മമ്മൂട്ടിയെ നായകനാക്കി നാദിർഷാ പ്രഖ്യാപിച്ച ചിത്രമായിരുന്നു ഐആം എ ഡിസ്കോ ഡാൻസർ. കുറച്ചുവർഷങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ച ചിത്രത്തിനെക്കുറിച്ച് പിന്നീട് അപ്ഡേറ്റുകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ആ ചിത്രം നടക്കാതെ പോയതിനെക്കുറിച്ച് തുറന്നുപറയുകയാണ് നാദിർഷാ.
കോവിഡിനു മുൻപേ പറഞ്ഞ കഥയാണ് അതെന്നും ആത്മവിശ്വാസക്കുറവ് കാരണമാണ് അത് നടക്കാതെപോയതെന്നും അദ്ദേഹം പറയുന്നു.
ഐ ആം എ ഡിസ്കോ ഡാന്‍സര്‍ എന്ന ചിത്രത്തിന്റെ കഥ മമ്മൂക്കയുടെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. മിമിക്രിയിലുള്ള പറവൂര്‍ രാജേഷും പാണാവള്ളി രാജേഷും ചേര്‍ന്നെഴുതിയ തിരക്കഥ. രസമാണ്. ചിരിക്കാനൊക്കെയുള്ള ഒരു സാധനം.
കുഴപ്പം എന്താണെന്നുവെച്ചാല്‍ കോവിഡിനും രണ്ട് വര്‍ഷം മുന്‍പായിരുന്നു അത് പറഞ്ഞത്. ഇപ്പോള്‍ അഞ്ചാറ് വര്‍ഷം ആയില്ലേ? ആ വര്‍ഷങ്ങളുടെ വ്യത്യാസം ആ കഥയ്ക്കും ഉണ്ട്. പിന്നെ, മമ്മൂക്ക മാറി. മമ്മൂക്കയുടെ രൂപത്തിന് മാറ്റമില്ല എന്നേയുള്ളൂ.
പക്ഷേ വേറൊരു തലത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ നമ്മള് ഒരു തമാശ കഥാപാത്രവുമായി ചെന്നിട്ട് ചീറ്റിപ്പോയാല്‍ മമ്മൂക്കയ്ക്ക് ഒന്നും പറ്റില്ല, നമ്മളെ ഒന്നും പറയുകയുമില്ല.
ആ പഴയ സ്നേഹമൊക്കെത്തന്നെ വീണ്ടും ഉണ്ടാവും. പക്ഷേ മമ്മൂക്കയെ ഇഷ്ടപ്പെടുന്ന ഫാന്‍സ് ദേഷ്യത്തില്‍ ചിലപ്പോള്‍ നമ്മളെ തല്ലിക്കൊന്നുകളയും. എന്തിനാണ് വെറുതെ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നാദിർഷാ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.