തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പരിമിതികള്‍ ചൂണ്ടിക്കാട്ടി നടത്തിയ തുറന്നു പറച്ചിലില്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തുറന്നു പറഞ്ഞത് ശരിയല്ലെന്ന് അറിയാം, പക്ഷേ വേറെ മാര്‍ഗങ്ങളില്ലായിരുന്നു. എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
നടപടിയെ ഭയക്കുന്നില്ല. എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണ്. തന്റെ മാർഗം തെറ്റായിരുന്നുവെന്ന് ബോധ്യമുണ്ട്. പക്ഷേ അതിന് ഫലം ഉണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികൾ മടങ്ങുന്നു. ഏറെ സന്തോഷകരമാണ്. അവരുടെ പുഞ്ചിരിയാണ് ഏറെ സമാധാനമെന്നും ഡോ. ഹാരിസ് പറഞ്ഞു.
ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല. പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെയാണ്. സസ്പെന്‍ഷനോ മറ്റു നടപടികളോ പ്രതീക്ഷിക്കുന്നതിനാല്‍, വകുപ്പ് മേധാവി എന്ന നിലയില്‍ ചുമതലകളും രേഖകളും ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സമിതിക്ക് മുമ്പില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ സഹപ്രവര്‍ത്തകരും അന്വേഷണ സമിതിക്ക് മൊഴി കൊടുത്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സമിതിക്ക് തന്റെ നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ട്.
പരിമിതികള്‍ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ആരോഗ്യവകുപ്പ് ശ്രദ്ധിക്കണമെന്നുമാത്രമാണ് വിചാരിച്ചത്. രോഗികള്‍ക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്നുമാത്രമാണ് കരുതിയത്. എന്നാല്‍ എന്തുകൊണ്ടോ വിചാരിച്ചതിനും അപ്പുറത്തേക്ക് പോയി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സിപിഎമ്മും എന്നും തനിക്കൊപ്പം നിന്നു. തന്റെ പോസ്റ്റ് അവർക്കെതിരെ ഉപയോഗിക്കുന്നത് കണ്ടപ്പോൾ വേദനിച്ചുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.