നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കത്തിനിൽക്കുന്നതിനിടെ ലഹരിമരുന്ന് കേസിലുണ്ടായ റിയയുടെ അറസ്റ്റ് ബോളിവുഡിനെ ഞെട്ടിച്ചു. മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുടെ അറസ്റ്റിനു പിന്നാലെയായിരുന്നു റിയയുടെ അറസ്റ്റ്.
ഇപ്പോൾ മൂന്നു പേർ
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് നടി റിയ ചക്രബർത്തി അറസ്റ്റിലായത്. മൂന്ന് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ നടിയെ അറസ്റ്റ് ചെയ്തത്.
നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബസ്റ്റൻസസ് നിയമത്തിലെ സെക്ഷൻ 8, 20 (ബി), 27(എ), 29 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിക്കൽ, കൈവശം വെക്കൽ, വിൽപ്പന, ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുക, കുറ്റകരമായി ഗൂഢാലോചന, ലഹരിമരുന്ന് കടത്തൽ എന്നിവയാണ് കുറ്റങ്ങൾ. പത്ത് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
വേറെയും 25 പേർ
സുശാന്തിനൊപ്പം 25 ബോളിവുഡ് താരങ്ങൾ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുത്തുവെന്നാണ് റിയയും കസ്റ്റഡിയിലുള്ള സഹോദരൻ ഷോവിക്കും മൊഴിനൽകിയത്. ബോളിവുഡിലെ കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് എൻസിബി അറിയിച്ചു. ഇതോടെ ബോളിവുഡ് അങ്കലാപ്പിലാണ്.
മയക്കു മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച നടി റിയ ചക്രബർത്തി അതിമാരക ലഹരി മരുന്നുകൾ താൻ ഉപയോഗിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ നടി സമ്മതിച്ചിരുന്നു. എന്നാൽ താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നില്ല.
സുശാന്തിന് വേണ്ടി സഹോദരൻ മുഖേന മയക്കു മരുന്ന് എത്തിച്ചു നൽകിയെന്നായിരുന്നു ആദ്യ ദിവസത്തെ മൊഴി. എന്നാൽ സഹോദരനൊപ്പം ചോദ്യം ചെയ്തതോടെ റിയ എല്ലാം തുറന്നു പറയുകയായിരുന്നു. കഞ്ചാവടക്കം അതിമാരക ലഹരി മരുന്നുകൾ താൻ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ വെച്ചും പല പാർട്ടികളിലും മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് റിയ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
നേരത്തെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്നപ്പോൾ താൻ മയക്കു മരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു റിയയുടെ പ്രതികരണം. പല ടിവി അഭിമുഖങ്ങളിലും ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. പക്ഷേ, വാട്സ്ആപ്പ് ചാറ്റുകളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പുറത്തു വന്നതോടെ എല്ലാ കള്ളത്തരങ്ങളും പൊളിയുകയായിരുന്നു.
റിയയ്ക്ക് പുറമെ മയക്കുമരുന്ന് ഇടപാടിൽ നടിയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയെയും സുശാന്തിന്റെ മുൻ വീട്ടുജോലിക്കാരി സാമുവൽ മിറാൻഡയേയും കഴിഞ്ഞ ദിവസം നാർക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.
മൂന്ന് ഏജൻസികൾ
സിബിഐ, എൻഫോഴ്സ്മെന്റ്, നാർകോട്ടിക്സ് ഉൾപ്പെടെ മൂന്ന് കേന്ദ്ര എജൻസികളാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിന് തയാറാണെന്ന് റിയ അറിയിച്ചിരുന്നു. സുശാന്തും റിയയും തമ്മിൽ ഇഷ്ടത്തിലായിരുന്നത് കുറ്റമാണെങ്കിൽ ആ കുറ്റത്തിന്റെ ഫലം ഏറ്റുവാങ്ങാൻ റിയ തയാറാണെന്നാണ് നടിയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞത്.
തന്നെ കുരുക്കാൻ ശ്രമം
നേരത്തെ റിയയും കുടുംബവും സുശാന്തിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് നടന്റെ കുടുംബം ആരോപിച്ചിരുന്നു. മകനെ മാനസികമായി പീഡിപ്പിക്കുകയും സന്പത്ത് കവർന്നെടുക്കുകയും ചെയ്തുവെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിച്ചത്.
എന്നാൽ ഇതിന് മറുപടിയായി സുശാന്തിന്റെ മരണം ഒരു സാധാരണ കുടുംബമായ തങ്ങളുടെ മേൽകെട്ടിവെക്കുകയാണെന്നാണ് റിയയുടെ കുടുംബം പറഞ്ഞത്.കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ സുശാന്ത് സിംഗ് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിയ തുറന്നുപറഞ്ഞിരുന്നു. നാർക്കോട്ടിക്സ് ബ്യൂറോയോട് തന്നെയാണ് നടി ഇക്കാര്യം പറഞ്ഞത്. സുശാന്തിന് വേണ്ട ി മയക്കുമരുന്ന് എത്തിച്ചിരുന്നതായി മാനേജർ സാമുവൽ മിരാൻഡയും ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
ഇതിനിടെ ബോളിവുഡിലെ ചില സൂപ്പർ താരങ്ങളോട് മയക്കുമരുന്ന് പരിശോധന നടത്തണമെന്ന് കങ്കണ ആവശ്യപ്പെട്ടതും വാർത്തയായി
കങ്കണയുടെ അഭ്യർഥന
രണ്വീർ സിംഗ്, രണ്ബീർ കപൂർ, അയൻ മുഖർജി, വിക്കി കൗശൽ എന്നിവരുടെ രക്തസാന്പിളുകൾ മയക്കുമരുന്ന് പരിശോധനയ്ക്കായി നൽകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. നിങ്ങൾ മയക്കുമരുന്നിന് അടിമയാണെന്ന ഒരു അപവാദപ്രചാരണം ഇപ്പോൾ നടക്കുന്നുണ്ട്. ഈ അപവാദ പ്രചാരണങ്ങൾ തകർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയാണെങ്കിൽ ദശലക്ഷക്കണക്കിന് ആളുകളെ ഇത് പ്രചോദിപ്പിക്കാൻ കഴിയും- കങ്കണ ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടാണ് കങ്കണ ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്.
നടിമാരായ രാഗിണി, സഞ്ജന, റിയ എന്നിവരുടെ പിന്നാലെ കങ്കണയ്ക്കെതിരേയും ആരോപണമുയർന്നു. കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന മുൻകാമുകന്റെ പഴയ വെളിപ്പെടുത്തലാണ് കങ്കണയ്ക്കെതരേ ചിലർ ആയുധമാക്കിയത്.
എന്നാൽ താൻ രക്തപരിശോധനയ്ക്കു തയാറാണെന്നും ലഹരി ഉപയോഗിച്ചെന്നു തെളിഞ്ഞാൽ എന്നന്നേക്കുമായി മുംബൈ വിടാമെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.