മാനന്തവാടി: വയനാട് മാനന്തവാടിയിൽ പോലീസ് ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. അപകടകാരണം അറിയാതെയും വഴിയോര കച്ചവടക്കാരന്റെ മരണത്തിലും തീരുമാനമാകാതെ വാഹനം നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചു.
ജീപ്പിന്റെ കാലപ്പഴക്കവും ടയറുകള്‍ തേഞ്ഞുതീര്ന്നതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പോലീസ് വാഹനം സ്ഥലത്ത് നിന്ന് മാറ്റാൻ ക്രെയിൻ എത്തിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു.
ആര്‍ഡിഒ വരാതെ വാഹനം എടുക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ആര്‍ടിഒ സ്ഥലത്തെത്തിയെങ്കിലും നിലവിൽ വാഹനം തലകീഴായാണ് കിടക്കുന്നതെന്നും ഈ രീതിയിൽ പരിശോധന നടത്താനാകില്ലെന്നുമാണ് വ്യക്തമാക്കിയത്.
മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ ആണ് പോലീസ് ജീപ്പ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചത്. വഴിയോര കച്ചവടക്കാരനായ ശ്രീധരനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കുണ്ട്.
തലശേരി മാഹി സ്വദേശി പ്രബീഷ്, പോലീസ് ഉദ്യോഗസ്ഥരായ കെ.ബി.പ്രശാന്ത്, ജോളി സാമൂവല്‍, വി.കൃഷ്ണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകുന്നേരം മൂന്നോടെയാണ് അപകടം.
അമ്പലവയല്‍ പോലീസിന്റെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. വഴിയോര കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം ജീപ്പ് മറിയുകയായിരുന്നു. കണ്ണൂരില്‍നിന്ന് മോഷണക്കേസ് പ്രതിയുമായി വന്ന വാഹനം ബത്തേരിയിലെ കോടതിയിലേക്ക് പോകുമ്പോഴാണ് അപകടം.