തെഹ്‌റാന്‍: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാനും. 33 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസത്തിനിടെ തായ്‌ലാന്‍ഡും ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങള്‍ ഇതേ ചുവടുവെപ്പ് എടുത്തിരുന്നു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം.

സൗദി അറേബ്യ, യുഎഇ, റഷ്യ, ഇന്ത്യ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നും രാജ്യത്തിന്‍റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കുകയാണെന്നും ഇറാന്‍ സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി ഇസദുള്ളാഹ് ദര്‍ഗാമി പറഞ്ഞു.

ഇറാന്‍ വിനോദ സഞ്ചാര സൗഹൃദ രാജ്യമാണെന്ന് തെളിയിച്ചുകൊണ്ട് ഇതില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഈ വര്‍ഷം എട്ട് മാസത്തെ കണക്കുകള്‍ പ്രകാരം 40.4 ലക്ഷം വിനോദ സഞ്ചാരികളാണ് ഇറാനിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചരിത്ര നിര്‍മികതികളടക്കം ഒട്ടേറെ കാഴ്ചകളുള്ള രാജ്യമാണ് ഇറാന്‍.