കേരളം നേരിടുന്ന കാതലായ പ്രതിസന്ധികൾ തരണംചെയ്യുന്നതിനോ സംസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പുണ്ടാക്കുന്നതിനോ ഉതകുന്ന വിഭവങ്ങൾ ബജറ്റിൽ തുലോം കുറഞ്ഞുപോയി എന്നതാണ് യാഥാർഥ്യം. തകർന്നടിഞ്ഞ കാർഷിക മേഖലയോടും അവഗണനതന്നെയാണ്.
കീഴടങ്ങാത്ത മാന്ദ്യവും ഞെരുക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രവും മാത്രമല്ല, പടിപ്പുരയിൽ കാത്തുനിൽക്കുന്ന തെരഞ്ഞെടുപ്പുകളും ധനമന്ത്രി തോമസ് ഐസക്കിന് വെല്ലുവിളികളായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയതിനാൽ ബജറ്റ് ജനപ്രിയമാകണം. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഇനിയൊരു സമ്പൂർണ ബജറ്റിന് പ്രസക്തിയുമില്ല. വരവും ചെലവും കൂട്ടിമുട്ടുന്നില്ല. ഇത്തരം പ്രതിബന്ധങ്ങൾ മറികടക്കാനാണ് നിറയെ കഥകളും കവിതകളുംകൊണ്ട് ബജറ്റ് അലങ്കരിക്കാൻ തോമസ് ഐസക് ശ്രമിച്ചിരിക്കുന്നത്. കേരളം നേരിടുന്ന കാതലായ പ്രതിസന്ധികൾ തരണംചെയ്യുന്നതിനോ സംസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പുണ്ടാക്കുന്നതിനോ ഉതകുന്ന വിഭവങ്ങൾ ബജറ്റിൽ തുലോം കുറഞ്ഞുപോയി എന്നതാണ് യാഥാർഥ്യം. തകർന്നടിഞ്ഞ കാർഷിക മേഖലയോടും അവഗണനതന്നെയാണ്.
ക്ഷേമ പെൻഷനുകൾ മാസം 100 രൂപ വീതം വർധിപ്പിച്ചത് കൈയടി നേടുക മാത്രമല്ല അവശതയനുഭവിക്കുന്ന വലിയൊരു വിഭാഗത്തിന് കൈത്താങ്ങുകൂടിയാണ്. ഭവനപദ്ധതിയും മാതൃകാപരംതന്നെ. വിശപ്പുരഹിത കേരളത്തിനായി 25 രൂപയ്ക്ക് ഊണു നൽകുന്ന ആയിരം ഭക്ഷണശാലകളും ആശാ പ്രവർത്തകരുടെയും സ്കൂൾ പാചകത്തൊഴിലാളികളുടെയും പ്രതിഫലം കൂട്ടിയതും അഭിനന്ദനാർഹമാണ്. എന്നാൽത്തന്നെ വരുമാനക്കുറവ് ബജറ്റിനെ കൂടുതൽ ജനപ്രിയമാക്കുന്നതിനു തടസമായി എന്നുറപ്പാണ്. രജതജൂബിലി വർഷത്തിൽ കുടുംബശ്രീക്ക് വലിയ പ്രാധാന്യം നൽകുന്നുവെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കോഴിക്കടകളും ഹോട്ടലുകളും ഷീ ലോഡ്ജുകളും 5,000 പുതിയ തൊഴിൽ സംരംഭങ്ങളുമെല്ലാമായി കുടുംബശ്രീക്ക് മോഹനസുന്ദര വാഗ്ദാനങ്ങൾ ഏറെയാണ്. എന്നാൽ ഇതിനൊക്കെയായി നീക്കിവച്ചിരിക്കുന്ന തുക മതിയാകുമോ എന്നതാണു സംശയം.
നാലുവർഷം പൂർത്തിയാക്കുന്ന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രത്തിന്റെ ദ്രോഹനടപടികളും മാന്ദ്യത്തിന്റെ കെടുതികളും ചൂണ്ടിക്കാട്ടിയുമാണ് ധനമന്ത്രി ബജറ്റിന്റെ പോരായ്മകൾ മറയ്ക്കാൻ ശ്രമിക്കുന്നത്. 2018ൽ 20 ശതമാനവും 2019ൽ 30 ശതമാനവും പ്ലാൻഫണ്ട് വെട്ടിക്കുറച്ചുവെന്ന് സമ്മതിക്കുമ്പോൾത്തന്നെ അടിസ്ഥാനമേഖലയിലടക്കം വളർച്ച കൂട്ടുന്നതിനുള്ള ക്രിയാത്മക പദ്ധതികളൊന്നും ബജറ്റിൽ കാണാനില്ല. 1,14,635.90 കോടി രൂപ റവന്യു വരുമാനവും 1,29,837.37 കോടി രൂപ റവന്യു ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 15,201 കോടി രൂപയാണ് റവന്യു കമ്മി പ്രതീക്ഷിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ പുതുക്കിയ ബജറ്റിൽ ചെലവുകൾ 12 ശതമാനം കുറച്ചിട്ടും റവന്യു കമ്മി ബജറ്റ് എസ്റ്റിമേറ്റിന്റെ ഇരട്ടിയോളം കൂടി 17,474.27 കോടി രൂപയായി മാറി. 8,770 കോടി രൂപയായിരുന്നു 2019-20 ബജറ്റിൽ പ്രതീക്ഷിച്ച റവന്യു കമ്മി. കേന്ദ്ര അവഗണനയും ജിഎസ്ടി നഷ്ടപരിഹാരത്തുക കിട്ടാത്തതും പ്രളയവും എല്ലാം ഇതിനു കാരണമായി പറയുമ്പോഴും റവന്യു കമ്മിയിലെ അനിയന്ത്രിതമായ വർധന സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ശുഭസൂചനയല്ല.
വികസനോന്മുഖമോ തൊഴിൽദായകമോ ആയ പദ്ധതികളോ പരിപാടികളോ ബജറ്റിൽ ഇല്ല. കിഫ്ബി പദ്ധതികളിലും സ്റ്റാർട്ടപ്പുകളിലും കഴിഞ്ഞ ബജറ്റിൽ പ്രതിപാദിച്ച വ്യവസായ പാർക്കുകളിലും കോർപറേറ്റ് നിക്ഷേപങ്ങളിലും ഒതുങ്ങിനിൽക്കുകയാണ് വൻകിടപദ്ധതികളെല്ലാം. മാന്ദ്യം മറികടക്കാനുള്ള ഒറ്റമൂലി കിഫ്ബിതന്നെയെന്ന വിശ്വാസം ആവർത്തിക്കുകയാണ് ധനമന്ത്രി. 675 പ്രോജക്ടുകളിലായി 35,028 കോടിയുടെയും വ്യവസായ പാർക്കുകൾക്കു സ്ഥലമെടുക്കുന്നതിനായി 14,275 കോടിയുടെയും, ദേശീയപാതയ്ക്കു സ്ഥലമെടുക്കുന്നതിന് 5,374 കോടിയുടെയുമുൾപ്പെടെ 54,678 കോടി രൂപയുടെ അടങ്കൽ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി. എന്നാൽ 13,616 കോടിയുടെ പദ്ധതികൾക്കു മാത്രമാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ഇതിൽ 4,500 കോടിരൂപയുടെ പ്രവർത്തനങ്ങൾ മാത്രമാണ് പൂർത്തീകരിച്ചിരിക്കുന്നത് എന്നതും കാണാതെ പോകരുത്. ഗ്രീൻ ഫീൽഡ് റെയിൽപ്പാത, കോവളം-ബേക്കൽ ജലപാത തുടങ്ങിയ പദ്ധതികൾ യാഥാർഥ്യമാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
കാർഷിക മേഖലയിൽ വളർച്ച നെഗറ്റീവാണെന്ന് സാമ്പത്തിക അവലോകനത്തിൽ വ്യക്തമായിട്ടും കർഷകർക്കോ കാർഷികമേഖലയ്ക്കോ ഉത്തേജനം പകരുന്ന പദ്ധതികളൊന്നും ബജറ്റിൽ ഇടംപിടിച്ചിട്ടില്ല എന്നത് ഖേദകരമാണ്. മുൻ വർഷങ്ങളിൽ പ്രഖ്യാപിച്ചതും പൂർത്തീകരിക്കപ്പെടാത്തതുമായ കുട്ടനാട്, ഇടുക്കി, വയനാട്, കാസർഗോഡ് തുടങ്ങിയ പാക്കേജുകളാണ് വീണ്ടും ഉയർത്തിക്കാട്ടുന്നത്. നെല്ല്, തെങ്ങ്, പച്ചക്കറികൾ തുടങ്ങിയവയ്ക്കുള്ള പദ്ധതികൾ ആശാവഹമാണെങ്കിലും റബർ വിലസ്ഥിരതാ പദ്ധതിയിൽ വർധന പ്രതീക്ഷിച്ച കർഷകർ നിരാശരാണ്. കൂടാതെ വന്യമൃഗശല്യം പരാമർശിക്കപ്പെട്ടതല്ലാതെ കാര്യമായ പദ്ധതിയൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
വരുമാന വർധനയ്ക്ക് പ്രധാനമായും ആശ്രയിച്ചിരിക്കുന്ന മാർഗങ്ങളും കർഷകരെ പ്രതികൂലമായി ബാധിക്കും. ഭൂമിയുടെ ന്യായവില കൂട്ടിയതും പോക്കുവരവ്, തണ്ടപ്പേർ പകർപ്പ്, ലൊക്കേഷൻ മാപ്പ് ഫീസുകൾ വർധിപ്പിച്ചതും കാർഷിക മേഖലയ്ക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഇരുട്ടടിയാണ്. കെട്ടിടനികുതി വർധനയും അനവസരത്തിലെന്നു പറയേണ്ടിവരും. റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയും ഭൂമികൈമാറ്റങ്ങളിലെ സ്തംഭനാവസ്ഥയും ധനമന്ത്രിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചേക്കും. വരുമാനവർധനയ്ക്കു ലക്ഷ്യമിട്ടിരിക്കുന്ന വാഹനനികുതി വർധനയും പ്രതികൂല സാഹചര്യത്തിലാണ്. രണ്ടു ലക്ഷം രൂപവരെയുള്ള ഇരുചക്ര വാഹനങ്ങൾക്കും 15 ലക്ഷം രൂപവരെയുള്ള കാറുകൾക്കുമാണ് നികുതി കൂട്ടിയിരിക്കുന്നത്. വാഹനവിപണി നേരിടുന്ന കടുത്ത പ്രതിസന്ധി കണക്കിലെടുക്കാതെയുള്ള തീരുമാനമാണിതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.
ഒന്നിലധികം പെൻഷൻ വാങ്ങുന്നവരെ പിടികൂടി 700 കോടി രൂപയുടെ നേട്ടമുണ്ടാക്കാനുള്ള ശ്രമം ഫലമുണ്ടാക്കിയേക്കും. മസ്റ്ററിംഗിലൂടെ 4.98 ലക്ഷം പേർ ഇതിനോടകം ഒഴിവായി എന്നതാണ് അടിസ്ഥാനം. നികുതിച്ചോർച്ച തടയുന്നതിന് നികുതിവകുപ്പ് ഉദ്യോഗസ്ഥരെ പുനർവിന്യസിപ്പിക്കുന്നതും ഗുണംചെയ്യും. എല്ലാ വകുപ്പുകളിലും പരിശോധന നടത്തി ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ഏറെ പ്രസക്തമാണ്. ഇതുസംബന്ധിച്ച് ബജറ്റിൽ കൃത്യമായ നിരീക്ഷണമാണ് നടത്തിയിരിക്കുന്നത്. എന്നാൽ സംഘബലവും സ്വാധീനശക്തിയുമുള്ള ഉദ്യോഗസ്ഥ ലോബി എതിർത്താൽ പുനർവിന്യാസം കടലാസിലൊതുങ്ങും. എതിർപ്പുകൾ മറികടന്ന് തോമസ് ഐസക്കിന് ഇതു നടപ്പാക്കാനായാൽ പുതിയൊരു കാൽവയ്പാകും. നിശ്ചിത ഇടവേളകളിൽ ഇത്തരം പരിശോധനകളും ഉദ്യോഗസ്ഥ പുനർവിന്യാസവും തുടർന്നും ഉണ്ടാകുകയും വേണം.
ഡിമാൻഡിന്റെ അഭാവം കാണാതെ സപ്ലൈ കൂട്ടാൻ പരിശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ സപ്ലൈ സൈഡ് ഇക്കണോമിക്സിനെ വിമർശിക്കുന്ന ധനമന്ത്രി ക്ഷേമപെൻഷനുകളുടെയും ആനുകൂല്യങ്ങളുടെയും നാമമാത്ര വർധനകൊണ്ട് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാമെന്നു കരുതുന്നുവെങ്കിൽ അതു പാഴ്വേലയാകും. മാന്ദ്യകാലത്ത് സർക്കാർ വൻതോതിൽ ചെലവഴിക്കണമെന്ന് എപ്പോഴും പറയുന്ന തോമസ് ഐസക്കിനു പക്ഷേ അതിനു കഴിയുന്നില്ല. സഹായിക്കേണ്ട കേന്ദ്രസർക്കാരാകട്ടെ പുറംതിരിഞ്ഞുനിൽക്കുകയുമാണ്. ഇത്തരമൊരവസ്ഥയിൽ ബജറ്റ് കാവ്യാത്മകമായ ആസ്വാദനത്തിനേ ഉപകരിക്കൂ.