ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ പോളിംഗ് അവസാനിച്ചു. വൈകുന്നേരം ആറുവരെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ശനിയാഴ്ച ഫലമറിയാം.
നഗരപ്രദേശങ്ങളിൽ പോളിംഗ് മന്ദഗതിയിലായപ്പോൾ ന്യൂനപക്ഷ മേഖലകളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. സീതംപൂരില് കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി - ബിജെപി പ്രവർത്തകര്‍ ഏറ്റുമുട്ടി.
ബിജെപി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്നാരോപിച്ച് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പോലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ചുംബന ആംഗ്യം കാണിച്ചുവെന്ന വനിതാ വോട്ടറുടെ പരാതിയില്‍ ആപ് എംഎല്‍എ ദിനേഷ് മോഹാനിയക്കെതിരെ പോലീസ് കേസെടുത്തു,
രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അതിഷി തുടങ്ങിയവര്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തു. ആംആദ്മി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുന്നതിനാൽ ശക്തമായ ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.
ആംആദ്മി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന കൽക്കാജി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ 62 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.