സ്റാറ്റന്‍ ഐലന്റില്‍ മോര്‍ പീലക്സീനോസിന്റെ നാല്‍പ്പതാം ചരമദിനം ആചരിച്ചു
Saturday, February 13, 2016 10:24 AM IST
ന്യൂയോര്‍ക്ക്: കാലം ചെയ്ത മലബാര്‍ ഭദ്രാസന സീനിയര്‍ മെത്രാപ്പോലീത്തായും അമേരിക്കന്‍ അതിഭദ്രാസന ശില്പികളില്‍ മുന്‍നിരക്കാരനുമായിരുന്ന പുണ്യാശ്ളോകനായ ഡോ.യൂഹാനോന്‍ മോര്‍ പീലക്സീനോസിന്റെ 40ാം ചരമദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രഥമ ദേവാലയമായ സ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആചരിച്ചു.

ഫെബ്രുവരി ആറിന് ഇടവക വികാരി ഫാ.രാജന്‍ പീറ്ററിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും ധൂപാര്‍പ്പണത്തിലും ഭദ്രാസനത്തിലെ നിരവധി വൈദീകശ്രേഷ്ഠര്‍, ശെമ്മാശന്‍മാര്‍, ആത്മായ നേതാക്കള്‍, ഭദ്രാസന ഭാരവാഹികള്‍, വിശ്വാസി സമൂഹം എന്നിവര്‍ പങ്കുചേര്‍ന്നു.

ഫാ.ബിജോ മാത്യൂസ് (വികാരി, ലിന്‍ബ്രൂക്ക് ചര്‍ച്ച്), ഫാ.ജോസഫ് വര്‍ഗീസ്(വികാരി, സെന്റ് മേരീസ് ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്), ഫാ.ഡോ.ജെറി ജേക്കബ്(വൈറ്റ്പ്ളെയിന്‍സ് ചര്‍ച്ച്, സെന്റ് മേരീസ് ചര്‍ച്ച് ലോംഗ് ഐലന്റ്), ഫാ.ആകാശ് പോള്‍ (വികാരി സെന്റ് ജയിംസ് ചര്‍ച്ച് ന്യൂജേഴ്സി, ഫാ.വര്‍ഗീസ് വാലിയില്‍, ഫാ.ഫൈസ്റീനോ, ക്വിന്റാനില്ല, റവ.ഡീക്കന്‍. വിവേക് അലക്സ് ശുശ്രൂഷകളില്‍ സഹകാര്‍മികരായിരുന്നു.

നീണ്ട 51 വര്‍ഷത്തെ ആത്മീയ ശുശ്രൂഷയിലൂടെ പരിശുദ്ധ സഭക്കും സമൂഹത്തിനും ആത്മീയ ചൈതന്യവും ഭൌതീക വളര്‍ച്ചയു പ്രദാനം ചെയ്യുന്നതിനായി അക്ഷീണ പരിശ്രമം ചെയ്ത പുണ്യാത്മാവായിരുന്നു മോര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത എന്ന് റവ.ഫാ.രാജന്‍ പീറ്റര്‍ തന്റെ അനുസ്മരണ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.

അഴിമതിക്കെതിരെ സന്ധിയില്ലാ സമരങ്ങള്‍ നടത്തിയിരുന്ന മോര്‍ പീലക്സിനോസ് എക്യുമെനിക്കല്‍ മേഖലയിലും സാധുജനസംരക്ഷത്തിനും നിസ്തുല സംഭാവനകള്‍ നല്‍കിയ പുണ്യാത്മാവാണെന്ന് ഫാ. രാജന്‍ പീറ്റര്‍ അനുസ്മരിച്ചു.

അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ജോയിന്റ് ട്രഷറര്‍ സിമി ജോസഫ്, സെന്റ് പോള്‍സ് ഫെല്ലോഷിപ്പ് ജനറല്‍ സെക്രട്ടറിയും കൌണ്‍സിലംഗവുമായ ഷെവലിയര്‍ ഏബ്രഹാം മാത്യു, ഷെവലിയര്‍ സി.കെ.ജോയി, കമാണ്ടര്‍ മാത്യു ജോണ്‍സന്‍, ഷെവലിയര്‍ ബാബു ജേക്കബ് നടയില്‍, ഷെവലിയര്‍ ഈപ്പന്‍ മാളിയേക്കല്‍, വിശ്വാസസംരക്ഷകന്‍ അമേരിക്കന്‍ പ്രതിനിധി ബിജു കുര്യന്‍ മാത്യൂസ്, സ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൌണ്‍സില്‍ സെക്രട്ടറി ക്യാപ്റ്റന്‍ രാജു ഫിലിപ്പ് തുടങ്ങിയവരും ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ എന്നീ മേഖലകളില്‍ നിന്നുള്ള വിശ്വാസി സമൂഹവും ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. നേര്‍ച്ചവിളമ്പ്, സദ്യ എന്നിവയോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം