കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല മോഷ്ടിച്ച് സംഭവത്തിൽ കൗണ്‍സിലര്‍ പി. പി. രാജേഷിനെ പുറത്താക്കി സിപിഎം. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നാലാം വാർഡ് കൗൺസിലറുമാണ് രാജേഷ്. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജേഷ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് മോഷണം നടത്തിയത്. വീടിന്റെ മുൻവാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തത്.
ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ആരാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല.
പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതിൽ നിന്നാണ് നാലാം വാര്‍ഡ് കൗണ്‍സിലറായ പി.പി. രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷിനെ നേരത്തെ പോലീസ് അറസ്റ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.