പല സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചെന്നു മാത്രമല്ല, അതിന്റെയൊക്കെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കാനുള്ള ധൈര്യവും അക്രമികൾ കാണിച്ചെന്നതാണു ശ്രദ്ധേയം. ആരെയും പേടിക്കാനില്ലെന്നതിന്റെ ധാർഷ്ട്യമല്ലാതെ മറ്റൊന്നുമല്ല ഇത്.
പശുവിനെ കൊന്നെന്നാരോപിച്ചു മധ്യപ്രദേശിൽ രണ്ട് ആദിവാസികളെ തല്ലിക്കൊന്നെന്ന വാർത്ത മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഏതൊരാളെയും നടുക്കുന്നതാണ്. സിയോനി ജില്ലയിലെ സിമാരിയയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണു സംഭവം. പശുവിനെ കശാപ്പു ചെയ്തെന്നാരോപിച്ച് ആദിവാസികളുടെ വീട്ടിലെത്തിയ ഇരുപതോളം വരുന്ന അക്രമി സംഘത്തിന്റെ ക്രൂരമർദനത്തിലാണ് ദൻഷാ ഇനാവതി, സന്പത് വാതി എന്നീ യുവാക്കൾ കൊല്ലപ്പെട്ടത്.
ബജ്രംഗ്ദൾ പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നു പരിക്കേറ്റവരും കോൺഗ്രസ് നേതാക്കളും പറഞ്ഞെങ്കിലും കൂടുതൽ ആളുകളുടെ അറസ്റ്റിനുശേഷമേ അക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് അറിയിച്ചത്. ഏതു സംഘടനയില്പ്പെട്ടവരാണ് കൊലപാതകികൾ എന്നതിലേറെ, ഇത്തരം അക്രമിസംഘങ്ങളുടെയും അവരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെയും എണ്ണം വർധിക്കുന്നു എന്നതാണ് ഭയപ്പെടുത്തുന്നത്. നിയമവാഴ്ച നിലവിലുള്ള ഒരു നാട്ടിലും അനുവദിക്കാവുന്ന കാര്യമല്ല ഇത്.
പതിനെട്ടാം നൂറ്റാണ്ടു മുതൽ ഗോഹത്യയുടെ പേരിൽ ഇന്ത്യയിൽ അക്രമങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ടെങ്കിലും അടുത്തയിടെ ഈ പ്രവണത വർധിക്കുന്നതായിട്ടാണ് കാണുന്നത്. ആൾക്കൂട്ടക്കൊലപാതകങ്ങൾ സംബന്ധിച്ച് നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോ (എൻസിആർബി) യ്ക്ക് കൃത്യമായ കണക്കുകളില്ല. 2017ൽ ആൾക്കൂട്ടക്കൊലപാതകങ്ങൾ, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള കണക്കുകൾ ശേഖരിച്ചിരുന്നു. എന്നാൽ, അവയൊന്നും വിശ്വാസയോഗ്യമല്ലെന്നു പറഞ്ഞ് ആൾക്കൂട്ടക്കൊലപാതകങ്ങളെയും ആൾക്കൂട്ട ആക്രമണങ്ങളെയുംകുറിച്ചുള്ള കണക്കുകൾ ശേഖരിക്കുന്നത് എൻസിആർബി നിർത്തിവച്ചതായി ആഭ്യന്തരമന്ത്രാലയം 2021 ഡിസംബർ അഞ്ചിന് ലോക്സഭയിൽ അറിയിച്ചു. എന്നാൽ റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ കണക്കുപ്രകാരം 2010നും 2017 ജൂണിനും മധ്യേ ഗോഹത്യ ആരോപിച്ച് 63 ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അതുവരെയുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ 28ൽ 24ഉം മുസ്ലിം സമുദായത്തിൽപ്പെട്ടവരാണ്. 124 പേർക്കു പരിക്കേറ്റിട്ടുണ്ട്.
ഈ കണക്ക് പ്രസിദ്ധീകരിച്ചതിനു ശേഷവും രാജസ്ഥാൻ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ബിഹാർ, ഹരിയാന, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ആൾക്കൂട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017 മുതൽ 2020 വരെ 82 കേസുകളിലായി 43 പേർ കൊല്ലപ്പെടുകയും 145 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിലേറെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് യുപിയിൽനിന്നാണ്.
ആൾക്കൂട്ട ആക്രമണങ്ങളുടെ ഇരകൾ മുസ്ലിം, ദളിത്, ആദിവാസി വിഭാഗങ്ങളാണ്. 2014ൽ ബിജെപി അധികാരത്തിലെത്തിയതിനു ശേഷമാണ് ഈ ആക്രമണങ്ങളിൽ മഹാഭൂരിപക്ഷവും നടന്നിട്ടുള്ളത്. തീവ്രഹിന്ദു സംഘടനാ നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങൾ അക്രമിസംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനു വഴിമരുന്നിട്ടിട്ടുണ്ട്. തങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നു പറഞ്ഞ് ഇത്തരം അക്രമങ്ങളെ ബിജെപി തള്ളിപ്പറയാറുണ്ട്. 2016 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ഇത്തരം സംഭവങ്ങളെ അപലപിച്ചിരുന്നു. 2017ൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സ്മൃതി ഇറാനി, ഗോസംരക്ഷകരുടെ ആക്രമണങ്ങളെ ബിജെപി പിന്തുണയ്ക്കുന്നില്ലെന്നു പ്രസ്താവന നടത്തി. പക്ഷേ, കേവലം പ്രസ്താവനകൾക്കൊണ്ട് ഇത്തരം അക്രമികളെ തടയാനാവില്ലെന്ന് അവർക്കുമറിയാം.
2015 സെപ്റ്റംബർ 28ന് പശുവിനെ കശാപ്പു ചെയ്തെന്നാരോപിച്ച് യുപിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്ലാക്കിനെ അടിച്ചുകൊല്ലുകയും മകനെ ക്രൂരമർദനത്തിന് ഇരയാക്കുകയും ചെയ്തത് സമീപകാലത്തെ ആൾക്കൂട്ടക്കൊലപാതകത്തിന്റെ തുടക്കമായിരുന്നു. എന്നാൽ അക്രമികൾക്കെതിരേ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രതികരണവും പോലീസ് നടപടികളും അത്യന്തം ദുർബലമായിരുന്നു. കൊലപാതകസംഘത്തിലുണ്ടായിരുന്ന രവി സിസോദിയ പിന്നീടു രോഗബാധിതനായി മരിച്ചപ്പോൾ വീരമൃത്യു വരിച്ചവരെ എന്നതുപോലെ ദേശീയപതാക പുതപ്പിച്ചതു വാർത്തയായിരുന്നു.
2016 മാർച്ചിൽ ജാർഖണ്ഡിൽ കാലിക്കച്ചവടക്കാരായ രണ്ടുപേരെ ആൾക്കൂട്ടം കൊന്നു കെട്ടിത്തൂക്കുകയുണ്ടായി. അതേവര്ഷം, ജൂലൈയിൽ ഗുജറാത്തിലെ ഉനയിൽ ചത്ത പശുവിന്റെ തോലുരിച്ചതിന്റെ പേരിൽ നാലു ദളിത് യുവാക്കൾ ക്രൂരമായ മർദനത്തിനിരയായി. പിന്നീട് പല സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചെന്നു മാത്രമല്ല, അതിന്റെയൊക്കെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കാനുള്ള ധൈര്യവും അക്രമികൾ കാണിച്ചെന്നതാണു ശ്രദ്ധേയം. ആരെയും പേടിക്കാനില്ലെന്നതിന്റെ ധാർഷ്ട്യമല്ലാതെ മറ്റൊന്നുമല്ല ഇത്.
അപകടകരമായ ആൾക്കൂട്ടക്കൊലപാതകങ്ങൾക്കെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം തീവ്രവർഗീയവാദികളെ നിലയ്ക്കു നിർത്താൻ ശ്രമിച്ചില്ലെങ്കിൽ നിസഹായരായ കൂടുതൽ മനുഷ്യരെ കുരുതി കൊടുക്കേണ്ടിവരുമെന്നു മാത്രമല്ല ലോകത്തിനു മുന്നിൽ രാജ്യത്തിനു തലകുനിക്കേണ്ടിയും വരും.