തിരുവനന്തപുരം: സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണർ സർക്കാരിന് സമർപ്പിച്ച റിപ്പോര്‍ട്ട് തള്ളി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിവേണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
സമർപ്പിച്ച റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശിപാർശയില്ല. റിപ്പോര്‍ട്ട് ഈ രീതിയിൽ അംഗീകരിക്കാനാവില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോര്‍ട്ടിൽ എടുത്ത് പറയണമെന്നും മന്ത്രി നിർദേശിച്ചു.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കെഎസ്ഇബി ചെയര്മാന് മന്ത്രി നിര്‍ദേശം നല്കി. ലൈനിന് താഴെ ഷെഡ് നിർമിച്ചതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. നിയമലംഘനം ശ്രദ്ധയിൽപെട്ടപ്പോൾ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായി.
വൈദ്യുതി ലൈനും സൈക്കിൾ ഷെഡും തമ്മിൽ സുരക്ഷിതമായ അകലമില്ല. സ്കൂളിന് നോട്ടീസ് നൽകി പരിഹരിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ആർക്കെതിരെയും നടപടിക്ക് ശിപാർശ ചെയ്യുന്നില്ല.
തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.