ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കുരുക്ക് മുറുകുന്നു. തിഹാർ ജയിലിൽ കഴിയുന്ന കേജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇഡി കേസിലെ ജാമ്യഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ അറസ്റ്റുചെയ്തത്.
തിഹാർ ജയിലിൽ കഴിയുന്ന കേജരിവാളിനെ ഏറെ നേരം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്.
പിന്നീടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയത്. ഇഡി കേസിലാണ് കേജ്രിവാൾ ഇപ്പോൾ ജയിലിൽ കഴിയുന്നത്. അതേസമയം കേജരിവാളിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എഎപി രംഗത്ത് എത്തി.
നേരത്തെ കേജരിവാളിന് റൗസ് അവന്യു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്യുകയായിരുന്നു.