തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പൂരം കലക്കിയതിനു പിന്നിൽ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് എഡിജിപി എം.ആര്.അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ബോധപൂര്‍വമായ അട്ടിമറിയോ, ഗൂഢാലോചനയോ ഇല്ല. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ കുറ്റപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയെന്നും കമ്മീഷണറുടെ പരിചയക്കുറവ് പ്രശ്നം സങ്കീര്‍ണമാക്കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
1,300 പേജുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉടൻ പരിശോധിക്കും. തൃശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് എഡിജിപി എം.ആര്.അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചത്. ഒരാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഉത്തരവിട്ടത്. എന്നാല്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.