റം. അഞ്ചോ അതിലധികമോ പശുക്കളുള്ള ഒരു മുഴുവന്‍ സമയ പ്രവര്‍ത്തിയാണിന്ന് പശുപരിപാലനം. മറ്റേതെങ്കിലും തൊഴില്‍ മേഖല ആവശ്യപ്പെടുന്നതിലും അധികം അധ്വാനവും സ്ഥിരോത്സാഹവും ക്ഷീരോത്പാദന മേഖലയ്ക്ക് ആവശ്യമുണ്ട്. നിത്യേനയുള്ള കറവയും തീറ്റകൊടുക്കലും തൊഴുത്തു വൃത്തിയാക്കലുമെല്ലാം നമ്മുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് മാറ്റിവയ്ക്കാവുന്നതല്ല. മൂന്നോ, നാലോ പശുക്കളുള്ള ഒരു ചെറിയ ഡയറി ഫാം തുടങ്ങി പിന്നീട് വിപുലീകരിക്കുന്നതാണുത്തമം.

ആദ്യം ചെയ്യേണ്ടത്

സംരംഭകന്‍ ആദ്യമായി ചെയ്യേണ്ടത് ആവുന്നത്ര ഡയറി ഫാമുകള്‍ സന്ദര്‍ശിക്കുകയും അതിന്റെ നടത്തിപ്പുകാരുമായി സംസാരിക്കുകയുമാണ്. 10 മുതല്‍ 20 വരെ പശുക്കളുണ്ടെങ്കില്‍ ഫാമിനായി മൊത്തം എത്ര സ്ഥലം വേണ്ടി വരും എന്നതാണ് സംരംഭകര്‍ സാധാരണയായി ചോദിക്കുന്ന ചോദ്യം. ഇത് പ്രധാനമായും ആ പ്രദേശത്തിന്റെ മണ്ണിന്റെ ഫലഭൂയിഷ്ഠതയെയും കാലാവസ്ഥയെയും വെള്ളത്തിന്റെ ലഭ്യതയെയും കൃഷി ചെയ്യാവുന്ന തീറ്റപ്പുല്ലിനങ്ങളുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. 100 ടണ്‍ പച്ചപ്പുല്ല് ഒരു വര്‍ഷത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ഉണ്ടാക്കാനാവുമെങ്കില്‍ അവിടെ 10 മുതല്‍ 12 വരെ പശുക്കളെ ആവശ്യത്തിന് പുല്ലുകൊടുത്ത് വളര്‍ത്താനാകും. നേപ്പിയര്‍ ഇനത്തില്‍പ്പെട്ട പുല്ലാണെങ്കില്‍ ഒരു ഹെക്ടറില്‍ നിന്നുള്ള വാര്‍ഷിക ലഭ്യത 200 മുതല്‍ 500 ടണ്‍ വരെയാണ്. പയര്‍ വര്‍ഗത്തില്‍പ്പെട്ട പുല്ലിനങ്ങളില്‍ ഇത് 40 ടണ്ണോളമാണ്. പുല്ലിനങ്ങളുടെ തെരഞ്ഞെടുപ്പ് ആവശ്യാനുസരണം, ബുദ്ധിപൂര്‍വം നടത്തേണ്ട ഒന്നാണ്. പശുവിന് ഒരു ദിവസം ചുരുങ്ങിയത് 30 കിലോഗ്രാം പച്ചപ്പുല്ലും അഞ്ചു മുതല്‍ ഏഴു കിലോഗ്രാം വരെ വൈക്കോലും നല്‍കണം എന്നാണ് കണക്ക്. കാലവര്‍ഷാരംഭമായ ജൂണ്‍ മുതല്‍ തൂലാവര്‍ഷം കഴിയുന്നതിനു മുമ്പ് സെപ്റ്റംബര്‍-ഒക്‌ടോബര്‍ വരെയുള്ള സമയമാണ് തീറ്റപ്പുല്ല് നടുന്നതിന് അനുയോജ്യം. മഴയില്ലാത്ത അവസരത്തില്‍ ആഴ്ചയിലൊരിക്കല്‍ ജലസേചനം നടത്തണം. മഴക്കാലത്തിനു ശേഷം നടുന്ന അവസരത്തില്‍ തണ്ട് മണ്ണിന് സമാന്തരമായി കിടത്തി നട്ട് ചപ്പു ചവറുകള്‍ കൊണ്ട് പുതയിട്ടു കൊടുക്കുന്നത് ഈര്‍പ്പം നിലനിര്‍ത്തുന്നതിനു സഹായിക്കും.

പശുപരിപാലന സംരംഭത്തില്‍ മൂലധനത്തിന്റെ നല്ലൊരുഭാഗം തൊഴുത്ത് നിര്‍മാണത്തിനും കെട്ടിടങ്ങള്‍ക്കുമാണ്. രണ്ടും മൂന്നും പശുക്കളുള്ള ചെറുകിട കര്‍ഷകരില്‍ തുടങ്ങി മില്‍ക്കിംഗ് പാര്‍ലറുകളുള്ള വന്‍കിട ഡയറിഫാമുകള്‍ വരെ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നിലവിലുണ്ട്.താരതമ്യേന ഉയര്‍ന്ന ഭൂപ്രദേശമാണ് തൊഴുത്ത് നിര്‍മാണത്തിനായി തെരഞ്ഞെടുക്കേണ്ടത്. വെള്ളത്തിനും വൈദ്യുതിക്കും ഗതാഗതത്തിനും വിപണനത്തിനുമുള്ള സൗകര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതാണ്. ഒരു വെറ്ററിനറി ഡോക്ടറുടെ ഉപദേശം ആരാഞ്ഞ് തൊഴുത്ത് രൂപകല്‍പന ചെയ്യുന്നതാണുത്തമം. മേല്‍ക്കൂര അലുമിനിയം ഷീറ്റോ, ടിന്‍ ഷീറ്റോ കൊണ്ടു നിര്‍മിക്കാം. നിലം കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ വെള്ളം ഒഴുകി പോകാന്‍ ഒന്നിന് 40 എന്ന നിരക്കില്‍ ചെരിവ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ചാണകം വീഴുന്നതിനായി പ്രത്യേക ചാലുകള്‍ നിര്‍മിക്കണം. പാര്‍ശ്വങ്ങളിലെ ചുമരുകള്‍ സുഗമമായി വായു സഞ്ചാരത്തിനായി ഒഴിവാക്കുകയാണ് വേണ്ടത്. പട്ടികളുടെയോ, മറ്റ് മൃഗങ്ങളുടെയോ ആക്രമണം ഭയപ്പെടുന്ന സാഹചര്യങ്ങളില്‍ ചുമരുകള്‍ പണിയേണ്ടി വന്നേക്കാം. അപ്പോഴും ഉയരം മൂന്നടിയില്‍ കൂടാതെ നോക്കണം. രണ്ടോ മുന്നോ പശുക്കള്‍ക്കു ശേഷം വേര്‍തിരിവു പണിയുന്നത് പരസ്പരം ചവിട്ടിയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നു. ഇത് തൊഴുത്ത് വൃത്തിയായി സൂക്ഷിക്കാനും സഹായിക്കും. 24 മണിക്കൂറും വെള്ളം ലഭിക്കുന്നതിനായി ഫ്‌ളോട്ട് വാല്‍വുകള്‍ ഘടിപ്പിച്ച തൊട്ടികള്‍ പശുക്കള്‍ക്ക് മുന്നിലായി പണിയാം. വലിയ ഫാമുകളില്‍ കിടാങ്ങള്‍ക്കായി ക്യുബിക്കിളുകളും അസുഖം വന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കാം. ചാണകവും മൂത്രവും വെള്ളവുമായി കലരാതെ മാറ്റാനുള്ള സൗകര്യം ഉണ്ടംങ്കില്‍ ഏറെ നന്ന്. കാരണം ചാണകം വെള്ളത്തില്‍ കലരുമ്പോള്‍ അതിന്റെ വിപണന നിലവാരം കുറയും. വ്യാവസായികാടിസ്ഥാനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഫാമുകള്‍ യന്ത്രവത്കരിക്കാവുന്നതാണ്. പാല്‍ കറക്കുന്നതിനും പുല്ല് ചെറുതാക്കി അരിയുന്നതിനുമുള്ള യന്ത്രങ്ങളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശുചീകരണ പമ്പുകളും ഉപയോഗിക്കാവുന്നതാണ്.



നാടന്‍ പശുക്കളുടെയും വിദേശ ഇനം ജനുസുകളുടേയും സങ്കരയിനം പശുക്കളാണ് നമ്മുടെ നാട്ടില്‍ ഇന്നു ധാരാളമായുള്ളത്. കറുപ്പും വെളുപ്പും പാണ്ടുകളുള്ള പശുക്കളാണ് ഹോള്‍സ്റ്റെയിന്‍ ഫ്രീഷ്യന്‍ സങ്കരയിനം. കുഴിഞ്ഞ നെറ്റിയുള്ള പശുക്കളാണ് ജേഴ്‌സി. പാലുത്പാദനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം പശുക്കളെ വാങ്ങേണ്ടത്. പ്രസവശേഷം കറവയിലുള്ള പശുവിനേയോ, പ്രസവിക്കാന്‍ രണ്ടോ മൂന്നോ മാസമുള്ള ഗര്‍ഭിണിയായ പശുവിനേയോ വാങ്ങാം. എന്നാല്‍ പ്രസവിച്ച പശുവിനെ കറവയുടെ ആദ്യഘട്ടത്തില്‍ വാങ്ങണം. പശുവിന്റെ പരമാവധി പാലുത്പാദനം സാധ്യമാകുന്നത് പ്രസവശേഷം 30-45 ദിവസങ്ങളിലാണ്. ഏതെങ്കിലും കിടാവിനെ കൂടെ നിര്‍ത്തി ഇപ്പോള്‍ പ്രസവിച്ചതെന്ന് തെറ്റിധരിപ്പിച്ച് 4-5 മാസം കറവ കഴിഞ്ഞ പശുക്കളെ വില്‍ക്കുന്നവരുണ്ട്. ഇവയുടെ പാലുത്പാദനത്തിന്റെ ഗണ്യഭാഗം കഴിഞ്ഞിരിക്കുമെന്ന് മാത്രമല്ല. കാലാവസ്ഥ, തീറ്റ, പരിപാലനം എന്നിവയുടെ മാറ്റം മൂലമുണ്ടാകുന്ന ഉത്പാദന നഷ്ടവും സഹിക്കണം. പ്രസവിക്കാന്‍ 1-2 മാസമുള്ള പശുക്കളെ വാങ്ങുന്നതു വഴി മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. എന്നാല്‍ ഗര്‍ഭാവസ്ഥ സ്ഥിരീകരിക്കണമെന്നു മാത്രം. മാത്രമല്ല കറവയുടെ അളവു നോക്കി ഉത്പാദനമറിയാനും കഴിയില്ല. നാലു മുലക്കാമ്പുകളും മൃദുവും പ്രവര്‍ത്തന സജവുമാണെന്ന് ഉറപ്പാക്കണം. പശുക്കളെ തെരെഞ്ഞെടുക്കുമ്പോള്‍ അവ 305 ദിവസത്തില്‍ 2500 കിലോ ഗ്രാം പാലുത്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.പ്രസവാനന്തരം ദിവസങ്ങളില്‍ 10 ലിറ്റര്‍ കറവയുള്ള പശു, ശരാശരി 2000 മുതല്‍ 2500 കിലോ ഗ്രാം മൊത്ത കറവകാല ഉത്പാദനവും 15 ലിറ്റര്‍ ദിനം പ്രതി നല്കുന്ന പശു 3000 കിലോ ഗ്രാം വരെ മൊത്തകറവകാല ഉത്പാദനവും നല്കുന്നതാണ്. ഇതിനായി ഉയര്‍ന്ന പ്രതിദിന ഉത്പാദനം 12 ലിറ്റര്‍ എങ്കിലും നല്കുന്ന പശുക്കളെ തെരഞ്ഞെടുക്കാവുന്നതാണ്. എല്ലാ പശുക്കളേയും ഇന്‍ഷ്വര്‍ ചെയ്തിരിക്കണം.പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബന്ധമായെടുക്കണം.

ഇവയുടെ ശരീരതൂക്കത്തിനനുസരിച്ചും (250-400 കിലോഗ്രാം) പാലുല്പാദനത്തിനനുസരിച്ചും വേണം ഖരാഹാരം കൊടുക്കാന്‍ 1.25 മുതല്‍ 1.5 കിലോഗ്രാം വരെ ജീവസന്ധാരണത്തിനും ഓരോ കിലോ പാലിന് 400 ഗ്രാം എന്ന കണക്കിന് ഉത്പാദനത്തിനും ഖരാഹാരം നല്‍കേണ്ടതുണ്ട്. കൂടാതെ 25-30 കിലോഗ്രാം പുല്ലോ, 5-6 കിലോഗ്രാം വൈക്കോലോ ദിവസേന നല്‍കണം. പ്രസവിച്ച് രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പുളയുണ്ടാകും. പ്രസവിച്ച ശേഷം രണ്ടാം പുളയില്‍ തന്നെ ബീജാധാനം ചെയ്യിക്കണം. കൊല്ലത്തില്‍ ഒരു പ്രസവം എന്നതായിരിക്കണം ലക്ഷ്യം.

കറവമാടു വളര്‍ത്തലിനോടനുബന്ധിച്ചുള്ള ഒരു ഗോബര്‍ ഗ്യാസ് പ്ലാന്റ് വീട്ടിലെ ഇന്ധനത്തിന്റെ ആവശ്യം നിറവേറ്റും. ഇത് നിര്‍മിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശവും ധനസഹായവും നല്‍കുന്ന ഏജന്‍സികള്‍ വഴി ഉത്പാദനം നിലനിര്‍ത്തുക. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ ക്ഷീരമേഖലയില്‍ നിന്നുള്ള അറ്റാദായം കൂട്ടാവുന്നതാണ്. പാലില്‍ നിന്ന് തൈരും ചാണകത്തില്‍ നിന്ന് പഞ്ചഗവ്യം, കമ്പോസ്റ്റ്, പായ്ക്ക് ചെയ്ത ഉണക്കച്ചാണകം എന്നിവ വളരെ ലളിതമായി ഉണ്ടാക്കി വിപണനം ചെയ്യാവുന്നതാണ്.

പാലുത്പാദനം മുതല്‍ പക്ഷി വളര്‍ത്തല്‍വരെയുള്ള ആദായ സംരംഭങ്ങള്‍ മൃഗസംരക്ഷണ മേഖലയില്‍ ധാരാളമുണ്ട്. ഒരു സംരംഭം ആരംഭിക്കുവാന്‍ തീരുമാനിച്ച് അതിന് വേണ്ട നടപടികളുമായി മുന്നോട്ട് നീങ്ങുമ്പോള്‍ ഫാമിന് ലൈസന്‍സ് കിട്ടുവാനുള്ള നൂലാമാലകളില്‍ കുടുങ്ങിപ്പോകുകയാണ് പല സംരംഭകരും. ഇതുകാരണം മനസുമടുത്ത് ഇത്തരം സംരംഭങ്ങളില്‍ നിന്നും പിന്‍മാറിയ ഒട്ടനവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമെന്ന നിലയ്ക്ക് ഫാമിന്റെ ലൈസന്‍സിനു വേണ്ട അത്യവശ്യം കാര്യങ്ങള്‍ അറിയണം.

ഡോ. ജാവേദ് ജമീല്‍ എ.
വെറ്ററിനറി സര്‍ജന്‍, പഴങ്കുളഞ്ഞി
പത്തനംതിട്ട