കണ്ണൂര്‍: നഴ്സുമാരുടെ കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് എം.വിജിന് എംഎല്‍എയെ ഒഴിവാക്കി പോലീസ് കേസെടുത്തു. കെജിഎന്‍എ ഭാരവാഹികളെയും കണ്ടാല്‍ അറിയാവുന്ന നൂറോളം പേരെയുമാണ് കേസില്‍ പ്രതിചേര്‍ത്തത്.
ഗതാഗത തടസമുണ്ടാക്കിയതിനും കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കടന്നതിനുമാണ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് കളക്ട്രേറ്റിലേക്ക് നഴ്സുമാർ മാർച്ച് നടത്തിയത്. ഇവിടെ തടയാന്‍ പോലീസ് ഇല്ലാതിരുന്നതിനാല്‍ തുറന്നുകിടന്ന ഗേറ്റിലൂടെ സമരക്കാര്‍ കളക്ട്രേറ്റ് വളപ്പിലേക്ക് പ്രവേശിച്ചു.
സംഭവത്തില്‍ കേസെടുക്കുമെന്ന് പറഞ്ഞതോടെ കണ്ണൂര്‍ ടൗണ്‍ എസ്ഐ പി.പി.ഷമീലും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എംഎല്‍എയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കേസെടുക്കുന്നത് ശരിയല്ലെന്നും പോലീസിന്റെ ഭാഗത്താണ് സുരക്ഷാവീഴ്ച ഉണ്ടായതെന്നും എംഎല്‍എ പറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് എംഎല്‍എയെ ഒഴിവാക്കി മറ്റുള്ളവര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ എസ്ഐക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എംഎല്‍എ.