നുണകൊണ്ട് അടയില്ല പരിസ്ഥിതി വിള്ളലുകൾ
Friday, June 6, 2025 12:00 AM IST
പരിസ്ഥിതി സംരക്ഷണം മറ്റുള്ളവരുടെ ചുമതലയാണെന്നു തെറ്റിദ്ധരിച്ചവർ മാനസാന്തരപ്പെട്ടാൽ ഭൂമിയുടെയും ആകാശത്തിന്റെയും വീണ്ടെടുപ്പ് ത്വരിതഗതിയിലാകും.
ഒരു പരിസ്ഥിതിദിനംകൂടി ആചരിച്ചു. 10 മരം നട്ട്, കുറെ പ്ലാസ്റ്റിക് പെറുക്കി, പ്രസംഗിച്ച്, കവിത ചൊല്ലി, ആഗോളതാപനത്തിന്റെ സ്ഥിരം ഉത്തരവാദികളെ സ്മരിച്ച് ഉപചാരം ചൊല്ലി പിരിയുന്ന ദിവസമായി അതു മാറി. പക്ഷേ, മാറിച്ചിന്തിക്കാൻ സമയമായി. ഭൂമി വാസയോഗ്യമല്ലാതാകുമെന്നു ശാസ്ത്രജ്ഞർ പറയുന്നതിൽ കാര്യമുണ്ട്.
പക്ഷേ, ഇരട്ടത്താപ്പുകൾകൊണ്ട് നമുക്കതു പരിഹരിക്കാനാവില്ല. ഉദാഹരണത്തിന്, കൈയേറ്റക്കാർ നശിപ്പിച്ചെന്നു പറഞ്ഞ് മലകളിലേക്കു നോക്കി ചീത്തവിളിക്കുകയും അതേ മലകളിലെ കാർഷികോത്പന്നങ്ങളും അവിടത്തെ അണക്കെട്ടുകളിൽനിന്നുള്ള വൈദ്യുതിയും കല്ലും മണ്ണും വെള്ളവുമൊക്കെ സുഖജീവിതത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതുപോലെയുള്ള ഇരട്ടത്താപ്പ്.
ലോകത്ത് ഒരിടത്തും അത്തരം ആവാസ വ്യവസ്ഥകളെ പൂർവസ്ഥിതിയിലാക്കാനാവില്ല. അങ്ങനെ തീരുമാനിച്ചാൽ, ഏറ്റവുമധികം പരിസ്ഥിതിനാശം വരുത്തിയ, ഒരിക്കൽ കാടുകളായിരുന്ന നഗരങ്ങളിലേക്കും ഭരണസിരാകേന്ദ്രങ്ങളിലേക്കും ആദ്യം ബുൾഡോസർ കയറ്റേണ്ടിവരും. അതൊന്നും നടപ്പില്ലാത്തതുകൊണ്ട്, ഒന്നിച്ചു നശിക്കാതിരിക്കാൻ ഒന്നിച്ചു കൈകോർക്കാം.
പറയാനാണെങ്കിൽ ഒത്തിരിയുണ്ട്. ഒന്നാമത്തെ കാര്യം, സുഖമേറിയതും ആയാസരഹിതവുമായ ജീവിതത്തിന്റെ ഭാഗമാണ് പരിസ്ഥിതി നാശത്തിലേറെയുമെന്ന് നാം സമ്മതിക്കണം. ഉദാഹരണത്തിന്, കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞുതാഴ്ന്ന ദേശീയപാതയിലേക്കും അതിന്റെ വശങ്ങളിൽ ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന വിധം അശാസ്ത്രീയമായി വെട്ടിയിറക്കിയ കുന്നുകളിലേക്കും നോക്കൂ.
ഒന്നിലധികം വാഹനങ്ങൾക്ക് പല വരികളിലായി ഒരേസമയം കുതിച്ചുപായാനാണ് അതു നിർമിച്ചത്. പക്ഷേ, കുന്നുകൾ വെട്ടിമുറിച്ചു, പാറകൾ പൊട്ടിച്ചു, ചതുപ്പുനിലങ്ങളും കൃഷിയോഗ്യമായിരുന്ന വയലുകളും നികത്തി, വൃക്ഷങ്ങൾ വെട്ടിനീക്കി... അങ്ങനെ പല കാര്യങ്ങളും ചെയ്തു. ചെയ്യാതിരിക്കാനാകുമോ?പറ്റില്ല.
നഗരങ്ങളിലെ കോൺക്രീറ്റ് കാടുകളൊക്കെ നിർമിച്ചിരുന്നത് ഒരിക്കൽ ചതുപ്പുനിലങ്ങളും കന്യാവനങ്ങളും കണ്ടൽക്കാടുകളും അരുവികളുമൊക്കെ ഉണ്ടായിരുന്നിടത്താണ്. അതിനി പഴയപടിയാക്കാൻ പറ്റുമോ? ഇല്ല. പക്ഷേ, ആ ജനവാസകേന്ദ്രങ്ങൾ ഗ്രാമങ്ങളേക്കാളും മലയോരങ്ങളേക്കാളും ആഗോള താപനം വർധിപ്പിക്കുന്നുണ്ട്.
നമ്മൾ പരിസ്ഥിതി സംഘടനകളുടെ ഭാരവാഹികളാണെങ്കിലും നമുക്ക് ആധുനിക ജീവിതശൈലികളുടെ ഭാഗമായ ഫ്രിഡ്ജും എസിയും കാറും ടിവിയും പ്ലാസ്റ്റിക് ഫർണിച്ചറുകളും മൊബൈൽ ഫോണുകളുമൊക്കെയുണ്ട്. ഇതു വല്ലതും ഒഴിവാക്കുമോ? ഇല്ല. പക്ഷേ, ഇതൊക്കെ നിർമിക്കുന്ന ഫാക്ടറികൾ ആകാശത്തേക്കു കാർബണും ഭൂമിയിലേക്കും പുഴകളിലേക്കും മലിനജലവും തള്ളുന്നുണ്ട്.
മലഞ്ചെരിവുകളിലെ മനുഷ്യരാണ് കാർഷികവിളകളും ഫലവൃക്ഷങ്ങളും കൊണ്ട് ഭൂമിയെ ഏറ്റവും ഹരിതാഭമാക്കുന്നത്. ഒപ്പം, അവർ ജീവിക്കാനുള്ള നിർമിതികളും നടത്തി. അവരുടെ വീടുകളും പള്ളിക്കൂടങ്ങളും വ്യാപാര സ്ഥാപനങ്ങളും അവിടേക്കുള്ള വഴികളും പാലങ്ങളുമൊക്കെ മണ്ണിടിച്ചിലിനു കാരണമാകുന്നുണ്ടെന്ന് പരിസ്ഥിതി സംഘടനകൾ പ്രസംഗിക്കുകയും സർക്കാരിനെയും കോടതികളെയുമൊക്കെ ബോധ്യപ്പെടുത്തുകയും ചെയ്യാറുണ്ട്.
ശരിയായിരിക്കാം. പക്ഷേ, അതേ സ്ഥലത്ത് നിർമിച്ചിരിക്കുന്ന പടുകൂറ്റൻ അണക്കെട്ടുകളെക്കുറിച്ചോ വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളെക്കുറിച്ചോ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചോ പരാതിയില്ല. അങ്കമാലി-ശബരി റെയിൽ പാത നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആയിരക്കണക്കിനു മരങ്ങൾ വീഴും, പാറകൾ പൊട്ടിക്കണം, കൃഷിയിടങ്ങൾ നികത്തണം, ആനത്താരകൾ മുറിക്കണം... ആകെ പ്രശ്നമാണ്.
പക്ഷേ, അതു പറ്റില്ലെന്ന് പരിസ്ഥിതിക്കാർ പറയുമോ? മെട്രോമാൻ ഇ. ശ്രീധരന്റെ സങ്കൽപ്പത്തിലുള്ള സെമി ഹൈ സ്പീഡ് റെയിലും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രകൃതിയെ തൊടാതെ പറ്റുമോ? ഇരട്ടത്താപ്പുകളെക്കുറിച്ച് ഇനിയും പറയാനുണ്ടെങ്കിലും കാര്യം മനസിലാകാൻ ഇതു മതി.
പറഞ്ഞുവന്നത്, നാം ഓരോരുത്തരും പരിസ്ഥിതിനാശത്തിന് ഉത്തരവാദികളാണെന്നും അതു നമ്മുടെ സുഖജീവിതത്തിന്റെ ഭാഗമാണെന്നും മാത്രമല്ല, അതിന്റെ ഉത്തരവാദിത്വം നാം മറ്റുള്ളവരിൽ ചുമത്തുകയാണെന്നുമാണ്. ഈ കാപട്യം ചർച്ച ചെയ്യപ്പെടണം. പരിസ്ഥിതി സംരക്ഷണം മറ്റുള്ളവരുടെ ചുമതലയാണെന്നു തെറ്റിദ്ധരിച്ചവർ മാനസാന്തരപ്പെട്ടാൽ ഭൂമിയുടെയും ആകാശത്തിന്റെയും വീണ്ടെടുപ്പ് ത്വരിതഗതിയിലാകും.
അതിന്റെ ഭാഗമായി, പ്രകൃതിസംരക്ഷണം മലന്പ്രദേശങ്ങളിൽനിന്നു പരിസ്ഥിതി സംഘടനാ ആസ്ഥാനങ്ങളും സർക്കാർ സ്ഥാപനങ്ങളും മന്ത്രിമന്ദിരങ്ങളും കോടതികളുമൊക്കെയുള്ള നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കണം. ഇപ്പോൾ അതല്ല നടക്കുന്നത്. മലയോരത്തെ ജനങ്ങളെ നഷ്ടപരിഹാരം നൽകി മറ്റിടങ്ങളിലേക്കു സർക്കാർ പുനരധിവസിപ്പിച്ചാൽ അവർക്കു സമ്മതമായിരിക്കും.
പക്ഷേ, സുഖജീവിതം വെടിയാൻ നഗരവാസികൾ സമ്മതിക്കുമോ? ഇല്ല. പരിസ്ഥിതി പാളികളിലെ വിള്ളലുകൾ നുണകൊണ്ട് അടയ്ക്കാനാവില്ല. നാം കുറച്ചുകൂടി സത്യസന്ധരായില്ലെങ്കിൽ ആഗോളതാപനവും മഞ്ഞുരുകലും പ്രളയവും ചൂടുകടലും ഹരിതഗൃഹ വാതകങ്ങളും ഓസോൺപാളി കീറലുമൊക്കെ അടുത്ത തലമുറകളും ചർച്ച ചെയ്തുകൊണ്ടിരിക്കും.
ആഗോള പരിസ്ഥിതി ഉച്ചകോടികളിൽനിന്ന് നമുക്കു പഞ്ചായത്തുകളിലേക്കും നമ്മുടെ വീടുകളിലേക്കും പോകാം. സ്വന്തം കൈകൊണ്ട് ഒരു പ്ലാസ്റ്റിക്കുപോലും വലിച്ചെറിയില്ലെന്നു തീരുമാനിക്കാം. വീട്ടിലെ മാലിന്യം പൊതിഞ്ഞുകെട്ടി ആളില്ലാമൂലയും പുഴയും തപ്പി നടക്കില്ലെന്നും ജലാശയങ്ങളെ മലിനമാക്കില്ലെന്നും ഉറപ്പാക്കാം.
വീട്ടിൽ ഒരു മരം വച്ചുപിടിപ്പിക്കാം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കില്ലെന്നും മാലിന്യനിർമാർജന യത്നങ്ങളോടു സഹകരിക്കുമെന്നും തീരുമാനിക്കാം. കഴിവതും പൊതുഗതാഗതം ഉപയോഗിക്കുമെന്നും ആവശ്യത്തിലേറെ വലിയ വീടു നിർമിക്കില്ലെന്നും പ്രതിജ്ഞ ചെയ്യാം.
എല്ലാറ്റിലുമുപരി, പരിസ്ഥിതിനാശത്തിനു താനും കാരണമാണെന്നും അകാരണമായി മറ്റുള്ളവരെ കുറ്റപ്പെടുത്താൻ അവകാശമില്ലെന്നും തിരിച്ചറിഞ്ഞ് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാകാം. ഇതൊക്കെ മറ്റുള്ളവരെ കുറ്റം പറയുന്നത്ര എളുപ്പമല്ലെങ്കിലും സാധ്യമാണ്.