തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചു. പാലക്കാട് കോൺഗ്രസിൽ നിന്ന് രാജിവച്ച ഡോ. പി.സരിനും ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ.പ്രദീപും ജനവിധി തേടും.
എൽഡിഎഫ് സ്വതന്ത്രനായിട്ടാണ് പി.സരിൻ മത്സരിക്കുക. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സത്യൻ മൊകേരിയെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
പാലക്കാട് ബിജെപി - കോൺഗ്രസ് ഡീൽ ഉണ്ടാകുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. പാലക്കാട് ഇന്നത്തെ സ്ഥിതിയിൽ സരിൻ തന്നെ മത്സരിക്കണം എന്നാണ് തീരുമാനം. രണ്ടു മണ്ഡലങ്ങളിലും എൽഡിഎഫിനു ജയിക്കാൻ കഴിയും എന്നാണ് വിശ്വാസമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥികളായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും.