ഗാലെ : ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക വിജയത്തിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിൽ 199-5 എന്ന നിലയിലാണ്. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കിവീസ് ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 315 റൺസിന് പിന്നിലാണ്.
47 റൺസുമായി ടോം ബ്ലണ്ടെലും 32 റൺസുമായി ഗ്ലെൻ ഫിലിപ്സുമാണ് ക്രീസിൽ. ഡെവോൺ കോൺവേ (61), കെയ്ൻ വില്യംസൺ(46), രചിൻ രവീന്ദ്ര(12), മിച്ചൽ(ഒന്ന്), ലാഥം(പൂജ്യം) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലൻഡിന് രണ്ടാം ഇന്നിംഗിസിൽ നഷ്ടമായത്.
നിഷാൻ പെരിസ് മൂന്നും പ്രഭാത് ജയസൂര്യ, ധനഞ്ജയ ഡി. സിൽവ എന്നിവർ ഒരു വിക്കറ്റും വീഴ്ത്തി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 602 റണ്‍സിനു മറുപടിയായി മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് വെറും 88 റണ്‍സിന് പുറത്തായി.
29 റണ്‍സെടുത്ത മിച്ചല്‍ സാന്റ്നര്‍ ആണ് ന്യൂസിലന്‍ഡ് നിരയിലെ ടോപ് സ്കോറര്‍. 18 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത പ്രഭാത് ജയസൂര്യയാണ് കിവീസിനെ തകര്‍ത്തത്. നിഷാന്‍ പെരിസ് മൂന്നും അഷിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ ജയം നേടിയ ശ്രീലങ്ക രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.