മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു താരം.
നടൻ സിദ്ദീഖായിരുന്നു ഇതിന് മുൻപത്തെ ട്രെഷറർ. അമ്മയുടെ പ്രസിഡന്റ് പദവിയിൽ മോഹൻലാൽ തുടരും. ജനറൽ സെക്രട്ടറി, ജോയിൻ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും.
ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരൻ, സിദ്ദീഖ്, ഉണ്ണി ശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മൽസരിക്കുന്നു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരിക്കുന്നത്.
പതിനൊന്ന് അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവീനോ തോമസ്, വിനു മോഹൻ എന്നിവരും നാമനിർദേശപത്രിക നൽകി.
കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് തെരഞ്ഞെടുപ്പ് നടക്കുക. അമ്മയുടെ നിയമാവലി പ്രകാരം 17 അംഗ ഭരണസമിതിയിൽ നാലു വനിതകൾ വേണമെന്നുണ്ട്.
ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ രണ്ടു വനിതകൾ മത്സരിക്കുന്നതിനാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യത്തിന്റെ എണ്ണം നിശ്ചയിക്കുന്നത് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അതിനാൽ ഭാരവാഹികളുടെ വോട്ടെണ്ണലാണ് ആദ്യം നടത്തുക.
കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോൻ, മണിയൻ പിള്ള രാജു, ലെന, ലാൽ, വിജയ് ബാബു, സുധീർ, ജയസൂര്യ എന്നിവർ ഇത്തവണ മത്സരരംഗത്തില്ല. വോട്ടിംഗ് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.