ന്യൂഡൽഹി: നീറ്റ്, നെറ്റ് ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ ശിക്ഷ കഠിനമാക്കി കേന്ദ്ര സർക്കാർ. ചോദ്യ പേപ്പർ ചോർച്ച തടയാൻ നിയമത്തിലെ വ്യവസ്ഥകൾ വിജ്ഞാപനം ചെയ്തു. പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തുന്നതിന് കടുത്ത ശിക്ഷകളാണ് പുതിയ നിയമം അനുശാസിക്കുന്നത്.
സംഘടിത കുറ്റങ്ങൾക്ക് പത്ത് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാം. ചോദ്യ പേപ്പർ ചോർത്തിയാൽ അഞ്ച് വർഷം വരെ തടവ് കുറഞ്ഞ ശിക്ഷ ഉറപ്പാക്കിയാണ് നിയമം പ്രാബല്യത്തിൽവന്നത്. ഫെബ്രുവരിയിൽ പാസാക്കിയ നിയമത്തിലന്റെ വ്യവസ്ഥകളാണ് വിജ്ഞാപനംചെയ്തത്.
ഉത്തരക്കടലാസുകൾ വികൃതമാക്കുകയോ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് വർഷം തടവ് ലഭിക്കും. ഇത് അഞ്ച് വർഷം വരെ ദീർഘിപ്പിക്കുകയും പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യാനാവും.