വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമില്ല. എങ്കിലും ദിവസം ചെല്ലുംതോറും ഭർത്താവിന് ഒരു സംശയം. അതു ഭാര്യയുടെ കേൾവിശക്തിയെക്കുറിച്ചായിരുന്നു. എങ്കിലും അതേക്കുറിച്ചു ഭാര്യയോടു സംസാരിക്കാൻ അയാൾ മടിച്ചു. തത്കാലം അയാൾ അക്കാര്യം സംഭാഷണവിഷയമാക്കിയില്ല.
ദിവസങ്ങൾ കുറേ കഴിഞ്ഞു. അപ്പോഴേക്കും പ്രശ്നം മൂർച്ഛിച്ചതായി അയാൾക്കുതോന്നി. ഉടനെ അയാൾ രഹസ്യമായി തന്റെ ഫാമിലി ഡോക്ടറെ വിളിച്ചു വിവരം പറഞ്ഞു. ഭാര്യക്ക് എത്രയുംവേഗം ഒരു ഹിയറിംഗ് എയ്ഡ് വേണ്ടിവരുമെന്നായിരുന്നു അയാളുടെ അഭിപ്രായം. ‘ഹിയറിംഗ് എയ്ഡ് വാങ്ങിക്കാൻ തിരക്കുകൂട്ടേണ്ട’ ഡോക്ടർ പറഞ്ഞു. ’അതിനുമുൻപായി കേഴ്വിക്കുറവിനെക്കുറിച്ചു നിങ്ങൾതന്നെ ഒന്ന് ഉറപ്പുവരുത്തുന്നതായിരിക്കും നല്ലത്.’
‘അത് എങ്ങനെ സാധിക്കും?’ അയാൾ ഉടനെ ചോദിച്ചു. അപ്പോൾ ഡോക്ടർ പറഞ്ഞു: "അതിനു ഞാൻ ഒരു വഴി പറയാം. നിങ്ങളുടെ ഭാര്യ അത്താഴം തയാറാക്കുന്ന സമയത്ത് ഒരു നാല്പതടി അകലെനിന്നു സാധാരണ സംസാരിക്കുന്ന സ്വരത്തിൽ നിങ്ങൾ ഇങ്ങനെ ചോദിക്കണം, "ഹണീ, ഇന്ന് അത്താഴത്തിന് എന്താണു തയാറാക്കുന്നത്?’ നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങൾ പറയുന്നതു കേൾക്കാമെങ്കിൽ അവർ ഉടനെ മറുപടി തരും.’
"എന്നാൽ അവൾ മറുപടി തന്നില്ലെങ്കിലോ?’ അയാൾ ചോദിച്ചു. ഉടനെ ഡോക്ടർ പറഞ്ഞു: "അങ്ങനെയെങ്കിൽ ഉടനെ മുപ്പതടി അകലെനിന്നു നിങ്ങൾ വീണ്ടും മുൻപുചോദിച്ച ചോദ്യം ആവർത്തിക്കണം. അപ്പോഴും മറുപടി കിട്ടുന്നില്ലെങ്കിൽ ഇരുപതടി അകലെനിന്ന് ആ ചോദ്യംതന്നെ ആവർത്തിക്കണം. അപ്പോഴും മറുപടി കിട്ടുന്നില്ലെങ്കിൽ പത്തടി അകലെനിന്ന് ആ ചോദ്യംതന്നെ ആവർത്തിച്ചുനോക്കൂ. അപ്പോഴേക്കും നിങ്ങൾക്ക് ഉത്തരം ലഭിക്കാനാണ് ഏറെ സാധ്യത.’
ഡോക്ടറുടെ നിർദേശം അയാൾക്ക് ഇഷ്ടപ്പെട്ടു. അന്ന് ഭാര്യ അടുക്കളയിൽ അത്താഴം പാകംചെയ്യാൻ തുടങ്ങിയപ്പോൾ അടുക്കളയോടു ചേർന്നുള്ള വിശാലമായ വിശ്രമമുറിയിൽ നാല്പതടി അകലെയായി നിന്നുകൊണ്ട് സാധാരണ സംഭാഷണസ്വരത്തിൽ അയാൾ ചോദിച്ചു: "ഹണീ, ഇന്ന് അത്താഴത്തിന് എന്താണു തയാറാക്കുന്നത്?’ മറുപടിയായി ഒന്നും കേട്ടില്ല.
ഉടനെ അടുക്കളയോട് ഏകദേശം മുപ്പതടി അകലെനിന്ന് അയാൾ വീണ്ടും ചോദിച്ചു: "ഹണീ, എന്താണ് അത്താഴത്തിന് ഇന്നു തയാറാക്കുന്നത്?’ അപ്പോഴും ഒരു മറുപടിയും കേട്ടില്ല. തന്റെ തന്ത്രം ഫലിക്കുന്നുണ്ടെന്ന ആത്മവിശ്വാസത്തോടെ അകലംകുറച്ച് ഇരുപതടി ദൂരെ നിന്നുകൊണ്ട് ചോദിച്ചു: "ഹണീ, ഇന്ന് അത്താഴത്തിന് എന്താണു സ്പെഷൽ?’ അപ്പോഴും അയാൾക്കു മറുപടി കിട്ടിയില്ല.
ഡോക്ടർ പറഞ്ഞത് അനുസ്മരിച്ചുകൊണ്ട് അകലം പത്തടിയായി കുറച്ച് വീണ്ടും മുൻചോദ്യം ആവർത്തിച്ചു. പക്ഷേ, അപ്പോഴും ഒരു മറുപടിയും കേട്ടില്ല. ഉടനെ അയാൾ അടുക്കളയിലെത്തി ഭാര്യയുടെ പുറകിൽനിന്നുകൊണ്ട് തന്റെ മുൻ ചോദ്യം ഒന്നുകൂടി ആവർത്തിച്ചു. അപ്പോൾ ഭാര്യ പറഞ്ഞു: ‘ഇത് അഞ്ചാംതവണയാണു ഞാൻ പറയുന്നത്. ഇന്ന് സ്പെഷൽ ചിക്കനാണ്!’
കേൾവിക്കുറവ് ആർക്കായിരുന്നുവെന്നു വ്യക്തം. അതു ഭർത്താവ് സംശയിച്ചതുപോലെ ഭാര്യക്കല്ലായിരുന്നു. അയാൾക്കുതന്നെയായിരുന്നു. എന്നാൽ, അവസാനനിമിഷമെങ്കിലും അക്കാര്യം അയാൾ ശരിക്കും മനസിലാക്കിയോ എന്നു സംശയിക്കണം. കാരണം, അതാണു മനുഷ്യരായ നമ്മുടെ സ്വഭാവം പലപ്പോഴും.
ഈ നുറുങ്ങുകഥയിൽ പറഞ്ഞിരിക്കുന്നതുപോലെ എപ്പോഴും സംഭവിക്കണമെന്നില്ല. എന്നാൽ, നമ്മുടെ ‘കേൾവിക്കുറവും’ ‘കാഴ്ചക്കുറവു’മൊക്കെ മറ്റുള്ളവരിൽ ആരോപിക്കുന്നതിൽ നാം അത്ര പിന്നിലല്ലല്ലോ. നമ്മൾ നോക്കുന്പോൾ പ്രശ്നം എപ്പോഴും മറ്റുള്ളവരുടെ ഭാഗത്തല്ലേ? അതുപോലെ, നമ്മുടെ ഭാഗത്തും പ്രശ്നമുണ്ടെന്നു ബോധ്യമുള്ളപ്പോൾ നാം അതു തുറന്നു സമ്മതിക്കുമോ? നേരേമറിച്ച്, അതു മറച്ചുവയ്ക്കുവാനും സ്വയം ന്യായീകരിക്കാനുമല്ലേ നാം ശ്രമിക്കുക?
ഭാര്യാ-ഭർതൃബന്ധങ്ങളിലും മറ്റു കുടുംബബന്ധങ്ങളിലുമൊക്കെ പലപ്പോഴും കാണുന്നത് ഇതുതന്നെയല്ലേ? അയൽക്കാരോടുള്ള നമ്മുടെ ബന്ധങ്ങളിലും സാമൂഹികമായി നമ്മുടെ ഇടപെടലുകളിലുമൊക്കെ നാം സ്വീകരിക്കുന്ന നിലപാടുകൾ ഇതിൽനിന്ന് ഏറെ വിഭിന്നമാണോ? നാം കാണേണ്ട രീതിയിൽ കാര്യങ്ങൾ കാണുകയും കേൾക്കേണ്ട രീതിയിൽ കേൾക്കുകയും ചെയ്യുന്നവരാണെങ്കിൽ കുറ്റം എപ്പോഴും മറുപക്ഷത്താണെന്നു നാം പറയുമോ?
അപ്പോൾ നമ്മുടെ പ്രധാന പ്രശ്നം കാണേണ്ട രീതിയിൽ കാണാതിരിക്കുകയും കേൾക്കേണ്ട രീതിയിൽ കേൾക്കാതിരിക്കുകയുംചെയ്യുന്നു എന്നതല്ലേ? മറ്റുള്ളവരെ സംബന്ധിച്ച് എന്നതുപോലെ നമ്മെ സംബന്ധിച്ചുള്ള കാര്യങ്ങൾ ശരിയായ രീതിയിൽ കാണുന്നതിൽ നാം പലപ്പോഴും പരാജയപ്പെടുന്നു. അതുപോലെ കേൾക്കേണ്ട രീതിയിൽ കേൾക്കുന്നതിലും നാം പരാജയപ്പെടുന്നു. ഇതുവഴി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അത്ര ചില്ലറയാണോ? നമ്മുടെ പരസ്പര ബന്ധങ്ങളിലുണ്ടാകുന്ന താളപ്പിഴകളുടെ മൂലകാരണം ഇതുതന്നെയല്ലേ?
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലേക്കു മടങ്ങിവരട്ടെ. ഭർത്താവിന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾ ഭാര്യയെ വേണമെങ്കിൽ ഭ്രാന്തുപിടിപ്പിക്കാമായിരുന്നു. എന്നാൽ, ആവർത്തിച്ചുള്ള ഒരേ ചോദ്യത്തിന്റെ പേരിൽ ആ സ്ത്രീ ബഹളംവയ്ക്കാൻ പോയില്ല. അതിനുപകരം, ഓരോ തവണയും തന്റെ ഭർത്താവിന്റെ ചോദ്യത്തിനു മറുപടി പറയുകയാണു ചെയ്തത്. അതുവഴിയായി, കാര്യങ്ങൾ കാണേണ്ട രീതിയിൽ കാണുന്നതിനും കേൾക്കേണ്ട രീതിയിൽ കേൾക്കുന്നതിലും ആ സ്ത്രീ വിജയിച്ചുവെന്നു സാരം.
നമുക്കു നല്ല കാഴ്ചശക്തിയുള്ളപ്പോഴും നാം കാണേണ്ട രീതിയിൽ കാര്യങ്ങൾ കാണാതെപോകുന്നുണ്ട്. അതുപോലെ, നമുക്കു നല്ല കേൾവിശക്തിയുള്ളപ്പോഴും നാം കേൾക്കേണ്ട രീതിയിൽ കാര്യങ്ങൾ കേൾക്കാതെ പോകുന്നുണ്ട്. നമ്മുടെ ഈ പോരായ്മകളെക്കുറിച്ചു നമുക്ക്് എത്രമാത്രം അവബോധമുണ്ടോ അത്രമാത്രം നാം ഇതിൽനിന്നു വിമുക്തരാവുകയുംചെയ്യും.
നമുക്കിതു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ