ചിരാഗിനെതിരേ എൽജെപിയിൽ കലാപം; 22 നേതാക്കള്‍ ഇന്ത്യാസഖ്യത്തിന് പിന്തുണയുമായി പാർട്ടിവിട്ടു
Thursday, April 4, 2024 11:22 AM IST
പാറ്റ്ന: ബിഹാറില്‍ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയിൽ (എല്‍ജെപി) പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് 22 നേതാക്കള്‍ പാര്‍ട്ടിവിട്ടു. ചിരാഗ് പസ്വാൻ പാർട്ടി ടിക്കറ്റ് പണം വാങ്ങി പുറത്തുള്ളവർക്കു വിറ്റു എന്നാണു നേതാക്കൾ ആരോപിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു. ദേശീയ തലത്തിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമാണ് എൽജെപി (റാംവിലാസ്).
മുൻ മന്ത്രി രേണു കുശ്വാഹ, മുൻ എംഎൽഎയും എൽജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സതീശ് കുമാർ, മന്ത്രി രവീന്ദ്ര സിംഗ്, അജയ് കുശ്വാഹ, സഞ്ജയ് സിംഗ്, എൽജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ധൻഗി തുടങ്ങിയവരാണ് പാര്‍ട്ടി വിട്ട പ്രമുഖര്‍.
തങ്ങളുടെ കഠിനപ്രയത്നത്തിന്റെ ഫലമായാണ് ചിരാഗിന് അഞ്ച് സീറ്റുകള്‍ ലഭിച്ചതെന്നും എന്നാൽ, അദ്ദേഹം അതെല്ലാം വിറ്റെന്നും രവീന്ദ്ര സിംഗ് വിമർശിച്ചു. ബിഹാറിലെ ജനങ്ങള്‍ ചിരാഗിന് മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുറത്തുനിന്നുള്ളർക്കു ടിക്കറ്റ് കൊടുക്കുന്നതിന്റെ അർഥം മത്സരിക്കാൻ യോഗ്യരായവർ പാർട്ടിക്കുള്ളിൽ ഇല്ല എന്നല്ലേയെന്നും നിങ്ങൾക്കു വേണ്ടി ജോലിയെടുക്കുന്ന തൊഴിലാളികളാണോ ഞങ്ങളെന്നും രാജിക്കത്തിൽ രേണു കുശ്വാഹ പറഞ്ഞു.
40 ലോക്സഭാ മണ്ഡലങ്ങളുള്ള ബിഹാറില്‍ അഞ്ച് സീറ്റുകളിലാണ് എല്‍ജെപി മത്സരിക്കുക. വൈശാലി, ഹാജിപുര്‍, സമസ്തിപുര്‍, ഖഗാരിയ, ജമുയി മണ്ഡലങ്ങളാണിവ. 2019-ൽ ബിജെപി, ജെഡി-യു, എൽജെപി സഖ്യം 40-ൽ 39 സീറ്റുകളിലും വിജയം നേടിയിരുന്നു.