യുടി ഓസ്റ്റിൻ കാന്പസിൽ നിന്നും നാലു പ്രതിമകൾ നീക്കം ചെയ്തു
Tuesday, August 22, 2017 7:41 AM IST
ഓസ്റ്റിൻ: കണ്‍ഫെഡറേറ്റ് പ്രതിമകൾ നീക്കം ചെയ്യുന്നതിന് അനുകൂലമായും പ്രതികൂലമായും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബഹുജന റാലികൾ നടക്കുന്നതിനിടയിൽ യുടി ഓസ്റ്റിൻ കാന്പസിൽ സ്ഥാപിച്ചിരുന്ന നാലു കണ്‍ഫെഡറേറ്റ് പ്രതിമകൾ നീക്കം ചെയ്തതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

റോബർട്ട് ഇ.ലി, ആൽബർട്ട് സിഡ്നി, ജോണ്‍ റീഗൻ, മുൻ ടെക്സസ് ഗവർണർ ജെയിംസ് സ്റ്റീഫൻ ഹോഗ് എന്നിവരുടെ പ്രതിമകളാണ് നീക്കം ചെയ്തതെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ഗ്രോഗ് ഫെൻവെസ് പറഞ്ഞു. പ്രതിമകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റ് ഇമെയിൽ അയച്ചിരുന്നു. അടുത്ത ആഴ്ച കോളേജ് തുറക്കുന്നതിന് മുന്പു പ്രതിമകൾ നീക്കം ചെയ്ത് വിദ്യാർഥികൾക്ക് ശാന്തമായി പഠിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണെന്ന് പ്രസിഡന്‍റ് പറഞ്ഞു.

വർഷങ്ങൾ പഴക്കമുള്ള സ്റ്റാച്യുകൾ നീക്കം ചെയ്യുന്നതിന് ഹെവി മെഷിനറിയാണ് ഉപയോഗിച്ചത്. ആഫ്രിക്കൻ-അമേരിക്കൻ അടിമകളെ ഉപയോഗിക്കുന്നതിന് സംസ്ഥാനങ്ങൾ ചേർന്ന് ഒരു രാഷ്ട്രം രൂപീകരിക്കുകയും സിവിൽ വാർ ആരംഭിക്കുകയും ചെയ്തപ്പോൾ നേതൃത്വം നൽകിയവരുടെ പ്രതിമകളാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ടെക്സസ് പതിനൊന്ന് സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടിരുന്നു. 1861 മുതൽ 1865 വരെ നടന്ന സിവിൽ വാറിൽ 620,000 മിലിട്ടറി ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. എന്നാൽ യൂണിയൻ ഗവണ്‍മെന്‍റ് കോണ്‍ഫഡറേറ്റ് എന്ന ആവശ്യം നിരാകരിക്കുകയായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ