വ്യത്യസ്ത ഭാഷകളുടെയും വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും സമ്പന്നതയാണ് ഇന്ത്യയുടെ അടിത്തറയും കരുത്തും എന്ന യാഥാർഥ്യത്തെ പൂർണമായും തമസ്കരിക്കുന്നതാണ് ഏകഭാഷാവാദം. രാജ്യത്തെ ഒരുമിപ്പിക്കാൻ ഹിന്ദി ഭാഷയ്ക്കാണു കഴിയുക
എന്ന നിലപാടു യുക്തിരഹിതമാണ്.
രാജ്യമെങ്ങും ഒരു ഭാഷ എന്ന നിലപാട് ആവർത്തിച്ചുകൊണ്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന കടുത്ത ആശങ്ക ഉളവാക്കുന്നതാണ്. വ്യത്യസ്ത ഭാഷകളുടെയും വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും സമ്പന്നതയാണ് ഇന്ത്യയുടെ അടിത്തറയും കരുത്തും എന്ന യാഥാർഥ്യത്തെ പൂർണമായും തമസ്കരിക്കുന്നതാണ് ഏകഭാഷാവാദം. നിക്ഷിപ്ത രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ ഉണർത്തിവിടുന്ന ഭാഷാ വിവാദം ജനങ്ങളെ തമ്മിലടിപ്പിക്കാനും അവരിൽ വിഭാഗീയചിന്ത വളർത്താനും മാത്രമേ ഉപകരിക്കൂ എന്നതിനു ചരിത്രം സാക്ഷിയാണ്. 17.61 ലക്ഷം പേർ മാത്രം സംസാരിക്കുന്ന, മണിപ്പൂരിലെ മെയ്തി ഭാഷയ്ക്കു മുതൽ 52.8 കോടി ജനങ്ങൾ ഉപയോഗിക്കുന്ന ഹിന്ദിക്കുവരെ ഓരോന്നിനും അതിന്റേതായ പ്രാധാന്യവും അംഗീകാരവും നൽകുന്ന ഇന്ത്യൻ സംസ്കാരത്തെ വ്രണപ്പെടുത്തുന്നതുകൂടിയാണ് ഏകഭാഷാവാദം.
ഭരണഘടനാ ശില്പികളടക്കമുള്ളവർ സുദീർഘമായി ചർച്ചചെയ്തു കൈക്കൊണ്ട നിലപാടുകളെ തള്ളിക്കൊണ്ട് ഇപ്പോൾ ഹിന്ദിയെ ദേശീയഭാഷയാക്കണമെന്ന് ആവശ്യപ്പെടുന്നതിനുപിന്നിൽ പല നിഗൂഢ താത്പര്യങ്ങളുമുണ്ടെന്ന വിമർശനമുയരുന്നുണ്ട്. ഒരു രാജ്യം-ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ അജൻഡകൾ ഏകഭാഷാവാദത്തോടു കൂട്ടിവായിക്കണം. പ്രതിപക്ഷസ്വരത്തെ തീർത്തും അവഗണിക്കുന്ന രണ്ടാം മോദി സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനശൈലി കണക്കിലെടുക്കുമ്പോൾ ആഭ്യന്തരമന്ത്രിയുടേതു ഹിന്ദിദിനാചരണത്തോടു ബന്ധപ്പെട്ടു നടത്തിയ വെറും പ്രസംഗമായി കാണാനാവില്ല. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ അടിയന്തര പ്രശ്നങ്ങളിൽനിന്നു ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതെന്നു കരുതുന്നവരുമുണ്ട്.
രാജ്യത്തെ ഒരുമിപ്പിക്കാൻ ഹിന്ദി ഭാഷയ്ക്കാണു കഴിയുക എന്ന നിലപാടു യുക്തിരഹിതമാണ്. 2011ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 43.63 ശതമാനം പേർ മാത്രമാണു ഹിന്ദി പ്രധാന ഭാഷയായി ഉപയോഗിക്കുന്നത്. 25 ശതമാനം പേർക്കു മാത്രമാണു ഹിന്ദി മാതൃഭാഷ. നിരവധി വകഭേദങ്ങളും ഹിന്ദിക്കുണ്ട്. മറ്റു ഭാഷകൾ സംസാരിക്കുന്നവർ ജനസംഖ്യയുടെ 56.37 ശതമാനമാണ്. 19,569 ഭാഷാഭേദങ്ങളാണു രാജ്യത്തുള്ളത്. 1,369 മാതൃഭാഷകളുണ്ട്. ഇതിൽനിന്ന് പതിനായിരത്തിലധികം പേർ സംസാരിക്കുന്നവയെ മാത്രം ഉൾപ്പെടുത്തി 121 ഭാഷകളായി നിജപ്പെടുത്തിയിരിക്കുന്നു. ഇതിൽ 22 ഭാഷകളാണു ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപെടുത്തിയിരിക്കുന്നത്. ഹിന്ദി കഴിഞ്ഞാൽ കൂടുതൽ പേർ സംസാരിക്കുന്നതു ബംഗാളിയാണ്. 9.7 കോടി ജനങ്ങളാണു ബംഗാളി സംസാരിക്കുന്നത്. 8.3 കോടി പേർ മറാത്തി സംസാരിക്കുന്നു. തെലുങ്ക്, തമിഴ്, ഗുജറാത്തി, ഉറുദു, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി എന്നിങ്ങനെയാണ് മറ്റു ഭാഷകളുടെ ക്രമം.
ഭാഷാവൈവിധ്യം തെളിയിക്കുന്നതിനുള്ള ഗ്രീൻബർഗ് ഡൈവേർസിറ്റി ഇൻഡക്സ് പ്രകാരം രണ്ട് ഇന്ത്യക്കാരെ എടുത്താൽ അവർ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാകാനുള്ള സാധ്യത 91.4 ശതമാനമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഹിന്ദി ഏകഭാഷയാക്കുക എന്നത് അപ്രസക്തമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും വടക്കുകിഴക്കൻ മേഖലയ്ക്കും ഇത് ഉൾക്കൊള്ളാൻതന്നെ കഴിയില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ബംഗാളിൽനിന്നും ശക്തമായ പ്രതിഷേധമാണ് ഇതിനോടകം ഉയർന്നിരിക്കുന്നത്.
ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തെ തള്ളിപ്പറയുന്നതാണ് ഏകഭാഷാവാദം. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും ഇതു ചോദ്യംചെയ്യുന്നു. ദേശസംസ്കൃതിയുടെ നട്ടെല്ലാണു മാതൃഭാഷ. മൗലികവും അടിസ്ഥാനപരവുമായ ആശയവിനിമയവും സങ്കീര്ണമായ മാനസികഭാവങ്ങളുടെ സംവേദനവും നിർവഹിക്കുന്നതിനൊപ്പം ഓരോ ദേശത്തിന്റെയും സംസ്കൃതിയും പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതും ഭാഷയിലൂടെയാണ്. രാജ്യം മുഴുവൻ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം തകരും.
ഹിന്ദിയെ രാഷ്ട്രഭാഷയായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് ഭരണഘടനാ അസംബ്ലിയിൽപോലും വലിയ ചർച്ചകളും കോലാഹലങ്ങളും നടന്നിരുന്നു. ഹിന്ദി അറിയാത്തവർക്ക് ഇന്ത്യയിൽ താമസിക്കാൻ അർഹതയില്ലെന്ന് ഉത്തർപ്രദേശിൽനിന്നുള്ള അംഗം ആർ.വി. ധുലേക്കർ പറഞ്ഞതു ദക്ഷിണേന്ത്യയിൽനിന്നുള്ളവരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. സുദീർഘമായ ചർച്ചകൾക്കൊടുവിൽ ഹിന്ദിയും ഇംഗ്ലിഷും കേന്ദ്രസർക്കാരിന്റെ ഭരണഭാഷകളായി അംഗീകരിക്കുകയാണുണ്ടായത്. പതിനഞ്ചു വർഷത്തിനകം ഇംഗ്ലിഷിന്റെ പ്രാധാന്യം കുറച്ച് ഹിന്ദിയുടെ പ്രാധാന്യം വർധിപ്പിക്കണമെന്നും ഭരണഘടനയിൽ നിർദേശിക്കപ്പെട്ടു. ഇതുപ്രകാരം വന്ന 1963ലെ ഔദ്യോഗിക ഭാഷാ ബില്ലിനെച്ചൊല്ലിയും തർക്കങ്ങളുണ്ടായി. തമിഴ്നാട്ടിലാണു വലിയ കലാപങ്ങൾ നടന്നത്. എഴുപതോളംപേർ കൊല്ലപ്പെട്ടു. തമിഴ്നാട് രാഷ്ട്രീയത്തിൽനിന്ന് കോൺഗ്രസിനെ ഏതാണ്ടു പുറത്താക്കിയതും പ്രസ്തുത പ്രക്ഷോഭമായിരുന്നു.
ഗാന്ധിജിയെയും സർദാർ വല്ലഭഭായി പട്ടേലിനെയും കൂട്ടുപിടിച്ചാണ് ഇപ്പോൾ ആഭ്യന്തരമന്ത്രി ഹിന്ദിയുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ഹിന്ദിക്കു പ്രചാരം നൽകാൻ പ്രയത്നിച്ച ഗാന്ധിജിയും പട്ടേലും ഹിന്ദി അടിച്ചേൽപ്പിക്കണമെന്ന നിലപാടുകാരായിരുന്നില്ല. ദേശീയോദ്ഗ്രഥനത്തിനായി ഹിന്ദിക്കു പ്രോത്സാഹനം നൽകുന്നതു സ്വാഗതാർഹമാണ്. നിലവിലെ ത്രിഭാഷാ സംവിധാനത്തിൽ നിലനിന്നുകൊണ്ടുതന്നെ ഹിന്ദിക്കു കൂടുതൽ പ്രചാരം നൽകുന്നതും അഭികാമ്യമാണ്. രാജ്യത്തു കൂടുതൽ ഹിന്ദി ഉപയോഗിക്കാമെന്നതിനാൽ ആ ഭാഷ പഠിക്കുന്നതു ഗുണകരം തന്നെ. ഹിന്ദി നിർബന്ധിത പാഠ്യവിഷയമായി ഉൾപ്പെടുത്താനുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിലെ നിർദേശത്തിനെതിരേ വലിയ എതിർപ്പ് അടുത്തിടെ ഉയർന്നിരുന്നു. ആറാം ക്ലാസ് മുതൽ ഹിന്ദി നിർബന്ധിതമാക്കണമെന്നതായിരുന്നു നിർദേശം. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നിർദേശം പിൻവലിക്കപ്പെട്ടു.
ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്താനുള്ള കുറുക്കുവഴിയായി ഹിന്ദിയെ ഉപയോഗിക്കാമെന്നതു സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല. സ്ഥിരതയുള്ള സാമ്പത്തിക വളർച്ചയും മികച്ച വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും മതേതരത്വവും ഉത്കൃഷ്ടമായ നീതിന്യായ വ്യവസ്ഥയും ഉറപ്പാക്കുകയാണ് അതിനായി ചെയ്യേണ്ടത്. ഭരണാധികാരികളുടെ പ്രവർത്തനങ്ങളും ചിന്തകളും ഇത്തരം മേഖലകളിലാണ് ഉണ്ടാവേണ്ടതും. എന്നാൽ, കടമകൾ മറന്നുകൊണ്ടു വിവാദങ്ങൾ സൃഷ്ടിക്കാനാണു പലപ്പോഴും നേതാക്കൾക്കു താത്പര്യം. നാനാത്വത്തിലെ ഏകത്വം ഭാരതസംസ്കാരത്തിന്റെ ആണിക്കല്ലാണ്. ആ ബഹുസ്വരതയുടെ പ്രാധാന്യം ഇല്ലാതാക്കാൻ നടക്കുന്ന ഏതൊരു ശ്രമവും എതിർക്കപ്പെടേണ്ടതുതന്നെ.