കേൾക്കാൻ സുഖമുള്ളതാണെങ്കിലും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പായാൽ രാജ്യത്തെ സ്വതന്ത്ര ജനാധിപത്യവും ഫെഡറൽ ഘടനയും അപകടത്തിലാകുമെന്നു പലരും ഭയപ്പെടുന്നു.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും മുന്നോട്ടുവച്ചത് ഇതു സംബന്ധിച്ച ആലോചനകളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണ് എന്നതിന്റെ സൂചനയായി കരുതാം. അങ്ങനെയെങ്കിൽ, രാജ്യത്തിന്റെ ജനാധിപത്യഭാവിയിലും ഫെഡറൽ ഘടനയിലും വലിയ പൊളിച്ചെഴുത്തുകൾക്കിടയാക്കുന്ന ഈ മാറ്റത്തെക്കുറിച്ച് ഗൗരവത്തിലുള്ള ചർച്ചകൾ നടക്കേണ്ടതുണ്ട്.
നാലുവർഷം മുന്പാണ് ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയം മോദി ആദ്യമായി അവതരിപ്പിച്ചത്. അന്നു കോൺഗ്രസും രാജ്യത്തെ പ്രധാന പ്രാദേശിക പാർട്ടികളും ശക്തമായി എതിർത്തതിനാൽ ഇതു സംബന്ധിച്ച കൂടിയാലോചനകളൊന്നും നടന്നില്ല. തങ്ങളുടെ ഇംഗിതങ്ങൾ നടപ്പാക്കാൻ ബിജെപിക്കും കേന്ദ്രസർക്കാരിനും ഇന്നു കൂടുതൽ കെൽപുണ്ട്. ഈമാസം 26-നു ഭരണഘടനാ ദിനത്തിലാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെപ്പറ്റി പ്രധാനമന്ത്രി വീണ്ടും പറഞ്ഞത് എന്നതു ശ്രദ്ധേയമാണ്. കേൾക്കാൻ സുഖമുള്ള മുദ്രാവാക്യമാണെങ്കിലും ഇതു നടപ്പായാൽ രാജ്യത്തെ സ്വതന്ത്ര ജനാധിപത്യവും ഫെഡറൽ ഘടനയും അപകടത്തിലാകുമെന്നു പലരും ഭയപ്പെടുന്നു.
തെരഞ്ഞെടുപ്പു ചെലവുകളും മനുഷ്യപ്രയത്നവും സമയനഷ്ടവും ഗണ്യമായി കുറയ്ക്കാനാകും എന്നതാണ് ഒറ്റത്തെരഞ്ഞെടുപ്പിന്റെ നേട്ടമായി അതിനെ അനുകൂലിക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷന്റെ ചെലവുകളും സ്ഥാനാർഥികളുടെ പ്രചാരണച്ചെലവുകളും കൂടെ ഏകദേശം 60,000 കോടി രൂപ വന്നതായാണു കണക്ക്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു വേണ്ടിവരുന്ന ചെലവ് ഇതിനു പുറമേയാണ്. അതേസമയം 2016-ൽ അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനും യുഎസ് കോൺഗ്രസിലേക്ക് നടന്ന തെരഞ്ഞെടുപ്പിനുംകൂടി 650 കോടി ഡോളർ (ഏകദേശം 45,500 കോടി രൂപ) മാത്രമേ ചെലവായുള്ളൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തുടരെത്തുടരെ നടക്കുന്ന തെരഞ്ഞെടുപ്പുകൾക്കായി പെരുമാറ്റച്ചട്ടം ഏർപ്പെടുത്തേണ്ടിവരുന്പോൾ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സ്തംഭിക്കും, ഒറ്റത്തെരഞ്ഞെടുപ്പ് ആകുന്പോൾ പോളിംഗ് ശതമാനം കൂടും, തെരഞ്ഞെടുപ്പ് അക്രമങ്ങൾ കൂടുതൽ ഫലപ്രദമായി തടയാനാകും എന്നൊക്കെയാണ് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. എന്നാൽ, പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്പോൾ സംസ്ഥാന വിഷയങ്ങൾ അവഗണിക്കപ്പെടുമെന്നും ജനഹിതം അട്ടിമറിക്കപ്പെടുമെന്നും വിധിയെഴുത്ത് തങ്ങൾക്ക് അനുകൂലമായി മാറ്റിയെടുക്കാൻ ഭരണകക്ഷിക്ക് എളുപ്പം കഴിയുമെന്നും എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ദേശീയ വിഷയങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന വിഷയങ്ങളുമാണു സാധാരണഗതിയിൽ ചർച്ചചെയ്യപ്പെടുക. രണ്ടുംകൂടി ഒന്നിച്ചു നടക്കുന്പോൾ ദേശീയവിഷയങ്ങൾ സ്വാഭാവികമായും മേൽക്കൈ നേടും. പ്രാദേശിക വികസനം പോലുള്ളവ അവഗണിക്കപ്പെടും. ജനതാത്പര്യം പാലിക്കാത്ത സർക്കാരുകൾക്കും ഒരു തരംഗത്തിന്റെ ഭാഗമായി ജയിച്ചുകയറാൻ കഴിയും. ഇടയ്ക്കു തെരഞ്ഞെടുപ്പുകളൊന്നും വരില്ല എന്നു ധൈര്യമുള്ളതിനാൽ ഭരണത്തിലിരിക്കുന്നവർക്ക് എന്ത് അതിക്രമങ്ങളും അഴിമതിയും നടത്താമെന്നും വിമർശകർ പറയുന്നു.
രാഷ്ട്രീയപാർട്ടികൾക്ക് അഞ്ചുവർഷത്തേക്ക് ജനങ്ങളെ തിരിഞ്ഞുനോക്കേണ്ട കാര്യംവരില്ല. അതു ജനങ്ങൾക്കും നാടിനും വലിയ ദോഷമായി ഭവിക്കും. ജനാധിപത്യമൂല്യങ്ങൾക്കും ജനതാത്പര്യങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെ എന്തുവന്നാലും കാലാവധി കഴിയാതെ ഇറക്കിവിടാൻ കഴിയില്ലെന്നും അഞ്ചുവർഷം സഹിച്ചേ പറ്റൂ എന്നുമുള്ള സ്ഥിതിവരുന്നത് ജനാധിപത്യവ്യവസ്ഥയെത്തന്നെ അപകടത്തിലാക്കും എന്നതിൽ സംശയമില്ല. അത് ഏകാധിപത്യ ശൈലിയിലുള്ള ഭരണത്തിലേക്കു വഴിതെളിക്കും എന്ന ആശങ്കയും അടിസ്ഥാനമുള്ളതാണ്. പല കാരണങ്ങളാലും അമേരിക്കൻ മോഡൽ ഇന്ത്യയെപ്പോലൊരു രാജ്യത്തിനു യോജിച്ച ഭരണരീതിയല്ല.
രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കുമെന്നതാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പായാലുള്ള ഏറ്റവും വലിയ ദോഷം. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ വ്യക്തമായി നിർവചിച്ചിട്ടുള്ള ഭരണഘടന ഉള്ളതുകൊണ്ടാണ് ഇന്ത്യയിൽ പ്രാദേശിക വികസനവും വിവിധ താത്പര്യങ്ങളുടെ സംരക്ഷണവും ഒരുപരിധിവരെയെങ്കിലും നടക്കുന്നത്. നികുതിപിരിവ്, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഇപ്പോൾത്തന്നെ ഗണ്യമായി കവർന്നെടുത്തിട്ടുണ്ട്. ഒറ്റത്തെരഞ്ഞെടുപ്പ് കൂടുതൽ അധികാരകേന്ദ്രീകരണത്തിനും വഴിതെളിക്കുന്ന സാഹചര്യം സൃഷ്ടിക്കും.
കേന്ദ്രസർക്കാരിന്റെ അടിമകളായി സംസ്ഥാനങ്ങൾ മാറുന്ന സ്ഥിതി ദേശീയോദ്ഗ്രഥനത്തെ സഹായിക്കുന്നതിനു പകരം വിഘടന ചിന്തകളെ കൂടുതൽ വളർത്തുകയാണു ചെയ്യുക. നിക്ഷിപ്ത താത്പര്യങ്ങളുള്ള അജൻഡകളെക്കാൾ രാജ്യതാത്പര്യങ്ങൾക്കു മുൻതൂക്കം ലഭിക്കണം. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഏതാനും മാസങ്ങളുടെ മാത്രം വ്യത്യാസത്തിലാണു നടക്കേണ്ടതെങ്കിൽ ഒന്നിച്ചുനടത്താം. അതല്ലെങ്കിൽ ജനഹിതത്തിനെതിരാകും.
ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയം പ്രാവർത്തികമാകണമെങ്കിൽ ഭരണഘടനയുടെ 83, 85, 172, 174, 356 വകുപ്പുകൾ ഭേദഗതി ചെയ്യേണ്ടതുണ്ട്. അതിനാവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷം ബിജെപി എങ്ങനെയും സംഘടിപ്പിക്കും. തെരഞ്ഞെടുപ്പുകളുടെ ഏകീകരണം എന്ന ആശയം 40 വർഷം മുന്പ് തെരഞ്ഞെടുപ്പ് കമ്മീഷനും 20 വർഷം മുന്പ് ലോ കമ്മീഷനും മുന്നോട്ടുവച്ചിരുന്നതാണ്. അപ്രായോഗികമെന്നു കണ്ടാണ് അവ തള്ളിക്കളഞ്ഞത്. രാജ്യത്തിന്റെ വിശാല താത്പര്യങ്ങൾക്കു ഹിതകരമല്ലാത്ത ഇത്തരം ആശയങ്ങൾ വീണ്ടും കൊണ്ടുവരുന്നത് സദുദ്ദേശ്യത്തോടെയാണെന്നു കരുതാൻ എല്ലാവർക്കും കഴിയില്ല.