പരീക്ഷണങ്ങളുടെ പത്തുസെന്റ്
പരീക്ഷണങ്ങളുടെ പത്തുസെന്റ്
Saturday, June 1, 2019 3:48 PM IST
സ്ഥലം എത്രയുമാകട്ടെ അതു പാഴാക്കാതെ ഉപയോഗിക്കുകയാണ് ഒരു മികച്ച കര്‍ഷകന്‍ ചെയ്യുന്നത്. അങ്ങനെ ഒരാ ളെ നമുക്ക് കോഴിക്കോട് കൂടരഞ്ഞിയില്‍ കാണാം. കേബിള്‍ ടി.വി. ഓപ്പറേറ്ററായ കപ്പോടത്ത് അഷ്‌റഫ്. 16 വര്‍ഷമായി ഇദ്ദേഹം കൃഷി രംഗത്തുണ്ട്. പത്തു സെന്റിലാണ് ഇദ്ദേഹത്തിന്റെ വീടും പുരയിടവും. ഇവിടെ കൃഷിയെ സ്‌നേഹിച്ച്, പുതുരീതികള്‍ പരീക്ഷിക്കുകയാണ് ഇദ്ദേഹം. കൃഷിയറിവുകള്‍ തേടി, കണ്ടെത്തി കൃഷിയില്‍ ഉപയോഗിക്കുന്നു. അക്വാപോണിക്‌സ്, മഴമറക്കൃഷി, തിരിനനക്കൃഷി, തുള്ളിനനക്കൃഷി എന്നിവയിലൂടെ തന്റെ ചുറ്റുവട്ടം ഹരിതാഭമാക്കുകയാണിദ്ദേഹം. അടുക്കളമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കിമാറ്റുന്നു. ഇരട്ട ടാങ്കോടു കൂടിയ ബയോഗ്യാസ് സംവിധാനവും മുട്ട വിരിയിക്കുന്നതിനുള്ള ഇന്‍കുബേറ്ററും സ്വന്തം ആശയത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

അയല്‍പക്കത്തെ പച്ചക്കറികൃഷി കണ്ടപ്പോള്‍ മനസില്‍ തോന്നിയ ആശയമാണ് മട്ടുപ്പാവു കൃഷി. ഇതിപ്പോള്‍ പത്താം വര്‍ഷത്തിലേക്കു കടക്കുന്നു. പയര്‍, പാവല്‍, വഴുതന, തക്കാളി, ചീര, മുളക്, ചുരക്ക, കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങി വിവിധയിനം പച്ചക്കറികള്‍ 150 ഗ്രോബാഗുകളില്‍ ടെറസില്‍ വിളയുന്നു. 50 തേനീച്ചപ്പെട്ടികള്‍ വീടിനു ചുറ്റും അടുത്ത പറമ്പിലുമായി സ്ഥാപിച്ചിരിക്കുന്നു. തേനീച്ചകള്‍ പച്ചക്കറികളില്‍ പരാഗണം നടത്തുകയും വിളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും രാവിലെയാണ് കൃഷി പരിപാലനം. ജൈവവളങ്ങളാണ് കൃഷിക്കുപയോഗിക്കുന്നത്. ഒരിക്കല്‍ വയലില്‍ നിന്നുള്ള ചെളികൊണ്ടുവന്ന് മട്ടുപ്പാവില്‍ നെല്‍ക്കൃഷി ചെയ്ത് വിസ്മയം സൃഷ്ടിച്ചിട്ടുണ്ട് അഷ്‌റഫ്.

തിരിനന വിജയം

കൃഷിയുടെ ആരംഭത്തില്‍ ഗ്രോബാഗിലുള്ള പച്ചക്കറികള്‍ക്ക് നേരിട്ട് ജലസേചനം നല്‍കുകയായിരുന്നു പതിവ്. പിന്നീട് തുള്ളിനന സംവിധാനത്തെക്കുറിച്ച് മനസിലാക്കി അതുപരീക്ഷിച്ചു. ഇപ്പോള്‍ തിരിനനയും തന്റെ കൃഷിയിടത്തില്‍ കൊണ്ടുവന്നു അഷ്‌റഫ്. ഇത് വിജയമാണെന്ന് ഇദ്ദേഹം പറയുന്നു. തുള്ളിനന യിലുണ്ടാകുന്ന ജലനഷ്ടം ഒഴിവാക്കാമെന്നതാണ് തിരിനനയുടെ പ്രത്യേകത.


അക്വാപോണിക്‌സിലേക്ക്

കൃഷിവകുപ്പിന്റെ പരിശീലന പരിപാടികളില്‍ നിന്നാണ് അക്വാപോണിക്‌സ് എന്ന ആശയം ലഭിക്കുന്നത്. കൊടുവള്ളി ബ്ലോക്ക് ആത്മ പദ്ധതിയുടെ മുഖാമുഖം പരിപാടിയില്‍ ജലം എങ്ങനെ ലാഭിക്കാം എന്ന ക്ലാസിനോടനുബന്ധിച്ച് ലഭിച്ച പുതിയ അറിവായിരുന്നു അക്വാപോണിക്‌സ്. കഴിഞ്ഞ വര്‍ഷം ചെറിയ രൂപത്തില്‍ ചെയ്ത അക്വാപോണിക്‌സ് കൃഷി, ഈ വര്‍ഷം കുടരഞ്ഞി കൃഷിഭവന്റെ സഹായത്തോടെ വിപുലീകരിച്ചു. ആത്മ പദ്ധതിയില്‍ പ്രദര്‍ശനത്തോട്ടമായി അക്വാപോണിക്‌സ് സംവിധാനമൊരുക്കി. ഒപ്പം വര്‍ഷം മുഴുവന്‍ പച്ചക്കറി ലഭ്യത ഉറപ്പുവരുത്തുന്നതിനായി 60 സ്‌ക്വയര്‍ മീറ്ററില്‍ മഴമറയും പച്ചക്കറി വികസന പദ്ധതിയില്‍പ്പെടുത്തി കൃഷിഭവന്റെ സഹായത്തോടെ നിര്‍മിച്ചു. അക്വാപോണിക്‌സില്‍ 15,000 ലിറ്റര്‍ ശേഷിയുള്ള കുളം, ചണച്ചാക്ക് സിമന്റില്‍ മുക്കിയിട്ട് വീടിനു പുറകുവശത്ത് നിര്‍മിച്ചു. അതില്‍ കട്‌ല ഇനത്തില്‍പ്പെട്ട മീനുകളെ വളര്‍ത്തുന്നു.


അക്വാപോണിക്‌സ് സംവിധാനം മറ്റാരുടെയും സഹായമില്ലാതെയാണ് നിര്‍മിച്ചിരിക്കുന്നത്. ചില കര്‍ഷകരുടെ അക്വാപോണിക്‌സ് കൃഷിയിടം സന്ദര്‍ശിച്ചും ഇന്റര്‍നെറ്റില്‍ പരതിയും വിവരങ്ങള്‍ ശേഖരിച്ച് അതു പ്രാവര്‍ത്തികമാക്കി. കോണ്‍ക്രീറ്റ് ഉപയോഗിച്ച് പച്ചക്കറികള്‍ വളര്‍ത്താനുള്ള ബെഡുകള്‍ നിര്‍മിച്ചു. അതിലേക്ക് മെറ്റലിട്ടാണ് ഗ്രോ ബെഡ് നിര്‍മിച്ചിരിക്കുന്നത്. 38 വാട്‌സിന്റെ സോളാര്‍ ബാറ്ററിയില്‍ പമ്പുസെറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. കുളത്തില്‍ നിന്നു വരുന്ന വെള്ളം ഫില്‍റ്റര്‍ ചെയ്യുന്നതിന് ഇരുന്നൂറ് ലിറ്ററിന്റെ മൂന്നു ബാരലുകളാണുള്ളത്. പഴയ മീന്‍ വലയുപയോഗിച്ചുള്ള ഫില്‍റ്ററാണ് ഒരു ബാരലില്‍. രണ്ടാമത്തേതില്‍ സ്‌ക്ര ബറും മൂന്നാമത്തെ ബാരലില്‍ ബയോബോളും ക്രമീകരിച്ച് ഫില്‍റ്റര്‍ സ്വന്തം ആശയത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് ഗ്രോബെഡുകളില്‍ തക്കാളി, പയര്‍, ചുരയ്ക്ക, പാവല്‍, കാബേജ്, കോളിഫ്‌ളവര്‍ എന്നിവ വളരുന്നു.

ഇന്‍കുബേറ്റര്‍ സംവിധാനം

കോഴിമുട്ട ഇന്‍കുബേറ്റര്‍ സംവിധാനത്തിലൂടെ വിരിയിച്ചെടുക്കുന്നു. അതിനായി പഴയ ഫ്രിഡ്ജ് വാങ്ങി അതില്‍ മുട്ട വിരിയിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിരിക്കുന്നു. ഈ ഓട്ടോമാറ്റിക് ഇന്‍കുബേറ്ററിലൂടെ ഒരേ സമയം ഇരുനൂറ് മുട്ടകള്‍ വരെ വിരിയിക്കുന്നുണ്ട്. ഈ സംവിധാനത്തില്‍ വിരിയിച്ചെടുത്ത കോഴികളെ ഇവിടെത്തന്നെ വളര്‍ ത്തുന്നു.

അടുക്കള മാലിന്യം ജൈവ വളവും പാചകവാതകവും

ബയോഗ്യാസ് സംവിധാനമൊരുക്കി അടുക്കള മാലിന്യം അതിലേക്കു വിടുന്നു. ഇതില്‍ നിന്നുലഭിക്കുന്ന സ്ലറി വളമായി ഉപയോഗിക്കുന്നു. ഒരു ദിവസത്തെ വീട്ടാവശ്യത്തിനുള്ള ഗ്യാസ് ഇതില്‍ നിന്നു ലഭിക്കും. ആദ്യടാങ്കില്‍ നിന്ന് സ്ലറിയായി പുറത്തേക്കു വരുന്ന ദ്രവിക്കാത്ത മാലിന്യം രണ്ടാമത്തെ ടാങ്കില്‍ ദ്രവിപ്പിച്ച് സ്ലറിയാക്കുന്ന പുതിയ രീതിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യകള്‍ കര്‍ഷകന് ഇന്ന് കൈയെ ത്തും ദൂരത്താണെന്ന് തെളിയിക്കുന്നതാണ് അഷ്‌റഫിന്റെ കൃഷിയിടം. യു ട്യൂബ് പോലെയുള്ള സോഷ്യല്‍ മീഡിയ സംവിധാനത്തില്‍ പുതുകൃഷി രീതികള്‍ വീഡിയോ സഹിതം ലഭ്യമാണ്. അത് ഉപയോഗപ്പെടുത്തുന്നതില്‍ ഇദ്ദേഹം വിജയിച്ചിട്ടുമുണ്ട്. ഈ വീട് ഹതിതഭവനമാക്കുന്നതില്‍ കുടുംബാംഗങ്ങളുടെ പങ്ക് ചെറുതല്ല. ഭാര്യ മാമ്പി, മക്കള്‍ അഫിന്‍, അഫ്‌ല, അഫ്‌സിന്‍ മാതാപിതാക്കളായ മൊയ്തീന്‍ കുട്ടി, കദീജ എന്നിവര്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണ അഷ്‌റഫിനുണ്ട്. ഫോണ്‍: അഷ്‌റഫ്- 9744020506.

മിഷേല്‍ ജോര്‍ജ്
കൃഷി അസിസ്റ്റന്റ്, കൃഷിഭവന്‍, കുടരഞ്ഞി, കോഴിക്കോട്
9946892064, 9400476076