സിദ്ദിഖിനെതിരായ കേസ്: മസ്കറ്റ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തി, മറ്റു കേസുകളിൽ ഇന്ന് തുടരും
Sunday, September 1, 2024 12:47 PM IST
തിരുവനന്തപുരം: നടന് സിദ്ദിഖിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിയുമായി പോലീസ് സംഘം തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരിയായ നടി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു.
അതേസമയം, മുകേഷ്, ഇടവേള ബാബു, മണിയൻ പിളള രാജു അടക്കമുളളവർക്കെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഇടവേള ബാബുവിന്റെ കൊച്ചിയിലെ ഫ്ലാറ്റിലും ബോൾഗാട്ടി പാലസ് ഹോട്ടലിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് തീരുമാനം. മുകേഷിന്റെ മരടിലെ വില്ലയിൽ നടിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
മസ്കറ്റ് ഹോട്ടലിലെ 101 ഡി എന്ന മുറിയിലാണ് സിദ്ദിഖ് 2016 ജനുവരി 28 ന് താമസിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖിനെതിരെ പരാതി നല്കിയ യുവനടിയുടെ രഹസ്യമൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് പൂർണമായും വിഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു.
2016-ല്‍ സിദ്ദിഖ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടി പരാതി പറഞ്ഞിരുന്നത്. സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. ഹോട്ടലിലെ റിസപ്ഷനില്‍ അതിഥി രജിസ്റ്ററില്‍ ഒപ്പു വെച്ചശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയത് എന്നും നടി പോലീസിന് മൊഴി നല്‍കിയിരുന്നു.
പരാതിയിൽ ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഈ ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. കോടതിയിൽ യുവതി നൽകിയ രഹസ്യമൊഴി ലഭിച്ച ശേഷം സിദ്ദിഖിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.