ഇന്ത്യൻ പൗരനു നേരെ ഓസ്ട്രേലിയയിൽ വംശീയാതിക്രമം
Tuesday, May 23, 2017 3:25 AM IST
മെൽബൺ: ഇന്ത്യൻ പൗരനായ ടാക്സി ഡ്രൈവർക്കു നേരെ ഓസ്ട്രേലിയയിൽ വംശീയാതിക്രമം. ഓസ്ട്രേലിയയിലെ തസ്മാനിയയിലാണ് സംഭവം. 25കാരനായ പ്രദീപ് സിംഗ് എന്ന ടാക്സി ഡ്രൈവർക്കാണ് ആക്രമണം നേരിടേണ്ടി വന്നത്.

ടാക്സിയിൽ കയറിയ യുവതിക്ക് ഛർദിക്കണമെന്ന് പറഞ്ഞപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങണമെന്നും അല്ലാത്ത പക്ഷം കാർ വൃത്തിയാക്കുന്നതിനുള്ള പണം നൽകണമെന്നും പ്രദീപ് സിംഗ് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് തന്നെ മർദിക്കുകയായിരുന്നുവെന്നാണ് പ്രദീപ് സിംഗ് വ്യക്തമാക്കിയത്.

മർദിക്കുകമാത്രമല്ല വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പ്രദീപ് പറഞ്ഞു. "തന്നെപ്പോലുള്ള വൃത്തികെട്ട ഇന്ത്യക്കാർ ഇതെല്ലാം അനുഭവിക്കാൻ ബാധ്യസ്ഥരാണ്' എന്ന് പറഞ്ഞായിരുന്നു ആക്രമണം. മർദനമേറ്റ് അബോധവാസ്ഥയിലായ ഇയാളെ മറ്റ് യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രദീപ് സിംഗിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയേയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്ത്‌വിട്ടയച്ചു. ഇവരോട് ജൂൺ 26ന് ഹോബർട്ട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.

ഒരു വർഷത്തിനിടെ ഇന്ത്യൻ വംശജരായ ടാക്സിഡ്രൈവർമാർക്ക് നേരെ ഉണ്ടാകുന്ന മൂന്നാമത്തെ വംശീയാധിക്ഷേപവും ആക്രമണവുമാണിത്.