ബംഗളൂരു: അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് കാർവാർ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. ഡിഎൻഎ പരിശോധന ഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും കളക്ടർ വ്യക്തമാക്കി.
ഇതിന് രണ്ട് ദിവസം സമയം ആവശ്യമാണ്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഷിരൂരിൽ ലോറിയിൽ കണ്ടെത്തിയ മൃതദേഹ അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടു. മൃതദേഹഭാഗം കോഴിക്കോട് എത്തിക്കാൻ ഉള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി മന്ത്രി ശശീന്ദ്രൻ കുടുംബത്തെ അറിയിച്ചു.
മൃതദേഹം അർജുന്റേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ നേരത്തെ അറിയിച്ചിരുന്നു. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കർണാടക സ്ഥദേശികളായ രണ്ട് പേർക്കായി തെരച്ചിൽ തുടരും. മാധ്യമങ്ങളുടെ നിരന്തര പ്രേരണയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. ദൗത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങൾക്കും എംഎൽഎ നന്ദി പറഞ്ഞു.
ഗംഗാവാലി പുഴയിൽനിന്ന് ഇന്ന് വൈകിട്ട് മൂന്നിനാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്റെ ക്യാബിനുള്ളിൽ ആണ് മൃതദേഹമുണ്ടായിരുന്നത്.
അർജുന്റെ വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തിൽ മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎയും സ്ഥിരീകരിച്ചു. സിപി-2 എന്ന പോയിന്റ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്.
ഇന്ന് രാവിലെ നടത്തിയ ഡ്രെഡ്ജിംഗിലാണ് ലോറി കണ്ടെത്തിയത്. പിന്നീട് വെള്ളം കുറഞ്ഞ സമയം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു.
അർജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തെരച്ചിൽ നടത്തിയത്.