ബെര്‍ലിന്‍: യൂറോകപ്പിൽ പോളണ്ടിനെ തകർത്ത് ഓസ്ട്രിയക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ തങ്ങളുടെ വിജയം ആഘോഷിച്ചത്. ആദ്യ മത്സരത്തിൽ ഫ്രാൻസിനെ വിറപ്പിച്ചു കൊണ്ട് കീഴടങ്ങിയ ഓസ്ട്രിയ അർഹിച്ച വിജയം തന്നെ നേടി.
ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോള്‍ നേടി പിരിഞ്ഞ ശേഷം രണ്ടാം പകുതിയിലാണ് വിജയഗോളുകള്‍ വന്നത്. ഓസ്ട്രിയക്കായി ഗ്യാനോത് ത്രൗണര്‍, ക്രിസ്റ്റഫര്‍ ബോംഗാര്, മാര്‍സല്‍ സബിറ്റ്സര്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ പോളണ്ടിനായി ക്രിസിസ്റ്റസ് പിയോടെക്ക് ആശ്വാസ ഗോള്‍ കണ്ടെത്തി.
ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളും തോറ്റ പോളണ്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി. വെള്ളിയാഴ്ച ഓസ്ട്രിയയുടെ നിരന്തരമായ ആക്രമണത്തില്‍ പോളണ്ടിന് പലപ്പോഴും നില്‍ക്കക്കള്ളിയില്ലാതായി. ഗോളി ഷെസ്നെയുടെ ചില മികച്ച നീക്കങ്ങള്‍ ഇല്ലായിരുന്നുവെങ്കിൽ പോളണ്ടിന്റെ സ്ഥിതി ദയനീയമായേനെ.
ഈ വിജയത്തോടെ ഓസ്ട്രിയയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ സജീവമായി.