ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവും പിന്നീടിങ്ങോട്ടുള്ള അന്വേഷണവും ഇന്നും വാർത്തകളിൽ നിറയുകയാണ്. ദിനംപ്രതി നിരവധി വെളിപ്പെടുത്തലുകളാണ് കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. കാമുകി റിയ ചക്രബർത്തിക്കും കുടുംബത്തിനും നേരേയാണ് വിമർശനങ്ങൾ അധികവും.
കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. റിയയ്ക്കെതിരേ രൂക്ഷ വിമർശനവുമായി സുശാന്തിന്റെ പിതാവും സഹോദരിയും രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ പ്രധാനമായും തന്നിലേക്ക് അടുക്കുന്പോൾ പുതിയെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് റിയ. സുശാന്തിന് മാനസിക പ്രശ്നം ഉണ്ടായിരുന്നു എന്നാണ് റിയ പറയുന്നത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2019 ലെ യൂറോപ് യാത്രയ്ക്കിടെയാണ് സുശാന്തിന് മാനസിക പ്രശ്നമുണ്ടെന്ന് എനിക്ക് മനസിലായത്. യാത്രയ്ക്ക് മുൻപ് സുശാന്ത് വളരെ അധികം സന്തോഷവാനായിരുന്നു. എന്നാൽ ഞങ്ങൾ യൂറോപ്പിലേക്ക് പോകുന്പോൾ വിമാനത്തിൽ വെച്ച് ക്ലസ്റ്റ്രോഫോബിക് അനുഭവപ്പെടുന്നുണ്ടെന്ന് സുശാന്ത് പറഞ്ഞിരുന്നു. ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മൊഡാഫിനിൽ കഴിച്ചിരുന്നു.
പാരീസിലെത്തി, മൂന്ന് ദിവസത്തേക്ക് അദ്ദേഹം മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. പാരീസിലെ തെരുവുകളിൽ തന്റെ കൈ പിടിച്ച് നടക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു . എന്നാൽ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു- റിയ പറയുന്നു
സ്വിറ്റ്സർലൻഡിൽ എത്തിയപ്പോൾ സുശാന്തിന് പ്രശ്നമൊന്നുമില്ലായിരുന്നു. അവൻ സന്തോഷവാനായിരുന്നു. ഇറ്റലിയിൽ ഗോഥിക് ഹോട്ടലിലായിരുന്ന താമസ സൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ അവിടത്തെ മുറി എനിക്ക് ഇഷ്ടമായിരുന്നില്ല. ഇവിടെ നിന്ന് മാറി താമസിക്കാമെന്ന് ഞാൻ സുശാന്തിനോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം അത് കേട്ടില്ല. അവിടെ താമസിക്കാൻ നിർബന്ധിച്ചു.
എന്തോ ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. എന്നാൽ ഇവിടെ താമസിക്കുന്പോൾ സുശാന്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് വിഷാദരോഗത്തക്കുറിച്ച് എന്നോട് പറഞ്ഞത്. 2013ലാണ് ആരംഭിച്ചതെന്നും മനോരോഗവിദഗ്ധനെ കണ്ടതിനെ കുറിച്ചും സുശാന്ത് തന്നോട് പറഞ്ഞു.. തുടർന്ന് യാത്ര അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയായിരുന്നു.
പാരിസ് യാത്രയിൽ റിയയുടെ സഹോദരൻ ഷോയ്ക്കും ഇവരുടെ ഒപ്പമുണ്ടായിരുന്നു. ഇതിനെക്കുറിച്ചും നടി വ്യക്തമാക്കി. സുശാന്തും ഷോയ്ക്കും തമ്മിൽ അടുത്ത ബന്ധമാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഞങ്ങൾ മൂന്ന് പേരും ചേർന്ന് ഒരു കന്പനിയും നടത്തിയിരുന്നു.
സുശാന്തിന്റെ നിർബന്ധ പ്രകാരമായിരുന്നു ഷോയ്ക്കും ഞങ്ങളോടൊപ്പം യാത്രയിൽ പങ്കെടുത്തത്. ക്യാറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണ് സഹോദരൻ. അതിനാൽ തന്നെ ഞങ്ങൾക്കൊപ്പം യാത്രയിൽ പങ്കെടുക്കാൻ സാധ്യത കുറവായിരുന്നു, സുശാന്തിന്റെ നിർബന്ധത്തിലാണ് ഷോയ്ക്ക് പാരീസ് യാത്രയ്ക്ക് എത്തിയത്.
സുശാന്ത് എന്നോടൊപ്പം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ആണ് സുഹൃത്തുക്കളോടൊപ്പവും യാത്ര നടത്തിയിരുന്നു. യാത്രയ്ക്കായി ഒരു സ്വകാര്യ ജെറ്റ് ബുക്ക് ചെയ്യുകയും 70 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു.അതുകൊണ്ട്, അദ്ദേഹം എനിക്ക് വേണ്ടി മാത്രം പണം ചെലവഴിച്ചതുപോലെയായിരുന്നില്ല. ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം അങ്ങനെയായിരുന്നു. ഒരു താരം, ഞാൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ പണത്തിൽ നിന്ന് ജീവിച്ചിരുന്നില്ല. ഞങ്ങൾ ഒരു ദന്പതികളെപ്പോലെ ജീവിക്കുകയായിരുന്നു-റിയ പറയുന്നു.
അതേസമയം തനിക്കും കുടുംബത്തിനും ഭീഷണിയെന്ന് നടി റിയ ചക്രബർത്തി വ്യക്തമാക്കി. മാധ്യമങ്ങൾ തന്റെ വീടിന്റെ മുന്നിൽ തന്പടിച്ച് നിൽക്കുന്നതിന്റേയും തന്റെ പിതാവിനെ വളയുന്നതിന്റെയും വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു റിയയുടെ പ്രതികരണം. പോലീസിനേയും കേസ് അന്വേഷിക്കുന്ന സംഘത്തേയും അറിയിച്ചെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്നും റിയ പറയുന്നു.
തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും റിയ പറയുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സിബിഐ റിയയെ ചോദ്യം ചെയ്യാനിരിക്കുകയാണ്.
ഇതാണ് എന്റെ വീടിന്റെ പുറത്തെ അവസ്ഥ, ആ കയറി വരുന്നത് എന്റെ അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തിയാണ്. അദ്ദേഹം മുൻ സൈനികനാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും സിബിഐ സംഘത്തെയും കാണുന്നതിനും മറ്റുമായി ഞങ്ങൾക്ക് പുറത്ത് പേകേണ്ടതുണ്ട്. പക്ഷെ ഇതാണ് പുറത്തെ സാഹചര്യം.
എന്റെയും എന്റെ കുടുംബത്തിന്റെയും ജീവിതത്തിന് ഭീഷണിയുണ്ട്. ഞങ്ങൾ പോലീസിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ യാതൊരു സഹായവും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്ന സംഘത്തേയും അറിയിച്ചിരുന്നു. അവിടുന്നും സഹായമൊന്നും ലഭിച്ചില്ല. എങ്ങനെയാണ് ഈ കുടുംബം ജീവിക്കുക...
ഞങ്ങൾ സഹായം മാത്രമാണ് ആവശ്യപ്പെടുന്നത്. അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നതിന് വേണ്ടിയാണ്. മുംബൈ പൊലീസ് , നിങ്ങൾ ദയവായി ഞങ്ങൾക്കു സംരക്ഷണം നൽകണം, എങ്കിൽ മാത്രമാണ് അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ കഴിയൂ.- റിയ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.