അഹമ്മദാബാദ്: തുറമുഖങ്ങളും ഖനികളും മുതല്‍ വിമാനത്താവളങ്ങളുടെ വരെ നടത്തിപ്പ് ചുമതലയടക്കം സ്വന്തമാക്കി ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്ത് ശക്തമായി മുന്നോട്ട് പോകുന്നതിനൊപ്പം കമ്പനി നേരിടുന്ന കടബാധ്യതകള്‍ക്ക് അറുതി വരുത്താനുള്ള ചുവടുവെപ്പുകളും ഊര്‍ജിതമാക്കുകയാണ് അദാനി ഗ്രൂപ്പ്.

30,000 കോടി രൂപ വായ്പയെടുത്ത് കടബാധ്യത തീര്‍ക്കാന്‍ കമ്പനി ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനി നടത്തിയ ഏറ്റെടുക്കലുകള്‍ക്ക് പിന്നാലെയുണ്ടായ കടമാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അംബുജ സിമന്‍റ്സിനെയടക്കം ഏറ്റെടുത്ത അദാനി ഗ്രൂപ്പിന് ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഞെരുക്കമുണ്ടായി. ഏറെ കോളിളക്കം സൃഷ്ടിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കമ്പനി നേരിട്ട തിരിച്ചടികളും ചെറുതല്ല.

റിപ്പോര്‍ട്ടിന് പിന്നാലെ ഗ്രൂപ്പിന്‍റെ ആസ്തിയില്‍ കുറവ് വന്നെങ്കിലും പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാനുള്ള അതിവേഗ ചുവടുവെപ്പുകള്‍ കമ്പനി എടുത്തിരുന്നു. സാമ്പത്തിക സ്ഥിരത കമ്പനിക്ക് ഇപ്പോഴുമുണ്ട് എന്നതിനാല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന സൂചനയും റിപ്പോര്‍ട്ടുകളിലുണ്ട്.

ഗ്രൂപ്പിന് വായ്പ അനുവദിച്ചാല്‍ ഏഷ്യയില്‍ തന്നെ ഈ വര്‍ഷം വിതരണം ചെയ്ത വലിയ വായ്പകളുടെ പട്ടികയില്‍ ഇതും ഇടംപിടിച്ചേക്കും. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഡ്യൂഷേ ബാങ്ക്, ബാര്‍ക്ലെയ്‌സ് തുടങ്ങി ആഗോളതലത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ബാങ്കുകളാകും അദാനി ഗ്രൂപ്പിന് വായ്പ നല്‍കുകയെന്നും ബിഎന്‍പി പാരിബാസ്, ക്യുഎന്‍ബി എന്നിവയും ഇക്കൂട്ടത്തിലുള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അംബുജ, എസിസി എന്നീ സിമന്‍റ് കമ്പനികളുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്‍റെ വായ്പ കന്പനി തിരിച്ചടച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോള്‍സിം എന്ന കമ്പനിയില്‍ നിന്നും അംബുജ, എസിസി എന്നീ സിമന്‍റ് ബ്രാന്‍ഡുകളെ 10.5 ബില്യണ്‍ യുഎസ് ഡോളറിന് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.

സിമന്‍റ് വ്യവസായത്തില്‍ ശക്തമായ സാന്നിധ്യമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഏറ്റെടുക്കല്‍ നടത്തിയത്. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ കന്പനിയുടെ ഓഹരിവിലയിൽ ഇടിവുണ്ടായ ശേഷം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ കന്പനി ശക്തമാക്കിയിരുന്നു.