വൈദിക നിയമനം: ഇമിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കി
Saturday, May 21, 2016 4:50 AM IST
ഡാളസ്: മതപരമായ ചുമതലകള്‍ നിറവേറ്റുന്നതിന് ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് നിയമിക്കപ്പെടുന്നവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കിയതിനാല്‍ അപ്രതീക്ഷിതമായ കാലതാമസം നേരിടുന്നതായി പരാതി.

മതപരമായ ജോലികള്‍ക്ക് നല്‍കി വരുന്ന ആര്‍ 1 വീസക്കുളള അപേക്ഷകള്‍ അതാതു കോണ്‍സുലേറ്റുകളില്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് അമേരിക്കന്‍ ഇമിഗ്രേഷന്റെ അനുമതി വാങ്ങിയിരിക്കണമെന്നതാണ് കാലതാമസത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ വീസ പ്രോസസിംഗിനു രണ്ടു മുതല്‍ അഞ്ചു വരെ മാസം എന്നുളളത് ഈ വര്‍ഷം മുതല്‍ ആറു മാസം വരെയാണ് ചുരുങ്ങിയ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. മേയ് 12നു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 2015 നവംബര്‍ 17നു മുമ്പ് സമര്‍പ്പിച്ചവരുടെ അപേക്ഷകളാണ് പരിഗണിച്ചുവരുന്നത്. പുതിയ നിബന്ധന അനുസരിച്ച് ഏതു മത സ്ഥാപനത്തിലേക്കാണോ ജോലിക്കായി നിയമിക്കുന്നത് ആ സ്ഥാനം നേരിട്ട് പരിശോധിച്ചതിനുശേഷം മാത്രമാണ് അനുമതി നല്‍കുന്നത്. മാത്രമല്ല ജോലിക്ക് പ്രവേശിക്കുന്ന തീയതിക്കു മുമ്പുളള ആറു മാസത്തിനുള്ളിലായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. മേയ് ഒന്നിനു ജോലിയില്‍ പ്രവേശിക്കണമെന്നുളളവര്‍ക്കും നവംബര്‍ ഒന്നിനുശേഷം മാത്രമാണ് അപേക്ഷ സമര്‍പ്പിക്കുവാന്‍ അനുമതി നല്‍കിയിട്ടുളളത്.

അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷനും വിവിധ മത നേതാക്കളും ഈ വിഷയങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്െടന്നും കാലതാമസം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഡാളസില്‍ നിന്നുളള ഇമിഗ്രേഷന്‍ നിയമം മാത്രം കഴിഞ്ഞ 25 വര്‍ഷമായി കൈകാര്യം ചെയ്യുന്ന അറ്റോര്‍ണി ലാല്‍ വര്‍ഗീസ് അറിയിച്ചു.

മേയ് ഒന്നിനു ചുമതലയേല്‍ക്കേണ്ട പല ഇടവകകളിലും വൈദികര്‍ക്ക് എത്തി ചേരുവാന്‍ കഴിയാതിരിക്കുന്നത് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍