ബംഗളൂരു: അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) ദ്വൈവാർഷിക സമ്മേളനം ബംഗളൂരു സെന്റ് ജോസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ വെള്ളിയാഴ്ച ആരംഭിച്ചു. കാരുണ്യത്തിൻറെയും സാക്ഷ്യത്തിൻറെയും ദൗത്യത്തിനായി നാനാത്വത്തിൽ ഏകത്വം എന്നതാണ് മുപ്പത്തിമൂന്നാമത് സിബിസിഐ ദ്വൈവാർഷിക സമ്മേളനത്തിൻറെ ആപ്തവാക്യം. ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിൽപ്പെട്ട 174 രൂപതകളിൽ നിന്നുള്ള 204 മെത്രാന്മാരും വിരമിച്ച 64 മെത്രാന്മാരുമാണ് സമിതിയിലുള്ളത്.
ലോകത്തിലെ നാലാമത്തെ വലിയ മെത്രാൻ സമിതിയാണ് സിബിസിഐ.വെള്ളിയാഴ്ച രാവിലെ ഒൻപതിന് ആർച്ച് ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. വിവിധ ബിഷപ്പുമാരും സഹകാർമികരായി. ഡോ. ജാംബത്തിസ്ത ദിക്വാത്രോയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
സിബിസിഐ പ്രസിഡൻറ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ഇന്ത്യയ്ക്ക് സഭയെയും സഭയ്ക്ക് ഇന്ത്യയെയും ആവശ്യമാണെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. മ്യാൻമറിലെ യാംഗൂണ്‍ ആർച്ച്ബിഷപ് കർദിനാൾ ഡോ. ചാൾസ് ബോ മുഖ്യാതിഥിയായിരുന്നു. ബംഗളൂരു ആർച്ച്ബിഷപ് ഡോ. ബർണാർഡ് മോറസ്, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ടെലസ്ഫോർ ടോപ്പോ, സിബിസിഐ സെക്രട്ടറി ജനറൽ ഡോ. തിയഡോർ മസ്ക്രീനസ്, ഡപ്യൂട്ടി സെക്രട്ടറി ജനറൽ മോണ്‍. ജോസഫ് ചിന്നയ്യൻ, വൈസ് പ്രസിഡൻറുമാരായ മാർ ആൻഡ്രൂസ് താഴത്ത്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സെൻറ് ജോണ്‍സ് ഡയറക്ടർ ഫാ. പോൾ പാറേത്താഴം എന്നിവരും മറ്റു സിബിസിഐ ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഫ്രാൻസിസ് മാർപാപ്പ, വിവിധ പ്രീഫെക്ടുമാർ എന്നിവരുടെ സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു. തുടർന്ന്, പൗരോഹിത്യത്തിൻറെ ജൂബിലി ആഘോഷിക്കുന്നവരെ ആദരിച്ചു. പുതുതായി അഭിഷിക്തരായ സഭാധ്യക്ഷൻമാർക്ക് ആശംസകളും സ്ഥാനമൊഴിഞ്ഞവർക്ക് നന്ദിയും പ്രകാശിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ വിഷയങ്ങളിൽ ഫാ. ഫ്രാൻസിസ് ഗോണ്‍സാൽവസ് എസ്.ജെ, സിസ്റ്റർ രേഖ ചേന്നാട്ട്, സിസ്റ്റർ രേണു സിൽവാനോ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രണ്ടാം ദിനമായിരുന്ന ഇന്നലെ രാവിലെ ഒന്‍പതു മുതൽ നടന്ന വിവിധ സെഷനുകളിൽ പ്രഫ. കെ.എം. ഫ്രാൻസിസ്, ജേക്കബ് പുന്നൂസ്, ഫാ. ബാർണസ് മാവ്റി എസ്ഡിബി, പ്രഫ. വെർജീനിയസ് ക്സാസ, ഫാ. മരിയ അരുൾ രാജ്, സിസ്റ്റർ ഉൗർമിള ഐസിഎം, മാർ തോമസ് ദാബ്രെ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മൂന്നാം ദിവസമായ ഇന്ന് വിവിധ റീത്തുകളുടെ പ്രത്യേക യോഗങ്ങളാണ് നടക്കുന്നത്.