ഫയറിംഗ് സ്ക്വാഡ് വേണമെന്ന അപേക്ഷ തള്ളി വധശിക്ഷ നടപ്പിലാക്കി
Thursday, May 18, 2017 7:13 AM IST
ജോർജിയ: ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ചു തന്‍റെ വധശിക്ഷ നടപ്പാക്കണമെന്ന് ജെ. ഡബ്ല്യു ലെഡ് ഫോർഡിന്‍റെ അപേക്ഷ തള്ളി വിഷമിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കി.

1992 അയൽവാസിയായ 73 കാരനെ നോർത്ത് ജോർജിയായിലുള്ള വീട്ടിൽ വച്ചു കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നത്. കൊല്ലപ്പെട്ടയാളുടെ വീട്ടിൽ നിന്നും എന്തോ മോഷ്ടിച്ചു എന്ന് ഫോർഡിനെതിരായി നൽകിയ പരാതിയാണ് കൊലപാതകത്തിൽ അവസാനിച്ചത്.

2017 ലെ ജോർജിയ സംസ്ഥാനത്തെ ആദ്യ വധശിക്ഷയാണ് മെയ് 16 ബുധനാഴ്ച രാവിലെ നടപ്പാക്കിയത്. വധശിക്ഷ ഒഴിവാക്കണമെന്നും വിഷമിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതു മനുഷ്യത്വ രഹിതവുമാണെന്ന് ആരോപിച്ചു ചൊവ്വാഴ്ച വൈകിട്ട് ജോർജിയ തലസ്ഥാനത്ത് നിരവധി ആളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടത്തപ്പെട്ടു.

വധശിക്ഷയ്ക്കു വിധേയരാകുന്നയാൾക്കു വളരെ വേദനയുണ്ടാക്കുന്നതാണ് വിഷമിശ്രിതം ഉപയോഗിച്ചുള്ള വധശിക്ഷയെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഇവർ വാദിക്കുന്നു.

വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കം ഫോർഡിന്‍റെ മരണം സ്ഥിരീകരിച്ചു. ജോർജിയയിലെ നിയമനുസരിച്ച് ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കാൻ അനുവാദമില്ലാത്തതിനാലാണ് വിഷമിശ്രിതം ഉപയോഗിക്കേണ്ടി വന്നതെന്ന് ജയിൽ അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ