തൃശൂര്‍ പൂരം കലക്കല്‍; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
Monday, July 7, 2025 12:08 PM IST
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. രണ്ട് ദിവസം മുന്പ് അന്വേഷണസംഘത്തിന്‍റെ തലവന്‍ ഡിഐജി തോംസണ്‍ ജോസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുവച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ലെന്നും നിലവിലെ മൊഴി പരിശോധിച്ച ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.

ചടങ്ങുകള്‍ അലങ്കോലമായതിന്‍റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

എന്നാൽ പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നും ഇതനുസരിച്ചാണ് താൻ ആംബുലൻസിൽ സംഭവസ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം.

നിലവില്‍ കേസന്വേഷണം അവസാനഘട്ടത്തിലാണ്. നേരത്തേ മന്ത്രിമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു.